ബോംബ് നിർമ്മാണത്തിനിടെ CPM പ്രവർത്തകന്‍റെ കൈപ്പത്തി തകർന്ന സംഭവം; വീട്ടുടമ അറസ്റ്റിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
നിജേഷിന്‍റെ അറ്റുപോയ വിരലുകൾ സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സംഭവ സ്ഥലത്തുനിന്ന് മദ്യകുപ്പികളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
കണ്ണൂർ: കതിരൂരിൽ ബോംബ് നിർമ്മാണത്തിനിടെ സി പി എം പ്രവർത്തകന്‍റെ കൈപ്പത്തികൾ അറ്റ സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. ബോംബുണ്ടാക്കിയ സ്ഥലത്തെ വീട്ടുടമസ്ഥൻ വിനുവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയതും. ഇയാള്‍ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്നാണ് വിനുവിനെ പിടികൂടിയത്. ഇയാളെ തലശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ രണ്ട് കൈപത്തിയും അറ്റുപോയ സി പി എം പ്രവർത്തനകനായ നിജേഷ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വിഷു ദിവസമായ ബുധനാഴ്ച രാത്രിയോടെയാണ് കതിരൂർ നാലാം മൈലിൽ ഉഗ്രശേഷിയുള്ള നാടൻ ബോംബ് പൊട്ടിത്തെറിച്ചത്. ബോംബ് നിർമ്മാണത്തിനിടെ ആയിരുന്നു സ്ഫോടനം. പ്രാദേശിക സിപിഎം പ്രവർത്തകനായ നിജേഷിന്‍റെ നേതൃത്വത്തിലാണ് ബോംബ് നിർമ്മാണം നടന്നത്. അതിനിടെയാണ് ഉഗ്ര ശബ്ദത്തോടെ ബോംബ് പൊട്ടിത്തെറിച്ചത്. അപകടത്തിൽ നിജേഷിന്‍റെ രണ്ടു കൈപ്പത്തിയും അറ്റുതൂങ്ങിയ നിലയിൽ ആയിരുന്നു. നിജേഷിന്‍റെ അറ്റുപോയ വിരലുകൾ സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സംഭവ സ്ഥലത്തുനിന്ന് മദ്യകുപ്പികളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
advertisement
വലിയ ശബ്ദത്തോടെ സ്ഫോടനം ഉണ്ടായെങ്കിലും എവിടെയാണെന്ന് നാട്ടുകാർക്ക് ആദ്യം മനസിലായിരുന്നില്ല. സംഭവം നടന്ന് മണിക്കുറുകൾ കഴിഞ്ഞ ശേഷമാണ് പൊലീസിനെ നാട്ടുകാർ വിവരമറിയിച്ചത്. നാട്ടുകാർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് വിനുവിന്‍റെ വീട്ടിലെത്തി. എന്നാൽ പൊലീസിനെ കബളിപ്പിക്കാനായിരുന്നു ഇയാളുടെ ശ്രമം. സ്ഫോടനം നടന്നത് തൊട്ടടുത്ത പറമ്പിലാണെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. എന്നാൽ വിനുവിന്‍റെ വീടിന്‍റെ മതിലിലും റോഡിലും രക്തം കട്ടപിടിച്ചു കിടക്കുന്നതിന്‍റെ അടയാളം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ബോംബ് നിർമ്മിച്ചിരുന്നത് വിനുവിന്‍റെ വീട്ടിൽ തന്നെയാണെന്ന് പൊലീസിന് മനസിലായത്.
advertisement
വീടിന്‍റെ പിൻഭാഗത്തായിരുന്നു ബോംബ് നിർമ്മാണം നടന്നത്. സംഭവസ്ഥലത്തെ തറയിൽ പറ്റിയ രക്തക്കറ കഴുകി തെളിവ് നശിപ്പിക്കാനും വിനു ശ്രമിച്ചു. പൊലീസ് നായ മണം പിടിക്കാതിരിക്കാൻ മഞ്ഞൾ പൊടിയും, ഫിനോയിലും തറയിൽ വിതറിയതായി പൊലീസ് കണ്ടു പിടിച്ചു. അതേസമയം പൊലീസ് പരിശോധന നടത്തിയെങ്കിലും ഇവിടെ നിന്ന് മറ്റ് ബോംബുകളോ, നിർമ്മാണ സാമഗ്രികളോട കണ്ടെത്താൻ കഴിഞ്ഞില്ല. പൊലീസ് വരുന്നതിന് മുമ്പു തന്നെ അവയൊക്കെ മാറ്റിയിട്ടുണ്ടാകാമെന്നാണ് സംശയം. പ്രദേശത്ത് പിന്നീട് ബോംബ് സ്ക്വാഡും ഫോറൻസിക് വിദഗ്ദ്ധരും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഫൊറൻസിക് സംഘം തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്. നിജേഷിനൊപ്പം മറ്റു രണ്ടുപേർക്ക് കൂടി പരിക്കേറ്റതായി സൂചനയുണ്ട്. ഇവരെ കണ്ടെത്തി ചോദ്യം ചെയ്യും. കൂടാതെ നിജേഷിനെയും പൊലീസ് പിന്നീട് ചോദ്യം ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Apr 15, 2021 8:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബോംബ് നിർമ്മാണത്തിനിടെ CPM പ്രവർത്തകന്‍റെ കൈപ്പത്തി തകർന്ന സംഭവം; വീട്ടുടമ അറസ്റ്റിൽ







