മയ്യഴി മാതാവിനെ വണങ്ങി ജനസാഗരം, മാഹി തിരുന്നാളിന് സമാപനമായി
Last Updated:
ഉള്ളുലഞ്ഞ് കേണാല്‍ കൈവിടാത്ത മയ്യഴി മാതാവ്. മാഹി സെയ്ൻ്റ് തെരേസാ ബസിലിക്കയിലെ അമ്മത്രേസ്യാ പുണ്യവതിയുടെ തിരുന്നാള്‍ സമാപിച്ചു. ഒക്ടോബര്‍ അഞ്ചിന് കൊടിയേറി 18 ദിവസം നീണ്ടു നിന്ന തിരുനാളിനാണ് സമാപനമായത്.
മതത്തിനും ജാതിക്കുമപ്പുറം ഒരു നാടൊന്നാകെ മയ്യഴി മാതാവിൻ്റെ തിരുന്നാള്‍ മഹോത്സവത്തിന് സാക്ഷ്യം വഹിച്ച നാളുകളായിരുന്നു മാഹിയില്‍. മാഹി സെയ്ൻ്റ് തെരേസാ ബസിലിക്കയിലെ അമ്മത്രേസ്യാ പുണ്യവതിയുടെ തിരുനാള്‍ ആഘോഷത്തിന് കൊടിയിറങ്ങി. ഒക്ടോബര്‍ അഞ്ചിന് കൊടിയേറി 18 ദിവസം നീണ്ടു നിന്ന തിരുനാളിനാണ് സമാപനമായത്. തിരുനാളിൻ്റെ സമാപന ദിവസത്തില്‍ രാവിലെ 10.30 ന് നടന്ന ദിവ്യബലിക്ക് കണ്ണൂര്‍ രൂപത സഹായ മെത്രാന്‍ ഡോ. ഡെന്നീസ് കുറുപ്പശ്ശേരി കാര്‍മ്മികത്വം വഹിച്ചു.
ഒക്ടോബര്‍ അഞ്ചിന് രാവിലെ റെക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കാരക്കാട്ട് വിശുദ്ധ അമ്മത്രേസ്യാ പുണ്യവതിയുടെ തിരുസ്വരൂപം ദേവാലയത്തിനകത്ത് പ്രതിഷ്ഠിച്ചതോടെയാണ് തിരുനാള്‍ തുടങ്ങിയത്. കോട്ടപ്പുറം രൂപതാ മെത്രാന്‍ ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍, കണ്ണൂര്‍ രൂപതാ മെത്രാന്‍ ഡോ. അലക്‌സ് വടക്കുംതല, കോഴിക്കോട് അതിരൂപതാ മെത്രാപ്പോലീത്ത ഡോ. വര്‍ഗീസ് ചക്കാലക്കല്‍, തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി തുടങ്ങിയവര്‍ തിരുനാളിൻ്റെ പ്രധാന ദിനങ്ങളില്‍ ആഘോഷമായ ദിവ്യബലിക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു.
പ്രധാന തിരുനാള്‍ ദിനങ്ങളില്‍ വിശുദ്ധയുടെ തിരുസ്വരൂപവുമേന്തി ആയിരങ്ങള്‍ പങ്കെടുത്ത നഗരപ്രദക്ഷിണവും നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്ത ഉരുള്‍ നേര്‍ച്ചയായ ശയനപ്രദക്ഷിണവും നടന്നിരുന്നു. ദേവാലയത്തിനകത്ത് പ്രതിഷ്ഠിച്ച വിശുദ്ധയുടെ തിരുസ്വരൂപം ബസലിക്ക റെക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കാരക്കാട്ട് അള്‍ത്താരയിലെ രഹസ്യ അറയിലേക്ക് മാറ്റിയതോടെ തിരുനാളിന് സമാപനമായി. ഒരു ദേശത്തിനപ്പുറം ദൂരെ ദേശത്തീന്ന് വരെ ആളുകളെത്തി ജനസാഗരം തന്നെയായിരുന്നു മയ്യഴിക്കരയില്‍.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
October 24, 2025 3:05 PM IST


