കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ചതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഹൈബി ഈഡൻ എം പി. പിന്നിൽ ചേർന്ന് നിൽക്കാൻ ഇഷ്ടമാണ്. ക്യാപ്റ്റൻ (ഒറിജിനൽ) എന്ന ക്യാപ്ഷനൊപ്പമാണ് ചിത്രം പങ്കുവെച്ചത്. ഇതിന് പിന്നാലെ 'ക്യാപ്റ്റന്‍ (ഒറിജിനല്‍)' തരംഗമാവുകയായിരുന്നു.
ഇത്രയും കാലം ഇടതുപക്ഷം പിണറായി വിജയനെ ക്യാപ്റ്റന്‍ എന്നായിരുന്നു വിശേഷിപ്പിച്ചുകൊണ്ടിരുന്നത്. തൃക്കാക്കരയിലും എല്‍ഡിഎഫിന്റെ പ്രചാരണം നയിച്ചത് പിണറായി വിജയന്‍ തന്നെ ആയിരുന്നു. ക്യാപ്റ്റന്‍ പ്രയോഗം ഇവിടേയും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഉപയോഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ തൃക്കാക്കരയിലെ ക്യാപ്റ്റന്‍ വി ഡി സതീശൻ ആയിരുന്നുവെന്നാണ് ഹൈബി സൂചിപ്പിക്കുന്നത്.
ഹൈബിയ്ക്ക് പിറകെ, ടി എന്‍ പ്രതാപന്‍ എം പിയും 'ക്യാപ്റ്റന്‍ (ഒറിജനല്‍)' പ്രയോഗവുമായി രംഗത്ത് വന്നു. കേരളത്തിന്റെ മണ്ണിന്റേയും മനുഷ്യന്റേയും മനസ്സറിഞ്ഞ നേതാവാണ് എന്നും വിഡി. ഹരിതരാഷ്ട്രീയത്തിന്റെ കരുത്തുറ്റ നേതാവ് വിഡി സതീശന്‍ ഉറപ്പാക്കിയത് പി ടി തോമസ് എന്ന നിലപാടിന്റെ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണ് എന്നായിരുന്നു ഇതോടൊപ്പം പ്രതാപന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
കേരള ടീമിന്റെ ക്യാപ്റ്റന്‍ മാറി എന്നായിരുന്നു മുന്‍ എംഎല്‍എ അനില്‍ അക്കര ഫേസ്ബുക്കില്‍ എഴുതിയത്. വിഡി സതീശന്‍, ഒറ്റപ്പേര്. ഇനി സതീശന്റെ നിലപാടുകള്‍ എന്നും അനില്‍ അക്കര കുറിയ്ക്കുന്നുണ്ട്.
തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയതിന്റെ ആഹ്ലാദ തിമിർപ്പിലാണ് കോൺഗ്രസ് ഇപ്പോൾ. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ വലിയ ആഘോഷ പരിപാടികളും പടക്കം പൊട്ടിക്കലും നടന്നു.
തിരുത മീനുമായി എത്തി കെ വി തോമസിന്റെ വീടിന് മുന്നിൽ യുഡിഎഫ് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനംതൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയമുറപ്പിക്കുമ്പോൾ തന്നെ യുഡിഎഫ് പ്രവർത്തകർ ആഘോഷ പ്രകടനങ്ങൾ ആരംഭിച്ചു. ഇതിനിടയിലും പ്രവർത്തകർ കെ വി തോമസിനെതിരെ പ്രതിഷേധിക്കുന്നത് കാണാമായിരുന്നു. നിർണായകമായ തെരഞ്ഞെടുപ്പ് സമയത്ത് കാലുമാറി ഇടതുപക്ഷത്തിന് അനുകൂലമായി കെ വി തോമസ് പ്രവർത്തിച്ചിട്ടും മണ്ഡലം കൈവിട്ടുപോകാത്തതിന്റെ ആശ്വാസം അവർ തീർത്തത് കെ വി തോമസിനോടുള്ള പ്രതിഷേധം തീർത്താണ്
പിന്നെ കണ്ടോളാം എന്നായിരുന്നു കെ വി തോമസിനോടുള്ള പ്രവർത്തകരുടെ മുദ്രാവാക്യം. തിരുത മീനുമായി എത്തി കെ വി തോമസിന്റെ വീടിന് മുന്നിൽ യുഡിഎഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി. കെ വി തോമസിന്റെ ചിത്രങ്ങളും പ്രവർത്തകർ കത്തിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.