ആശയക്കുഴപ്പങ്ങള്‍ നീങ്ങി; ഗുരുവായൂർ ഏകാദശി ഡിസംബർ 3, 4 തീയതികളിൽ
- Published by:Arun krishna
- news18-malayalam
Last Updated:
ഏകാദശി ഉത്സവ തീയതിയെ സംബന്ധിച്ച് ജ്യോതിഷികള്‍ക്കിടയിലും ദേവസ്വം ഉദ്യോഗസ്ഥര്‍ക്കിടയിലും ആശയക്കുഴപ്പം നിലനിന്നിരുന്നു.
തര്‍ക്കങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കും ഒടുവില്‍ ഇത്തവണത്തെ ഈ വര്‍ഷത്തെ ഗുരുവായൂര്‍ ഏകാദശി ഡിസംബര്‍ 3,4 തീയതികളില്‍ ആഘോഷിക്കാന്‍ ദേവസ്വം അധികൃതര്‍ തീരുമാനിച്ചു. ഏകാദശി ഉത്സവ തീയതിയെ സംബന്ധിച്ച് ജ്യോതിഷികള്‍ക്കിടയിലും ദേവസ്വം ഉദ്യോഗസ്ഥര്‍ക്കിടയിലും ആശയക്കുഴപ്പം നിലനിന്നിരുന്നു.
പ്രമുഖ ജോത്സ്യന്‍ കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരിയാണ് ഡിസംബര്‍ 3 ഏകാദശിയായി ആഘോഷിക്കാനുള്ള ദേവസ്വം തീരുമാനത്തിനെതിരെ രംഗത്തുവന്നത്. ഗുരുവായൂരിലെ പഞ്ചാംഗം തയ്യാറാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് ഇദ്ദേഹമാണ്. ഡിസംബര്‍ 4നാണ് ഏകാദശിയായി കാണിപ്പയ്യൂര്‍ ശുപാര്‍ശ ചെയ്തത്. എന്നാല്‍ താന്‍ ഗണിച്ചതിന് വിഭിന്നമായി ആരോ ഏകാദശി ദിവസം തെറ്റായി അച്ചടിച്ചെന്ന് കാണിപ്പയ്യൂര്‍ ചൂണ്ടിക്കാട്ടി.
അതേസമയം കാണിപ്പയ്യൂര്‍ ഗണിച്ച തീയതി ഭക്തപ്രിയ മാസിക ശരിയായി പ്രസിദ്ധീകരിച്ചു, അതിനാൽ അവരുടെ പഞ്ചാംഗത്തിൽ തീയതി ശരിയായ രീതിയിൽ വന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയം കാണിപ്പയ്യൂര്‍ ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിൽ ബുധനാഴ്ച പ്രമുഖ ജ്യോതിഷികളുടെ യോഗം ദേവസ്വം വിളിച്ചിരുന്നു. തുടർന്ന് അന്തിമതീരുമാനമെടുക്കാൻ വ്യാഴാഴ്ച മാനേജ്‌മെന്റ് കമ്മിറ്റി യോഗം ചേർന്നു. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ രണ്ട് വ്യത്യസ്ത ദിവസങ്ങളിലായി ഏകാദശി വന്നതാണ് ആശയക്കുഴപ്പത്തിന് വഴിവെച്ചത്.
advertisement
“1992-93ൽ സമാനമായ സാഹചര്യം വന്നപ്പോൾ രണ്ടാം ദിവസം ഏകാദശി ദിവസമായി കണക്കാക്കി. അങ്ങനെയാണ് ഡിസംബർ 3, 4 തീയതികൾ ഏകാദശി ദിനമായി ആചരിക്കാൻ യോഗം ഏകകണ്ഠമായി തീരുമാനിച്ചതെന്ന് ദേവസ്വം ചെയർമാൻ വി.കെ.വിജയൻ പറഞ്ഞു.
എങ്കിലും നേരത്തെ തീരുമാനിച്ച പ്രകാരം ഏകാദശി ദിനത്തിൽ ചെമ്പൈ സംഗീതോത്സവം സമാപിക്കും. ഏകാദശിയുടെ അടുത്ത ദിവസം ആചരിക്കുന്ന ദ്വാദശി പാനം വഴിപാട്, ഡിസംബർ 4 അർദ്ധരാത്രി മുതൽ ഡിസംബർ 5 രാവിലെ 9 വരെ നടക്കും. പ്രത്യേക ചടങ്ങായ ‘ഏകാദശി പ്രസാദ ഊട്ട്’ ഡിസംബർ 3, 4 തീയതികളിൽ നടക്കും. ത്രയോദശി ഊട്ട്, ഡിസംബർ 6 നാണ് നടക്കുക.
advertisement
കണ്ണന്‍റെ സ്വർണക്കോലം എഴുന്നള്ളത്ത് നാലു ദിവസത്തിനു പകരം ഇത്തവണ അഞ്ചു ദിവസമുണ്ടാകും. തുടർച്ചയായ എൺപതു മണിക്കൂർ ദർശനത്തിനാണ് ക്ഷേത്രം വേദിയാകുക.ദശമി ദിവസമായ ഡിസംബർ രണ്ടിന് പുലർച്ചെ മൂന്നിന് ക്ഷേത്രനട തുറന്നാൽ ദ്വാദശി ദിവസമായ അഞ്ചിന് രാവിലെ പതിനൊന്നു വരെ പൂജകൾക്കല്ലാതെ ശ്രീകോവില്‍ അടയ്ക്കില്ല. അഷ്ടമി ദിവസമായ ബുധനാഴ്ച മുതൽ വിശിഷ്ഠ സ്വർണക്കോലം വിളക്കിന് എഴുന്നള്ളിക്കാൻ തുടങ്ങും. നവമി, ദശമി, ഏകാദശി രണ്ടു ദിവസവും വിളക്കിന് സ്വർണക്കോലപ്രഭയിലാകും എഴുന്നള്ളത്ത്.
ഗുരുവും വായുവും ചേർന്ന് ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ നടത്തിയ ഏകാദശി നാളിലെ ഉദയാസ്തമയപൂജ വിശേഷതയാണ്. പുരാതനകാലം മുതൽ നടന്നുവരുന്ന ചടങ്ങാണിത്. ദേവസ്വം ഏകാദശി ആചരിക്കുന്ന രണ്ടു ദിവസങ്ങളിൽ ആദ്യ ദിനമായ ഡിസംബർ മൂന്നിന് ഉദയാസ്തമയപൂജ നടത്താനാണ് ദേവസ്വം തീരുമാനിച്ചിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 27, 2022 9:14 AM IST