നിപാ രോഗബാധ കാലത്ത് സേവനം നടത്തിയവരെ കൈവിടില്ലെന്ന് ആരോഗ്യമന്ത്രി
Last Updated:
കോഴിക്കോട്: നിപാ രോഗബാധ കാലത്ത് സേവനം നടത്തിയ ആരോഗ്യപ്രവർത്തകരെ കൈവിടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചർ. ഇവരുടെ സ്ഥിരം നിയമനത്തിന് നിയമ തടസങ്ങളുണ്ടെന്നും എന്നാൽ, സർക്കാർ നിയമനം നടത്തുമ്പോൾ ഇവർക്ക് ആദ്യപരിഗണന നൽകുമെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.
താൽക്കാലികമായി വരുന്ന ഒഴിവുകളിൽ അവർക്കാണ് ഏറ്റവും പ്രാധാന്യം കൊടുക്കുകയെന്നും മന്ത്രി വ്യക്തമാക്കി. ഇപ്പോൾ ജോലി ചെയ്യുന്ന ആരെയും ഒഴിവാക്കാൻ തീരുമാനിച്ചിട്ടില്ല. നിപയുടെ സമയത്ത് വളരെ ത്യാഗ പൂർണമായ പ്രവർത്തനമാണ് അവരെല്ലാം നടത്തിയത്. അവരെ ഒഴിവാക്കേണ്ട എന്നു തന്നെയാണ് സർക്കാർ കൊടുത്തിരിക്കുന്ന നിർദ്ദേശം.
നിപയുടെ സമയത്ത് സേവനം നൽകിയ ആരോഗ്യപ്രവർത്തകരെ സ്ഥിരപ്പെടുത്താൻ ശ്രമിച്ചിരുന്നു. എന്നാൽ, സുപ്രീംകോടതി വിധി അനുസരിച്ച് താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ബുദ്ധിമുട്ടുണ്ട്. ഇത്രയും ആളുകളെ ഒന്നിച്ച് സ്ഥിരപ്പെടുത്തുക എന്നുള്ളതും അസാധ്യമായ കാര്യമാണ്. എന്നാൽ, നിപയുടെ സമയത്ത് ജോലി ചെയ്ത ആരെയും ഒഴിവാക്കേണ്ടതില്ല എന്ന നിർദ്ദേശമാണ് ഇപ്പോൾ ഞങ്ങൾ നൽകിയിരിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
advertisement
നിപയുടെ സമയത്ത് സേവനം നടത്തിയ കരാർ ആരോഗ്യപ്രവർത്തകർക്ക് സ്ഥിരം ജോലി എന്ന സർക്കാർ പ്രഖ്യാപനം നടപ്പാക്കിയില്ലെന്ന് ആരോപിച്ച് പിരിച്ചുവിടപ്പെട്ട കരാർ ജീവനക്കാർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി കവാടത്തിൽ സമരം ആരംഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ ആയിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 12, 2019 11:28 AM IST


