തിരുവനന്തപുരം: നയതന്ത്ര ബാഗേജിലെ സ്വർണക്കടത്ത് കസ്റ്റംസ് പിടികൂടിയതിന് പിന്നാലെ ഉയർന്നു വന്ന മറ്റൊരു വിവാദമാണ് യു.എ.ഇ കോൺസുലേറ്റ് റംസാൻ റിലീഫ് കിറ്റുകൾക്കൊപ്പം
മതഗ്രന്ഥങ്ങളും വിതരണം ചെയ്തെന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീൽ കോൺസുലേറ്റ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടാണ് ഇത്തരമൊരു പാഴ്സൽ സംസ്ഥാനത്ത് എത്തിയത്. ഇക്കാര്യം മന്ത്രിയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ മന്ത്രി നേരിട്ട് കോൺസുലേറ്റുമായി ബന്ധപ്പെട്ടതും സഹായം തേടിയതും പ്രോട്ടോകൾ ലംഘനമാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. അതേസമയം ഡിപ്ലോമാറ്റിക് പ്രതിനിധികൾക്കും
കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കും നയതന്ത്ര ചാനലിലൂടെ എന്തെല്ലാം കൊണ്ടു വരാമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയിരിക്കുന്ന പ്രോട്ടോകോളിൽ വ്യക്തമാക്കിയിട്ടുണ്ട്.
വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോകോൾ അനുസരിച്ച് മറ്റൊരു രാജ്യത്ത് നിന്നും മതഗ്രന്ഥം കൊണ്ടുവരാം. എന്നാൽ ഒരു നയതന്ത്ര പ്രതിനിധിക്കോ ഉദ്യോഗസ്ഥനോ ഇന്ത്യയിലേക്ക് പ്രവേശിക്കണമെങ്കിൽ എന്തൊക്കെ കൊണ്ടു വരുന്നു എന്നതു സംബന്ധിച്ച സത്യവാങ്മൂലം ഒപ്പിട്ടു നൽകണം. കേന്ദ്ര വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ ഈ സത്യവാങ്മൂലത്തിൽ പറയുന്നത് ഇങ്ങനെ;
"മതപരവും വിദ്യാഭ്യാസപരവുമായ പുസ്തകങ്ങൾ, മാഗസിനുകൾ, ടൂറിസം ഉൾപ്പെടെയുള്ളവയുടെ പ്രോത്സാഹനത്തിനായി അച്ചടിച്ച വസ്തുക്കൾ എന്നിവ ഔദ്യോഗിക ആവശ്യത്തിനോ നയതന്ത്ര പ്രതിനിധികളുടെയോ ഉദ്യോഗസ്ഥരുടെയോ അവരുടെ കുടുംബാംഗങ്ങളുടെയോ സ്വകാര്യ ആവശ്യത്തിനോ നിശ്ചിത എണ്ണം( reasonable quantities) കൊണ്ടു വരാം."
(അതായത് ഇന്ത്യയിൽ എത്തിക്കുന്ന പുസ്തകങ്ങളുടെ എണ്ണത്തിൽ പരിമിതിയുണ്ടെന്ന് അർത്ഥം)
![]()
വിദേശ കാര്യ മന്ത്രാലയം പുറത്തിറക്കിയ സത്യവാങ്മൂലം
ഫോം 7 എ എന്ന ഈ സത്യവാങ്മൂലം ഇന്ത്യയിലെത്തുന്ന നയതന്ത്ര പ്രതിനിധികളും ഉദ്യോഗസ്ഥരും നിർബന്ധമായും ഹാജരാക്കണമെന്നതാണ് നിയമം. സത്യവാങ്മൂലത്തിന്റെ 4(iii) ൽ ആണ് മതഗ്രന്ഥങ്ങൾ ഉൾപ്പെടെയുള്ളവ കൊണ്ടു വരുന്നതിനെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്.
ഔദ്യോഗികമോ വ്യക്തിപരമോ ആയ ആവശ്യങ്ങൾക്ക് നിശ്ചിത എണ്ണ മതഗ്രന്ഥം കൊണ്ടു വരാൻ വിദേശകാര്യമന്ത്രാലയം അനുവദിക്കുമ്പോഴാണ് റംസാൻ റിലീഫ് കിറ്റുകൾക്കൊപ്പം വിതരണം ചെയ്യാനായി
മതഗ്രന്ഥം വൻതോതിൽ എത്തിച്ചുവെന്ന് മന്ത്രി തന്നെ പറയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.