തിരുവന്തപുരം: പിതൃസ്മരണയിൽ ഇന്ന് കർക്കിടക വാവ് ആചരിക്കുന്നു. കോവിഡ് മാനദണ്ഡം പാലിച്ച് ഇത്തവണയും വീടുകളിലാണ് ബലിതർപ്പണ ചടങ്ങുകൾ നടത്തുന്നത്. കഴിഞ്ഞ വർഷവും പിതൃതർപ്പണ ചടങ്ങുകൾ വീടുകളിലാണ് നടന്നത്. ക്ഷേത്രങ്ങളിലും പുണ്യ തീർഥ കേന്ദ്രങ്ങളിലും ബലിതർപ്പണത്തിന് അനുമതിയില്ല. വിവിധ ദേവസ്വം ബോര്‍ഡുകള്‍ ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നു.
കർക്കിടക വാവ്കർക്കിടക മാസത്തിലെ കറുത്ത വാവ് ദിവസമാണ് പിതൃമോക്ഷത്തിനായി ബലിയിടുന്നത്. ഈ ദിവസം ബലിയിട്ടാൽ പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. പിതൃക്കൾക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യ അമാവാസിയാണ് കർക്കിടക മാസത്തിലേത്. അതുകൊണ്ടുതന്നെയാണ് കർക്കിടക വാവുബലി ഏറെ പ്രധാനപ്പെട്ടതായി മാറുന്നത്. നാക്കിലയില്‍ ദര്‍ഭ പുല്ല് വിരിച്ച് പിതൃക്കളെ ആവാഹിച്ച് ഉപചാരപൂര്‍വ്വം പിണ്ഡം സമര്‍പ്പിക്കുന്നതാണ് ബലി തര്‍പ്പണം. ജലാശയത്തില്‍ മത്സ്യങ്ങള്‍ക്കോ, മറ്റിടങ്ങളില്‍ ബലി കാക്കകള്‍ക്കോ തര്‍പ്പണം ചെയ്ത ഹവിസ്സ് ഭക്ഷണമായി നല്‍കണം, ബലിയിട്ട് കൈകൊട്ടി വിളിച്ചാല്‍ ബലിച്ചോറുണ്ണാന്‍ ബലി കാക്കകള്‍ കാത്തിരിക്കും. കേരളത്തിൽ തിരുനെല്ലി ക്ഷേത്രം, തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രം, ആലുവ മണപ്പുറം, തിരുനാവായ നാവാമുകുന്ദ, വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം എന്നിവിടങ്ങൾ ബലിതർപ്പണത്തിന് പ്രസിദ്ധമാണ്.
അതേസമയം കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇത്തവണ വീടുകളില്‍ തന്നെ പിതൃതര്‍പ്പണ ചടങ്ങുകള്‍ നടത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ബലിയിടാന്‍ അനുമതിയില്ലെങ്കിലും ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജയും വഴിപാടും നടത്താന്‍ അവസരം ഉണ്ടാകും. നിയന്ത്രണങ്ങള്‍ പാലിക്കണം എന്നും സര്‍ക്കാര്‍ നിര്‍ദേശത്തിൽ പറയുന്നു. വീടുകളില്‍ ബലിയിട്ട ശേഷം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഭക്തർക്ക് ക്ഷേത്രദര്‍ശനം നടത്താം. ക്ഷേത്രത്തിലെത്തി പിതൃനമസ്‌കാരവും നടത്താം. ബലിതര്‍പ്പണ സൗകര്യമുള്ള മിക്ക ക്ഷേത്രങ്ങളിലും പിതൃനമസ്‌കാരം നടത്താനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡുകള്‍ അറിയിച്ചിട്ടുണ്ട്. മിക്ക ക്ഷേത്രങ്ങളിലും ഓൺലൈനായി രജിസ്റ്റർ ചെയ്തു പൂജകൾ നടത്താനുള്ള സൌകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
കർക്കിടക വാവിന് വ്രതം എടുക്കേണ്ടത് എങ്ങനെ?കർക്കിടകവാവിന് തലേദിവസം വ്രതമെടുത്ത് അമാവാസി ദിനത്തിൽ കുളിച്ചു ഈറനണിഞ്ഞു മരിച്ച് മണ്മറഞ്ഞുപോയ പിതൃക്കളെ മനസ്സില്‍ സങ്കല്‍പ്പിച്ചു പ്രാർഥനയോടെയാണ് ബലിതർപ്പണം നടത്തേണ്ടത്. എള്ളും, പൂവും, ഉണക്കലരിയും ഉള്‍പ്പെടെയുള്ള പൂജാദ്രവ്യങ്ങള്‍കൊണ്ടാണ് ബലിയിടൽ ചടങ്ങുകൾ നടത്തേണ്ടത്. പിതൃക്കള്‍ക്ക് ബലിയിടുന്നവരാണ് വ്രതം എടുക്കേണ്ടത്. ഇവര്‍ വ്രതം തെറ്റിച്ചാല്‍ പിതൃക്കള്‍ ബലി എടുക്കില്ലെന്നും അവരുടെ ആത്മാവിന് ശാന്തി കിട്ടില്ലെന്നുമാണ് വിശ്വാസം.
Also Read-
'കർക്കിടക വാവ് ബലിതർപ്പണത്തിന് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകണം': കെ. സുരേന്ദ്രൻബലിതര്പ്പണം കഴിഞ്ഞാല്‍ പിതൃക്കള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം തയ്യാറാക്കി വിളമ്പുകയാണ് അടുത്ത ചടങ്ങ്. വിളക്ക് കത്തിച്ച് വെച്ച് ഉണ്ടാക്കിയ സദ്യ ഇലയിട്ട് ആദ്യം പിതൃക്കള്‍ക്ക് നല്‍കും. അതിനുശേഷമേ വീട്ടുകാര്‍ കഴിക്കുകയുള്ളൂ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.