തിരുവനന്തപുരം: ഇടതുപക്ഷ ബുദ്ധിജീവിയും എഴുത്തുകാരനുമായ സുനിൽ പി ഇളയിടത്തിനെതിരെ എഴുത്തുകാരി ജെ ദേവിക. ഇളയിടം കോപ്പിയടിച്ചു എന്നു പറയുന്നത് ഗവേഷണമല്ലെന്നാണ് ചിലർ പറയുന്നത്. രചന ഗവേഷണമല്ലെങ്കിൽ പിന്നെയെങ്ങനെയാണ് ഇളയിടത്തിന് പ്രമോഷൻ കിട്ടിയതെന്നും ജെ ദേവിക ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് ജെ ദേവിക ഇളയിടത്തിനെതിരെ രംഗത്തെത്തിയത്. യു ജി സി റെഗുലേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ പറഞ്ഞാണ് ദേവികയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഇളയിടത്തിൻറെ രചന ഗവേഷണമല്ല എന്നാണ് വാദമെങ്കിൽ അദ്ധ്യാപനത്തിന്‍റെ ബലത്തിൽ മാത്രമാണോ അദ്ദേഹത്തിന് പ്രമോഷനൊക്കെ കിട്ടിയതെന്നും ജെ ദേവിക ചോദിക്കുന്നു. അതോ, മലയാളം അധ്യാപകർക്ക് വേറെ മാനദണ്ഡങ്ങളുണ്ടോ? അങ്ങനെയെങ്കിൽ അവ മാറ്റാൻ സമയമായെന്നും കാരണം ബാക്കിയുള്ളവരെ വിഡ്ഢികളാക്കരുതല്ലോയെന്നും ദേവിക പറയുന്നു.
ജെ ദേവികയുടെ ഫേസ്ബുക്ക് പോസ്റ്റ്;
"സുനിൽ പി ഇളയിടം മറ്റൊരാളുടെ പഠനത്തിന്‍റെ ചില പ്രധാനഭാഗങ്ങൾ അപ്പടി പരിഭാഷപ്പെടുത്തി ഉപയോഗിച്ചത് പ്ളേജിയറിസം അല്ലെന്ന് ചിലർ എഴുതിക്കണ്ടു.
The research work carried out by the student, faculty, researcher and staff shall be based on original ideas, which shall include abstract, summary, hypothesis, observations, results, conclusions and recommendations only and shall not have any similarities. It shall exclude a common knowledge or coincidental terms, up to fourteen (14) consecutive words. ഇതാണ് യുജിസി റെഗുലേഷൻ പറയുന്നത്. യുജിസിക്കു കീഴിലുള്ള അദ്ധ്യാപകർക്ക് ഇതൊന്നും അറിയില്ല എന്നു വിശ്വസിക്കാൻ പ്രയാസം തോന്നുന്നു. പിന്നെ ഇളയിടത്തിൻറെ രചന ഗവേഷണമല്ല എന്നാണ് വാദമെങ്കിൽ അദ്ധ്യാപനത്തിൻറെ ബലത്തിൽ മാത്രമാണോ അദ്ദേഹത്തിന് പ്രമോഷനൊക്കെ കിട്ടിയത്? അതോ മലയാളം അദ്ധ്യാപകർക്ക് വേറെ മാനദണ്ഡങ്ങളുണ്ടോ? അങ്ങനെയെങ്കിൽ അവ മാറ്റാൻ സമയമായി. കാരണം ബാക്കിയുള്ളവരെ വിഡ്ഢികളാക്കരുതല്ലോ. സെൻറർ ഫോർ ഡവലപ് മെൻറ് സ്റ്റഡീസിൽ പ്ലേജിയറിസം സോഫ്റ്റ്വെയറിലൂടെ കടത്തിവിട്ട് പരിശോധിക്കാതെ ഒരാളു പോലും ഡിഗ്രി എടുക്കില്ല. ഇവിടുത്തെ കണക്കു വച്ചു നോക്കിയാൽ ഖണ്ഡികകൾ മുഴുവൻ പരിഭാഷപ്പെടുത്തിയാൽ നിങ്ങൾ പ്രോഗ്രാമിൽ നിന്നു പുറത്താകും.
പക്ഷേ ഇക്കാര്യത്തിൽ ഇളയിടത്തെ വ്യക്തിപരമായി കുറ്റപ്പെടുത്താനാവില്ലെന്നു തോന്നുന്നു. ഈ ചെയ്തി നമ്മുടെ വിദ്യാർത്ഥികളെ എത്ര മോശമായി ബാധിക്കുമെന്ന് വ്യക്തമായിട്ടും, ഇത് ഇടതുപക്ഷ ബുദ്ധിജീവികളുടെ ക്രെഡിബിലിറ്റിയെ നശിപ്പിക്കുമെന്ന് വ്യക്തമായിട്ടും ഇതിനെ ന്യായീകരിക്കാനോ കണ്ടില്ലെന്നു നടിക്കാനോ ഇവിടുത്തെ തലമുതിർന്നവർ എന്തുകൊണ്ടു തയ്യാറാവുന്നു എന്ന് കുറച്ചു ദിവസമായി കിണഞ്ഞാലോചിക്കുകയായിരുന്നു.
ഇന്നാണ് ശരിക്കും അതു പിടികിട്ടിയത്. പഴയ ഒരു ഓർമ്മ എന്നെ തേടി വന്നപ്പോൾ. പണ്ട്, അതായത് 1980കളിൽ, തിരുവനന്തപുരത്ത് ഡിഗ്രിവിദ്യാർത്ഥിനിയായിരുന്ന കാലത്ത് ഞാൻ ശാസ്ത്രസാഹിത്യ പരിഷത്തുമായി ചേർന്ന് കുറേ പ്രവർത്തിച്ചിരുന്നു. അന്ന് ഇത്ര എളുപ്പത്തിൽ പുസ്തകങ്ങൾ, പ്രത്യേകിച്ച് ഇംഗ്ളിഷ് ചരിത്ര, തത്വശാസ്ത്ര, സാഹിത്യസിദ്ധാന്ത പുസ്തകങ്ങൾ, കിട്ടാറില്ലായിരുന്നു. സിഡിഎസിൻറെ ലൈബ്രറി, ബ്രിട്ടിൽ് കൌൺസിൽ വായനശാല, STEPS ഓഫീസ് എന്നിവിടങ്ങളിൽ പോയി കാത്തുകെട്ടിക്കിടന്നാണ് വായിച്ചിരുന്നത്.
ഇന്ന് വളരെ അറിയപ്പെടുന്ന, നന്മയുള്ള ഒരു ഇടതുബുദ്ധിജീവി എനിക്ക് ധാരാളം പുസ്തകങ്ങൾ തന്നിരുന്നു. അദ്ദേഹം തന്നതിൽ Barbara Eherenreich, Dierdre English എന്നീ രണ്ടു ഫെമിനിസ്റ്റ് ഗവേഷകർ യൂറോപ്പിൽ ഗൃഹശാസ്ത്രം എന്ന പഠനശാഖയുടെ ഉത്ഭവത്തെപ്പറ്റി എഴുതിയ ഗംഭീരമായ ഒരു പഠനം എനിക്കു വളരെ ഇഷ്ടപ്പെട്ടു. ഇതു പോലൊരു പഠനം ഇന്ത്യൻ പശ്ചാത്തലത്തിൽ വേണമെന്നു പറഞ്ഞപ്പോൾ അദ്ദേഹം വളരെ ഗൌരവമായിത്തന്നെ പറഞ്ഞു, അതൊന്നും വേണ്ട, ഇതങ്ങു മലയാളത്തിലാക്കിയാൽ മതി എന്ന്. അന്നത്തെ പശ്ചാത്തലം, പറഞ്ഞല്ലോ, അധികം പുസ്തകങ്ങളൊന്നും ഇല്ല. അപ്പോൾ ഈ വിജ്ഞാനം നമ്മളിൽ എത്തണമെങ്കിൽ ഇതേ വഴിയുള്ളൂ എന്നായിരുന്നു അദ്ദേഹത്തിൻറെ ന്യായം.
അന്നെനിക്ക് പ്രായം 19. എങ്കിലും കള്ളത്തരമല്ലേ ഇതെന്നു ഒരു വശത്തും സത്യസന്ധത ഒരു ബൂർഷ്വാ മൂല്യം ആകാൻ സാദ്ധ്യതയുണ്ടെന്ന തോന്നൽ മറുവശത്തും നിന്ന് എന്നെ കുഴക്കി. ഒടുവിൽ ആ കാലത്ത് എൻറെ മെൻറർ ആയിരുന്ന നടാ ദുവ്വുരി (അന്നവഡ സിഡിഎസ്സിൽ ഗവേഷണവിദ്യാർത്ഥിനിയായിരുന്നു) ആണ് പറഞ്ഞത്, ഒരു കാരണവശാലും അതു ചെയ്യരുത്, കാരണം ഈ സമൂഹപശ്ചാത്തലത്തിനു പ്രസക്തമായ അറിവുത്പാദിപ്പിക്കാനുള്ള കഴിവ് ഇതുകൊണ്ട് ഇല്ലാതാകും എന്ന്. അതെനിക്ക് ബോദ്ധ്യപ്പെടുകയും ചെയ്തു.
ഇതിൻറെ വെളിച്ചത്തിൽ ആലോചിക്കുംപോൾ മനസിലാകുന്നു -- ഈ പ്രയോഗം ഇവിടുത്തെ ഇടതുവൃത്തങ്ങളിൽ മുൻപു മുതല്ക്കേ തുടർന്നുവരുന്നതാണ്. അന്നിറങ്ങിയ പല പുസ്തകങ്ങളും ഇങ്ങനെ വല്ലിടത്തു നിന്നും കടംകൊണ്ടവയാണ് - അന്ന് അത് ഏറെക്കുറെ പരസ്യവുമായിരുന്നു.
അക്കാലത്ത് ഒരു പക്ഷേ അതിനു എത്ര ദുർബലങ്ങളെങ്കിലും ചില ന്യായീകരണങ്ങൾ ഉണ്ടായിരുന്നിരിക്കാം.
പക്ഷേ ഈ ന്യായങ്ങളൊന്നും ഇന്ന് പ്രസക്തമല്ല. പഴയതുപോലെ പുസ്തകദൌർബല്യമൊന്നും സർവകലാശാലാപരിസരങ്ങളിൽ യുജിസി ശംബളം വാങ്ങുന്നവരുമായവർക്കില്ല. അവർ ഈ പാരംപര്യത്തെ വളർത്തേണ്ട സാഹചര്യമേ ഇന്ന് ഇല്ല. പാശ്ചാത്യചിന്തയും നമ്മുടെ ചിന്താപാരംപര്യങ്ങളുമെല്ലാം പരിചയപ്പെടുത്താൻ ഒന്നുകിൽ തുറന്നു പറഞ്ഞുകൊണ്ടുള്ള പരിഭാഷയോ അതല്ലെങ്കിൽ മറ്റു ആമുഖരചനകളോ നടത്തിയാൽ മതി.
ഞാനിത് ഇത്രയും കാര്യമായി പറയുന്നത് അതു സാദ്ധ്യമാണെന്ന് ഉത്തമ ബോദ്ധ്യമുള്ളതുകൊണ്ടുതന്നെയാണ്. സതീഷ് ദേശ്പാണ്ഡെയുടെയും നിവേദിതാ മേനോൻറെയും മറ്റും കൃതികൾ മുഴുവാനായി പരിഭാഷപ്പെടുത്തുകയും അവ ഇവിടുത്തം വിദ്യാർത്ഥികൾക്ക് പ്രയോജനപ്രദമാവുന്നതു കാണുകയും ചെയ്തതുകൊണ്ടാണ് ഇതു പറയുന്നത്. ഇംഗ്ളിഷിൽ മാത്രം ലഭ്യമായ അറിവിനെ മലയാളത്തിലാക്കാനാണ് കേരളത്തിലെ സ്ത്രീകളുടെ ചരിത്രത്തെ പറ്റിയുള്ള കുലസ്ത്രീയും ചന്തപ്പെണ്ണുമുണ്ടായതെങ്ങനെ എന്ന പുസ്തകത്തിലൂടെയും, അതിനു ശേഷം എഴുതിയ പെണ്ണൊരുംപെട്ടാൽ എന്ന പുസ്തകവും.
മാത്രമല്ല നമ്മുടെ വിദ്യാർത്ഥികളുടെ സർഗശേഷിയെയും കഴിവുകളെയും മുരടിപ്പിച്ചു കളയുന്ന ഈ അധാർമ്മികശീലം നിർത്തണം."
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.