111 രാവുകളുടെ മാറ്റ്, ഇരുപതാമത് തുരീയം സംഗീതോത്സവത്തിന് അരങ്ങൊഴിഞ്ഞു
Last Updated:
111 രാവുകള്‍ പിന്നിട്ട സംഗീതോത്സവം, മാസങ്ങള്‍ നീണ്ട കാലയളവില്‍ നടക്കുന്ന അപൂര്‍വ്വ സംഗീത വിരുന്ന്. സംഗീത പ്രേമികള്‍ക്ക് ശുദ്ധ സംഗീതത്തിൻ്റെ മാസ്മര ലഹരി പകര്‍ന്ന ഇരുപതാമത് തുരീയം സംഗീതോത്സവം സമാപിച്ചു.
111 ദിവസം നീണ്ടു നിന്ന തുരിയം സംഗീതോത്സവം അരങ്ങൊഴിഞ്ഞു. പോത്താങ്കണ്ടം ആനന്ദഭവനത്തിലെ സ്വാമി കൃഷ്ണാനന്ദ ഭാരതിയുടെ നേതൃത്വത്തില്‍ പയ്യന്നൂര്‍ ശ്രീപ്രഭ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഇരുപതാമത് തുരീയം സംഗീതോത്സവത്തില്‍ കര്‍ണാടക ഹിന്ദുസ്ഥാനി സംഗീത ലോകത്തെ പ്രഗത്ഭരാണ് ഒത്തു ചേര്‍ന്നത്.
2004ല്‍ പയ്യന്നൂരിലെ അറിയപ്പെടുന്ന മൃദംഗ വിദ്വാനായ പരേതനായ സുശീല്‍ കുമാറും സ്വാമി കൃഷ്ണാനന്ദ ഭാരതിയും തമ്മിലുള്ള സൗഹൃദ ചര്‍ച്ചയിലാണ് തുരീയമെന്ന ആശയം രൂപപ്പെട്ടത്. 10 വര്‍ഷം തികയുമ്പോള്‍ 21 ദിവസവും 13-ാം വര്‍ഷത്തില്‍ 41 ദിവസവും 15 വര്‍ഷം തികയുമ്പോള്‍ 61 ദിവസവുമാണ് തുരീയം സംഗീതോത്സവത്തിൻ്റെ ദൈര്‍ഘ്യം. ഇത്തരത്തില്‍ ഓരോ വര്‍ഷത്തിന് അനുസരിച്ച് സംഗീതോത്സവത്തിൻ്റെ ദൈര്‍ഘ്യം ഉയര്‍ത്തും. ഇത്രയും നീണ്ട കാലയളവില്‍ നടക്കുന്ന സംഗീത പരിപാടി ഒരു അപൂര്‍വ്വതയാണ്.

advertisement
വര്‍ഷങ്ങളായി നടന്നുവരുന്ന സംഗീതോത്സവത്തില്‍ പങ്കെടുക്കാത്ത കലാകാരന്മാരും കുറവല്ല. കഴിഞ്ഞ മാര്‍ച്ച് 25ന് തുടങ്ങി പ്രതിഭകളുടെ കൂടിച്ചേരല്‍ കൊണ്ടാണ് സമ്പന്നമായ സംഗീതോത്സവം ആരംഭിച്ചത്. തുരീയം സംഗീതോത്സവത്തിൻ്റെ നൂറാം ദിവസം പത്മവിഭൂഷണ്‍ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ ഓടക്കുഴലിലും പണ്ഡിറ്റ് യോഗേഷ് സാംസി തബലയിലും രാഗവിസ്മയം തീര്‍ത്തു. 101-ാം ദിനത്തില്‍ ഹൈദരാബാദ് വാഴ്സി സഹോദരന്മാര്‍ ഖവ്വാലി സംഗീതം അവതരിപ്പിച്ചു. തുടര്‍ന്ന് ഡോ. കശ്യപ് മഹേഷ്, ബാലഗിരീഷ്, മൂഴിക്കുളം ഹരികൃഷ്ണന്‍ തുടങ്ങിയവരുടെ പഞ്ചരത്‌ന കീര്‍ത്തനാലാപനത്തോടെ മംഗള പ്രാര്‍ത്ഥന ചൊല്ലിയാണ് സംഗീതോത്സവത്തിന് കൊടിയിറങ്ങിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
July 18, 2025 12:07 PM IST