HOME /NEWS /Kerala / 'ബിനോയ്‌ കോടിയേരിയുടെ DNA ടെസ്റ്റ് ഫലം ഒതുക്കിയതുപോലെ മയക്കുമരുന്ന് കേസും ഒതുക്കാൻ സാധ്യത': കെ.മുരളീധരന്‍

'ബിനോയ്‌ കോടിയേരിയുടെ DNA ടെസ്റ്റ് ഫലം ഒതുക്കിയതുപോലെ മയക്കുമരുന്ന് കേസും ഒതുക്കാൻ സാധ്യത': കെ.മുരളീധരന്‍

K Muraleedharan

K Muraleedharan

സിപിഎമ്മുമായി ബന്ധപ്പെട്ട പല പരാതികളും ഒതുക്കാന്‍ ബിജെപിയാണ് സഹായിക്കുന്നതെന്ന് കെ മുരളീധരന്‍ എം പി

  • Share this:

    കോഴിക്കോട്: സിപിഎമ്മുമായി ബന്ധപ്പെട്ട പല പരാതികളും ഒതുക്കാന്‍ ബിജെപിയാണ് സഹായിക്കുന്നതെന്ന് കെ മുരളീധരന്‍ എം പി. ബിനോയ് കോടിയേരിയ്ക്കെതിരായ ലൈംഗിക പീഡനപരാതിയും ഡിഎന്‍എ ടെസ്റ്റിന്‍റെ പരിശോധനാഫലവും ഒതുക്കിയതുപോലെ മയക്കുമരുന്ന് കേസും ഒതുക്കാന്‍ സാധ്യതയുണ്ട്. ഡിഎന്‍എ ടെസ്റ്റിന്‍റെ ഫലം അനുകൂലമായിരുന്നെങ്കില്‍ ആരോപണം ഉന്നയിച്ച സ്ത്രീക്കെതിരെ ബിനോയ് കോടിയേരി മാനനഷ്ടക്കേസ് നല്‍കുമായിരുന്നെന്നും കെ മുരളീധരന്‍ എംപി പറഞ്ഞു.

    കമ്യൂണിസ്റ്റുകാർക്ക് നിരക്കാത്ത കാര്യങ്ങളാണ് കോടിയേരിയുടെ മക്കളുടെ ഭാഗത്തു നിന്നുണ്ടാവുന്നത്. കേരളം മയക്കുമരുന്നിന്‍റെ കേന്ദ്രമായി മാറുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകൻ ഉൾപ്പെട്ട സംഘമാണ് മയക്കുമരുന്ന് കടത്തിന് പിന്നിലെന്ന സൂചനകള്‍ പുറത്തുവരുന്നു. മയക്കുമരുന്ന് മാഫിയയ്ക്ക് ലക്ഷങ്ങൾ കടം കൊടുക്കാൻ മാത്രം ബിനീഷ് കോടിയേരിക്ക് എവിടെ നിന്നാണ് വരുമാനം? മയക്കുമരുന്ന് കേസിൽ ക‍ർണാടകയിൽ പിടിയിലായ മുഹമ്മദ് അനൂപിനെ 28 തവണ ബിനീഷ് കോടിയേരി ഫോണിൽ വിളിച്ചത് കമ്മ്യൂണിസം പഠിപ്പിക്കാനാണോയെന്നും മുരളീധരൻ ചോദിച്ചു.

    വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം, പൊന്ന്യം ബോംബ് സ്ഫോടനം, മയക്കുമരുന്ന് കേസ് ഇവ മൂന്നും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് കെ മുരളീധരന്‍ ആവശ്യപ്പെട്ടു. വെഞ്ഞാറമൂട് രണ്ട് ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് നടന്നതെന്നതിന്‍റെ തെളിവുകളാണ് പുറത്തുവരുന്നത്. മരിച്ചവരുടെ കയ്യിലും ആയുധം ഉണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞത് ഇതിന് തെളിവാണ്. എന്നാൽ വെഞ്ഞാറമൂട് കേസിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കാൻ പൊലീസ് തയ്യാറാവുന്നില്ല.

    കൊല്ലപ്പെട്ടവരും കൊല്ലിച്ചവരും ഒരേ പാർട്ടിക്കാരാണ്. കേരള പൊലീസിന്റെ അന്വേഷണം നിഷ്പക്ഷമല്ല. റൂറൽ എസ്പി അശോകൻ കളങ്കിതനായ ആളാണെന്നും ഇയാളെ കോടിയേരി ഇടപെട്ടാണ് നിയമിച്ചതെന്നും മുരളീധരൻ ആരോപിച്ചു. കേസിൽ വസ്തുനിഷ്ഠമായ അന്വേഷണം നടക്കണമെങ്കിൽ സിബിഐ തന്നെ വേണം. ഡിവൈഎഫ്ഐ നേതാവ് റഹീം പ്രതികളെ തീരുമാനിക്കുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. അന്വേഷണസംഘത്തിന് കൈമാറേണ്ട തെളിവുകള്‍ എന്തടിസ്ഥാനത്തിലാണ് മന്ത്രിമാർ മാധ്യമങ്ങൾക്ക് മുന്നിൽ നിരത്തുന്നതെന്നും മുരളീധരന്‍ ചോദിച്ചു.

    കോണ്‍ഗ്രസ് നേതാവ് ലീനയുടെ വീട്‌ ആക്രമിക്കപ്പെട്ടപ്പോൾ മുതിര്‍ന്ന നേതാക്കൾ സന്ദശിച്ചത് സ്വാഭാവികമാണ്. മകനാണോ ആക്രമിച്ചതെന്ന് പൊലീസ് അന്വേഷിച്ചു കണ്ടെത്തണം. നിയമവിദഗ്ധരുമായി ആലോചിച്ച് വെഞ്ഞാറമൂട് ഇരട്ടക്കൊല കേസിൽ സിബിഐ അന്വേഷണത്തിനായി കോടതിയെ സമീപിക്കും. കോൺഗ്രസുകാർ ആട്ടിൻ തോലിട്ട ചെന്നായ ആണെന്ന് പി.ജയരാജന്‍ പറയുന്നത് ഏറ്റവും വലിയ പതിവ്രതയാണെന്ന് വാസവദത്ത അവകാശപ്പെടുന്ന പോലെയാണെന്ന് മുരളീധരന്‍ പറഞ്ഞു.

    ബോംബ് നിർമ്മാണം സിപിഎം കുടിൽ വ്യവസായമാക്കിയതിന് തെളിവാണ് പാർട്ടി കേന്ദ്രത്തിലുണ്ടായ ബോംബ് സ്ഫോടനം. പഞ്ചായത്ത് തെരഞ്ഞെടുപ്പിനായി ഉണ്ടാക്കിയ ബോംബുകളാണ് പൊന്ന്യത്ത് പൊട്ടിത്തെറിച്ചത്. മുൻകാലങ്ങളിലും ഇത്തരം സ്ഫോടനങ്ങൾ ഉണ്ടായിട്ടുണ്ട്. ബോംബുണ്ടാക്കിയവരെ ആദ്യം സിപിഎം തള്ളിപ്പറയുമെങ്കിലും പിന്നെ അവരെ സഹായിക്കാന്‍ ഫണ്ട് പിരിക്കാറാണ് പതിവെന്നും മുരളീധരന്‍ ആരോപിച്ചു.

    കോൺഗ്രസിന് തിരിച്ചടിക്കാനറിയാഞ്ഞിട്ടല്ല. ശാന്തിയും സമാധാനവും ഉണ്ടാക്കും എന്ന് പറഞ്ഞാണ് കോൺഗ്രസ് വോട്ട് നേടിയത്. ജനങ്ങളോട് കോണ്‍ഗ്രസിന് ബാധ്യതയുണ്ട്. എന്നാല്‍ ഇതൊരു ദൗ‍‍ർബല്യമായി കരുതരുതെന്നും കെ.മുരളീധരൻ പറഞ്ഞു. ചവറ - കു‌ട്ടനാട് ഉപതെരഞ്ഞെടുപ്പുകൾ വേണ്ടെന്നാണ് വ്യക്തിപരമായ അഭിപ്രായം. ജയിക്കുന്നവർക്ക് ലെറ്റർ പാഡ് അടിക്കാനോ നിയമസഭ കാണാനോ പോലും അവസരം ലഭിക്കില്ലെന്ന് കെ.മുരളീധരൻ പറഞ്ഞു.

    First published:

    Tags: Bineesh kodiyeri, Binoy kodiyeri, K muraleedharan, Kodiyeri balakrishnan