ബ്രണ്ണൻ കോളേജിന് പുതിയ ഗേറ്റ് വേ; ചെലവ് ഒരു കോടി
Last Updated:
67 വര്‍ഷം പിന്നിട്ട ബ്രണ്ണന്‍ കോളേജിന് പുതിയ ഗേറ്റ് വേ ഒരുങ്ങുന്നു. എഡ്വേര്‍ഡ്ബ്രണ്ണന്‍ സായ്പ്പിൻ്റെ ഇച്ഛയില്‍ പണി തീര്‍ത്ത വിദ്യാഭ്യാസ സ്ഥാപനം സെൻ്റര്‍ ഓഫ് എക്‌സലന്‍സ് അവാര്‍ഡ് നേടിയിട്ടുണ്ട്. ഒരു കോടി രൂപ മുടക്കിയാണ് ഗേറ്റ് നിര്‍മ്മിക്കുന്നത്.
തലശ്ശേരിയുടെ പെരുമ വാനോളം ഉയര്‍ത്തിയ ധര്‍മ്മടം ഗവണ്‍മെൻ്റ് ബ്രണ്ണന്‍ കോളേജിലേക്ക് കടക്കാന്‍ പുതിയ പ്രവേശന വഴി ഉദിക്കുന്നു. എല്ലാ വിഭാഗം കുട്ടികള്‍ക്കും വിദ്യാഭ്യാസം നല്‍കുന്നതിനായി മനുഷ്യ സ്‌നേഹിയായ എഡ്വേര്‍ഡ് ബ്രണ്ണന്‍ സായ്പ് തൻ്റെ വില്‍പത്രത്തില്‍ നിഷ്‌കര്‍ഷിച്ച പ്രകാരം 1862 സപ്തമ്പറില്‍ തലശ്ശേരിയില്‍ ആരംഭിച്ച ബ്രണ്ണന്‍ സ്‌കൂള്‍ പിന്നീട് കോളേജായി ഉയര്‍ത്തപ്പെടുകയായിരുന്നു.
ബ്രണ്ണന്‍ സ്‌കൂള്‍ തലശേരരിയില്‍ നില നിര്‍ത്തി കോളേജ് പഠന സംവിധാനങ്ങള്‍ പിന്നീട് ധര്‍മ്മടം കുന്നിലേക്ക് മാറി -1958 നവമ്പര്‍ 26 ന്. അന്നത്തെ കേരള ഗവര്‍ണ്ണര്‍ ഡോ. ബി രാമകൃഷ്ണറാവുവാണ് ധര്‍മ്മടത്തെ കോളേജ് കെട്ടിടം ഔപചാരികമായി ഉദ്ഘാടനം ചെയ്തത്. ഇതില്‍ പിന്നീട് 67 വര്‍ഷം പിന്നിടുമ്പോള്‍ ബ്രണ്ണന്‍ കോളേജ് ഏറെ മാറിയിരിക്കുന്നു.
ഇന്ന് രാജ്യാന്തര പ്രശസ്തിയിലെത്തിയ ബ്രണ്ണന്‍ കോളേജിലേക്ക് കടക്കാന്‍ നിലവിലുള്ള പ്രധാന ഗേറ്റിനും ഓഡിറ്റോറിയം ഭാഗത്തെ ചെറിയ ഗേറിനും മദ്ധ്യേയുള്ള വലിയ മതില്‍ കെട്ടു ഇടിച്ചു നിരത്തിയാണ് റോഡിന് അഭിമുഖമായി ആര്‍ച്ച് മാതൃകയില്‍ അതി ഗാംഭീര്യമുള്ള പുതിയ ഗേറ്റ് വേ ഒരുങ്ങുന്നത്. നെടുമ്പാശേരി വിമാനത്താവള നിര്‍മ്മാണ, പരിപാലന കമ്പനിയായ സിയാലിൻ്റെ പൊതുനന്മാ ഫണ്ടില്‍ നിന്ന് അനുവദിച്ച ഒരു കോടി രൂപ മുടക്കിയാണ് ഗേറ്റ് നിര്‍മ്മിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഇപ്പോഴുള്ള പ്രധാന ഗേറ്റ് അടക്കും. ഓഡിറ്റോറിയം ഭാഗത്തെ രണ്ടാം ഗേറ്റ് നിലനിര്‍ത്താനാണ് തീരുമാനം. ഇവിടത്തെ ഗേറ്റും പുതുക്കി പണിയുന്നുണ്ട്.
advertisement
കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഇടപെടലും ഇതില്‍ പ്രധാനമാണ്. ബ്രണ്ണന്‍ കോളേജിനെ സെൻ്റര്‍ ഓഫ് എക്‌സലന്‍സ് ആയി പ്രഖ്യാപിച്ചതില്‍ പിന്നെയാണ് പുതിയ മാറ്റം. സ്‌പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് സായ്, ബ്രണ്ണന്‍ സിന്തറ്റിക് ട്രാക്ക് കം സ്റ്റേഡിയം പണിതു. പുതിയ ലേഡീസ് ഹോസ്റ്റല്‍, പുതിയ അക്കാദമിക് ബ്ലോക്ക്, സ്മാര്‍ട്ട് ക്ലാസ് മുറികള്‍, തുടങ്ങി നിരവധി പഠന, സൗകര്യങ്ങള്‍ ഉള്ള കോളേജില്‍ ഒന്നേകാല്‍ ലക്ഷം പുസ്തകങ്ങളുള്ള സെന്‍ട്രല്‍ ലൈബ്രറി വളരെ ആകര്‍ഷണമാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
September 17, 2025 1:34 PM IST