കൊച്ചി: വനിതാ മതിലിനായി സർക്കാർ പണം ചിലവഴിക്കുമെന്ന് വ്യക്തമാക്കി സത്യവാങ്മൂലം. മതിലിന് എതിരായ ഹർജികൾക്ക് മറുപടിയായാണ് സർക്കാർ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. വനിതകൾക്കെതിരായ അതിക്രമം തടയാൻ നീക്കിവച്ച തുകയിൽ നിന്ന് ചിലവഴിക്കുമെന്നാണ് വിശദീകരണം. അതേസമയം കുട്ടികളെ പരിപാടിയിൽ പങ്കെടുപ്പിക്കുന്നത് ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി വിലക്കി.
വനിതാ മതിലിനെച്ചൊല്ലി വിമർശനങ്ങൾ ഉയർന്നപ്പോഴാണ് പരിപാടിക്കായി സർക്കാർ പണം ചെലവഴിക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. എന്നാൽ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സർക്കാർ നിലപാട് മാറ്റി. വനിതകൾക്കെതിരായ അതിക്രമം തടയാനുള്ള പദ്ധതികൾക്കായി 50 കോടി രൂപ ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്. സാമ്പത്തിക വർഷം അവസാനിക്കുന്നതിനാൽ ആ തുക ചെലവഴിച്ചില്ലെങ്കിൽ നഷ്ടപ്പെട്ടുപോകുമെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്.
പ്രളയ പുനരധിവാസത്തിന്റെ സാഹചര്യത്തിൽ ഏതിനാണ് സർക്കാരിന് മുൻഗണനയെന്ന് ഈ ഘട്ടത്തിൽ ഹൈക്കോടതി ചോദിച്ചു. ജനങ്ങളുടെ ആവശ്യങ്ങൾക്ക് പരിഗണന കിട്ടുന്നുണ്ടെന്ന് അവർക്ക് കൂടി തോന്നണമെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രളയ പുനരധിവാസത്തിനുള്ള തുക മറ്റൊന്നിനും ചെലവാക്കില്ല എന്ന ഉറപ്പാണ് സർക്കാർ ഇതിന് മറുപടിയായി നൽകിയത്. ജീവനക്കാരെ നിർബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്നും വിട്ടുനിൽക്കുന്നവർക്കെതിരെ നടപടി ഉണ്ടാകില്ലെന്നുമുള്ള മുൻ നിലപാട് സർക്കാർ ആവർത്തിച്ചു. ഇക്കാര്യങ്ങൾ രേഖപ്പെടുത്തിയ കോടതി, ചെലവഴിച്ച തുകയുടെ കണക്ക് പരിപാടിക്ക് ശേഷം അറിയിക്കണമെന്ന് നിർദേശിച്ചു. അതേസമയം 18 വയസിൽ താഴെയുള്ളവർ പങ്കെടുക്കുന്നില്ലെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി കർശന നിർദേശം നൽകി. സ്കൂൾ തലത്തിലും വിവേചനം ഉണ്ടെന്നും കുട്ടികൾക്കും ബോധവൽക്കരണം ആവശ്യമാണെന്നും സ്റ്റേറ്റ് അറ്റോർണി ആവർത്തിച്ച് ഉന്നയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.