ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം: സർക്കാരിനെതിരെ പരസ്യപ്രക്ഷോഭത്തിന് കാന്തപുരം വിഭാഗം
- Published by:Rajesh V
- news18-malayalam
Last Updated:
ഇന്ന് ചേര്‍ന്ന സംഘടനാ സംസ്ഥാന ക്യാബിനറ്റ് യോഗമാണ് പ്രക്ഷോഭത്തിന് തീരുമാനമെടുത്തത്
കോഴിക്കോട്: ശ്രീറാം വെങ്കിട്ടരമാനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ കാന്തപുരം വിഭാഗം. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ സര്‍ക്കാറിനെതിരെ തെരുവില്‍ പ്രക്ഷോഭം നടത്തുമെന്ന് കാന്തപുരം വിഭാഗം സംഘടനയായ കേരള മുസ്ലിം ജമാഅത്ത് അറിയിച്ചു. ഇന്ന് ചേര്‍ന്ന സംഘടനാ സംസ്ഥാന ക്യാബിനറ്റ് യോഗമാണ് പ്രക്ഷോഭത്തിന് തീരുമാനമെടുത്തത്.
കൊലപാതക കേസില്‍ വിചാരണ നേരിടുന്ന ക്രിമിനല്‍ പ്രതിയെ ജൂഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ അധികാരമുള്ള ജില്ലാ കളക്ടറായി നിയമിച്ച സര്‍ക്കാര്‍ നടപടി പിന്‍വലിക്കണം. മദ്യപിച്ച് ലെക്ക് കെട്ട് എല്ലാ നിയമങ്ങളെയും അവഗണിച്ച് വാഹനമോടിച്ചാണ് പ്രതി കെ എം ബഷീറിനെ കൊലപ്പെടുത്തിയത്. നിയമ കാര്യങ്ങള്‍ കൃത്യമായി അറിയാവുന്ന ഉന്നത ഭരണത്തിലിരിക്കുന്നയാളാണ് ശ്രീറാം വെങ്കിട്ടരാമന്‍. അദ്ദേഹത്തിന് ജില്ലയിലെ നിയമ കാര്യങ്ങളില്‍ ഇടപെടാവുന്ന അധികാരം എന്തിന്റെ പേരിലായാലും നല്‍കുന്നത് അനുചിതവും നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണ്.
Also Read- ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ കലക്ടറായി നിയമിച്ചതിനെതിരെ ആലപ്പുഴയിൽ കോൺഗ്രസ് പരസ്യപ്രതിഷേധം നടത്തും
advertisement
കുറ്റകൃത്യം ചെയ്ത പ്രതി നിയമത്തെ വെല്ലു വിളിക്കുകയും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചയാളുമാണ്. സര്‍വീസ് ചട്ടങ്ങളുടെ പേരില്‍ പ്രതിക്ക് ഉന്നത വിധിന്യായാധികാരമുള്ള സ്ഥാനങ്ങള്‍ നല്‍കുന്നത് പൊതു സമൂഹത്തിന് നേരെ കാണിക്കുന്ന ധിക്കാരമാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തരമായി തീരുമാനം പുനഃപരിശോധിക്കണം. അല്ലാത്ത പക്ഷം ശക്തമായി തെരുവിലിറങ്ങി സമയരം ചെയ്യേണ്ടി വരുമെന്നും കേരള മുസ്ലിം ജമാഅത്ത് അറിയിച്ചു.
ഇന്ന് ആലപ്പുഴ ജില്ലാ കലക്ടറേറ്റിലേക്ക് കേരള മുസ്ലിം ജമാഅത്ത് പ്രതിഷേധ പ്രകടനം നടത്തുന്നുണ്ട്. വരും ദിവസങ്ങളില്‍ മറ്റ് ജില്ലകളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കാനാണ് തീരുമാനം.
advertisement
കാന്തപുരം വിഭാഗം മുഖപത്രമായ സിറാജിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരിക്കെയാണ് കെ എം ബഷീര്‍, ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ ഇടിച്ച് മരിച്ചത്. മദ്യപിച്ച് വാഹനമോടിച്ചാണ് അപകടമുണ്ടാക്കിയതെന്ന് നേരത്തെ തെളിഞ്ഞിരുന്നു. പക്ഷെ കേസ് അട്ടിമറിക്കാനുള്ള നീക്കം നടത്തുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നതിന് പിന്നാലെ സസ്‌പെന്‍ഷനിലായ ശ്രീറാമിനെ സര്‍ക്കാര്‍ തിരിച്ചെടുത്തു. ഏറ്റവും ഒടുവില്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ സെക്രട്ടറിയായിരിക്കെയാണ് ആലപ്പുഴ ജില്ലാ കളക്ടറായി നിയമനം നല്‍കിയത്.
advertisement
പ്രതിഷേധം ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും ശ്രീറാമിനെ ജില്ലാ കളക്ടറായി നിയമിച്ചതിന് ഉദ്യോഗസ്ഥ ലോബിയുടെ താല്‍പര്യപ്രകാരമാണെന്നാണ് കാന്തപുരം വിഭാഗം വിലയിരുത്തുന്നത്. ഐ.എ.എസ് ലോബിയുടെ സമ്മര്‍ദത്തിന് സര്‍ക്കാര്‍ കീഴടങ്ങരുതെന്നും അവര്‍ ആവശ്യപ്പെടുന്നു. അടുത്തിടെ വിവാഹിതനായ ശ്രീറാമിന് സൗകര്യപ്രദമായ രീതിയിലാണ് പുതിയ ചുമതല നല്‍കിയതെന്നും ആരോപണമുണ്ട്.
Also Read- 'നിയമനം പുനഃപരിശോധിക്കണം'; ശ്രീറാം വെങ്കിട്ടരാമനെ കളക്ടറായി നിയമിച്ചതിനെതിരെ പത്രപ്രവർത്തക യൂണിയൻ
സര്‍ക്കാറുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് സമസ്ത കാന്തപുരം വിഭാഗവും അതിന്റെ അമരക്കാരനായ എ.പി അബൂബക്കര്‍ മുസ്ല്യാരും. പക്ഷെ ശ്രീറാമിന്റെ നിയമനത്തിനെതിരെ സംഘടനയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസ് പ്രഖ്യാപിച്ച സമരത്തിന് പിന്തുണയുമായി കാന്തപുരം വിഭാഗം നേതാക്കള്‍ രംഗത്തെത്തിയിരുന്നു. തീരുമാനം പിന്‍വലിക്കും വരെ പ്രക്ഷോഭത്തിനിറങ്ങാനുള്ള കാന്തപുരം വിഭാഗത്തിന്റെ തീരുമാനം സര്‍ക്കാറിന് തലവേദനയാകും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 25, 2022 5:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം: സർക്കാരിനെതിരെ പരസ്യപ്രക്ഷോഭത്തിന് കാന്തപുരം വിഭാഗം