'അവസാനമായി നിന്റെ വായിൽ നിന്നു കേൾക്കാൻ വന്നതാണ്'; മിഥുൻ ആദ്യമെത്തിയത് ട്യൂഷൻ സെന്ററിൽ; ഒടുവിൽ വീട്ടിൽ വന്ന് അരുംകൊല
Last Updated:
സ്കൂളിലും ട്യൂഷൻ സെന്ററിലുമെത്തി.... ഒടുവിൽ വീട്ടിലെത്തി പെട്രോളൊഴിച്ചു കത്തിച്ചു
കൊച്ചി: പ്രണയാഭ്യാർത്ഥനയുമായി പുറകെ നടന്ന മിഥുൻ ഒടുവിൽ അരുംകൊല നടത്തിയതിന്റെ ഞെട്ടലിലാണ് ദേവികയുടെ സുഹൃത്തുക്കൾ. പ്രണയത്തിന് താൽപര്യമില്ലെന്ന് പറഞ്ഞിട്ടും 'ഇതു അവസാനത്തെ വാക്കാണോ?' എന്നു ചോദിച്ച് ബുധനാഴ്ച മിഥുൻ ദേവിക പഠിക്കുന്ന അത്താണിയിലെ ട്യൂഷൻ സെന്ററിലുമെത്തിയിരുന്നു. പ്രതീക്ഷിച്ച മറുപടി ലഭിക്കാതെ വന്നതോടെ അവിടെ നിന്നു മടങ്ങി. കുറച്ചുകഴിഞ്ഞു വീണ്ടും വന്നു ഇതേ ചോദ്യം ആവർത്തിച്ചു. അതിനുശേഷം അവിടെ നിന്നു മിഥുൻ മടങ്ങുമ്പോൾ കൊല്ലണമെന്ന ഉദ്ദേശ്യമുണ്ടെന്ന് കരുതിയില്ലെന്ന് സഹപാഠി പറയുന്നു.
ബുധനാഴ്ച ദേവികയുടെ സ്കൂളിലെത്തിയും മിഥുൻ ശല്യപ്പെടുത്തിയിരുന്നതായി സഹപാഠികളിൽ ഒരാൾ പറയുന്നു. പ്രണയത്തിന് താൽപര്യമില്ലെന്ന് ദേവിക വ്യക്തമായി മറുപടി നൽകുകയും ചെയ്തു. ഇവർ അമ്മ വഴി ബന്ധുക്കളാണെന്നു നേരത്തെ പറഞ്ഞിരുന്നു. ഇടയ്ക്ക് കാണാൻ വരുമായിരുന്നെന്നും അറിയാം. പക്ഷെ പ്രണയമായിരുന്നെന്നു കരുതുന്നില്ല എന്നാണ് സഹപാഠികളുടെ വെളിപ്പെടുത്തൽ.
ദേവികയ്ക്ക് നൽകാൻ ഒരു മൊബൈൽ ഫോണുമായി മിഥുൻ ഏതാനും ദിവസങ്ങൾക്ക് മുൻപു വീട്ടിൽ വന്നതായി സമീപവാസികൾ പറയുന്നു. അന്ന് അത് വാങ്ങാതിരുന്ന ദേവികയെ ഇയാൾ മർദിക്കുകയും ചെയ്തിരുന്നു. തുടർന്ന് ദേവികയുടെ പിതാവ് ഷാലൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിന്റെ വൈരാഗ്യവും കൊലപാതകത്തിലേക്ക് നയിച്ചിട്ടുണ്ടാകാമെന്നാണ് പൊലീസ് കരുതുന്നത്.
advertisement
ബുധനാഴ്ച അർധരാത്രി പന്ത്രണ്ടരയ്ക്കു ശേഷം മുറ്റത്ത് ബൈക്കിന്റെ ശബ്ദം കേട്ടാണ് ഷാലനും കുടുംബവും ഉണർന്നത്. മിഥുൻ വാതിലിൽ മുട്ടിയപ്പോൾ കതക് തുറന്നു. ശരീരം മുഴുവൻ പെട്രോളിൽ കുതിർന്ന നിലയിലായിരുന്നു മിഥുൻ. രണ്ടു കുപ്പികളിൽ പെട്രോൾ കരുതിയിരുന്നു. ഷാലനും ദേവികയും കൂടിയാണ് വാതിൽ തുറന്നത്. തൊട്ടു പിന്നിൽ മാതാവ് മോളിയും.
ദേവികയുടെ ദേഹത്തേക്കൊഴിച്ച പെട്രോൾ പിതാവിന്റെയും മാതാവിന്റെയും ദേഹത്തും വീണിരുന്നു. പെട്രോൾ ദേഹത്ത് വീണിരുന്നെങ്കിലും മോളി അകത്തുള്ള ഇളയ കുട്ടിയെയും എടുത്ത് ഓടിയതിനാലാണ് രക്ഷപെട്ടത്. ഇതിനിടെ മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഷാലനും പൊള്ളലേറ്റു. ഗുരുതരമായി പൊള്ളലേറ്റ ദേവിക വീട്ടിനുള്ളിൽ തന്നെ മരിച്ചു വീണു. മിഥുൻ ആശുപത്രിയിൽവച്ചാണ് മരിച്ചത്.
advertisement
പറവൂർ ചെറിയപല്ലംതുരുത്ത് സ്വദേശി പാടത്തു വീട്ടിൽ ഉദയൻ – ഉദയ ദമ്പതികളുടെ മകനാണ് മരിച്ച മിഥുൻ. കുറച്ചു നാളായി പറവൂരിനടുത്ത് കൂട്ടുകാടാണ് ഇവർ താമസിക്കുന്നത്. പെയിന്റിങ് തൊഴിലാളിയായ മിഥുൻ മുൻപും ആത്മഹത്യാ ശ്രമം നടത്തിയിരുന്നതായി അയൽവാസികൾ പറയുന്നു. അന്നു കൈ ഞരമ്പ് മുറിച്ചായിരുന്നു മിഥുൻ ആത്മഹത്യക്ക് ശ്രമിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 10, 2019 7:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അവസാനമായി നിന്റെ വായിൽ നിന്നു കേൾക്കാൻ വന്നതാണ്'; മിഥുൻ ആദ്യമെത്തിയത് ട്യൂഷൻ സെന്ററിൽ; ഒടുവിൽ വീട്ടിൽ വന്ന് അരുംകൊല