മാവോയിസ്റ്റുകളുടെ കൊല; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
Last Updated:
കൊലപാതകം നടന്നത് ദൈവത്തിന്‍റെ സ്വന്തം നാട്ടിലാണെന്ന് കമ്മീഷൻ നടപടിക്രമത്തിൽ പറഞ്ഞു.
തിരുവനന്തപുരം: അട്ടപ്പാടി വനത്തിൽ മാവോയിസ്റ്റുകളാണെന്ന പേരിൽ നാലുപേരെ പൊലീസ് വെടിവെച്ച് കൊന്ന സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ഇക്കാര്യം വ്യക്തമാക്കി മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാന പൊലീസ് മേധാവിക്ക് നോട്ടീസ് അയച്ചു.
നാലുപേരെ വെടിവെച്ച് കൊല്ലാനുണ്ടായ സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം നേരിട്ട് നടത്തി സംസ്ഥാന പൊലീസ് മേധാവി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ കമ്മീഷൻ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു. കേസ് നവംബർ 12ന് കൽപ്പറ്റയിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.
കൊലപാതകം നടന്നത് ദൈവത്തിന്‍റെ സ്വന്തം നാട്ടിലാണെന്ന് കമ്മീഷൻ നടപടിക്രമത്തിൽ പറഞ്ഞു. ഒരു സ്ത്രീ ഉൾപ്പെടെ നാലുപേരെ കണ്ട മാത്രയിൽ വെടി വെയ്ക്കാനുള്ള പ്രകോപനം എന്താണെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇതുവരെ വിശദീകരിച്ചിട്ടില്ല.
advertisement
രാജ്യത്തുള്ള പൗരൻമാർക്കെല്ലാം ജീവിക്കാനുളള അവകാശം പ്രദാനം ചെയ്തിരിക്കുന്നത് ഇന്ത്യൻ ഭരണഘടനയാണ്. പൊലീസ് ഉൾപ്പെടെ ആർക്കും പ്രസ്തുത അവകാശം കവർന്നെടുക്കാനുള്ള അധികാരമില്ല. ഭരണഘടനയിലെ ആർട്ടിക്കിൾ 21 പൊലീസ് ഉൾപ്പെടെയുള്ള ആരുടെയും ബാഹ്യ ഇടപെടൽ കൂടാതെ മാന്യമായി ജീവിക്കാനുള്ള അവകാശം ഓരോ പൗരനും വാഗ്ദാനം ചെയ്യുന്നുണ്ട്. നിയമത്തിന്‍റെ ഇടപെടലിലൂടെ മാത്രമേ ഇതിൽ ബാഹ്യ ഇടപെടൽ കഴിയുകയുള്ളു.
advertisement
മാവോയിസ്റ്റാണെന്ന സംശയത്തിൽ നാലുപേരുടെ ജീവൻ കവരാനുള്ള അധികാരം പൊലീസിനില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. മനുഷ്യത്വരഹിതമായ ഇത്തരമൊരു പ്രവൃത്തി നിർവഹിക്കാൻ കോടതി പൊലീസിന് അധികാരം നൽകിയിട്ടുമില്ല. അതേസമയം സ്വയം പ്രതിരോധിക്കാൻ ഒരാൾക്ക് അവകാശമുണ്ട്. അട്ടപ്പാടിയിൽ അത്തരമൊരു സാഹചര്യം ഉണ്ടായതായി കാണുന്നില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 30, 2019 12:49 PM IST


