"പെട്രോൾ വില വർദ്ധനവ് ജനങ്ങളെ ബാധിക്കില്ല. അന്താരാഷ്ട്ര വിലയ്ക്കനുസരിച്ച് വില കൂടുകയും കുറയുകയും ചെയ്യും."
കെ. സുരേന്ദ്രൻ
Last Updated :
Share this:
കൊച്ചി: സ്വർണക്കള്ളക്കടത്ത്സംഘത്തെ മുഖ്യമന്ത്രിയും സ്പീക്കറും മന്ത്രിമാരും സഹായിച്ചെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മഹത്തായ പദവികൾ അധോലോക സംഘങ്ങളെ സഹായിക്കാനായി ദുരുപയോഗം ചെയ്തു. സ്പീക്കർ നിരവധി വിദേശ യാത്രകൾ നടത്തി. ഇത് ദുരൂഹത നിറഞ്ഞതാണ്. കള്ളക്കടത്തുകാരെ ചിലർ അനുഗമിച്ചുവെന്നാണ് അന്വേഷണ സംഘം പറയുന്നതെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
സ്വർണ്ണക്കളളക്കടത്ത് കേസിൽ ഞെട്ടിക്കുന്ന വിവരങ്ങളാണെന്ന് കോടതി തന്നെപറയുന്നു. ആദ്യമായാണ് ഒരു കോടതി ഇങ്ങനെ പറയുന്നത്. മുഖ്യമന്ത്രിയോടൊപ്പം സ്പീക്കറും മറ്റ് ചില മന്ത്രിമാരും സ്വർണ്ണക്കള്ളക്കടത്തുകാരെ സഹായിച്ചു. മന്ത്രിമാർ ആരുടെ അനുമതി തേടിയാണ് വിദേശയാത്ര നടത്തിയത്. സ്പീക്കറും വിദേശയാത്രയ്ക്ക് അനുമതി തേടിയില്ല. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇക്കാര്യത്തിൽ പുറത്തു വരുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു.
പ്രതിപക്ഷ നേതാവടക്കം അഴിമതിയെ പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ടു. പാലാരിവട്ടം പാലം കേസ് ശരിയായി അന്വേഷിച്ചാൽ കോൺഗ്രസ് നേതാക്കൾ പ്രതികളാകും. എൽ.ഡി.എഫും യു.ഡി.എഫും പരസ്പരം അഴിമതി നടത്തുന്നത് മറച്ചുവയ്ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പെട്രോൾ വില വർദ്ധനവ് ജനങ്ങളെ ബാധിക്കില്ലെന്നും ബി.ജി.പി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. പെട്രോൾ വില നിയന്ത്രണം എടുത്തുകളഞ്ഞത് യു.പി.എ സർക്കാരാണ്. യു.പി.എ.സർക്കാർ ചെയ്ത ഈ തെറ്റ് എന്തുകൊണ്ട് എൻ.ഡി.എ. സർക്കാർ തിരുത്തുന്നില്ലെന്ന ചോദ്യത്തിന് ഇത് അത്ര വേഗം തിരുത്താൻ കഴിയുന്നതല്ല എന്നായിരുന്നു മറുപടി. പ്രതിപക്ഷത്തിരുന്നപ്പോഴാണ് പെട്രോളിയം വില വർദ്ധനവിനെതിരെ വണ്ടി ഉന്തി സമരം ചെയ്തത്. ഇനി പ്രതിപക്ഷത്ത് വന്നാൽ പല സമരങ്ങളും ചെയ്യും. അതിൽ വലിയ കാര്യമില്ല. ഇപ്പോൾ വണ്ടി ഉന്താൻ വേറെ ആളുകളുണ്ടല്ലോ. അവർ ചെയ്യട്ടെ. പെട്രോൾ വില വർദ്ധനവ് ജനങ്ങളെ ബാധിക്കില്ല. അന്താരാഷ്ട്ര വിലയ്ക്കനുസരിച്ച് വില കൂടുകയും കുറയുകയും ചെയ്യും. കോൺഗ്രസ് ഭരിച്ചപ്പോൾ ലിറ്ററിന് 87 രൂപ വരെ വില വന്നിരുന്നു. ഇപ്പോൾ 83 അല്ലേയെന്നും സുരേന്ദ്രൻ ചോദിച്ചു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.