തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് നിയമസഭയിൽ പ്രതിപക്ഷ നിരയിൽ യുവതുർക്കികളായി ചില എംഎൽഎമാരുണ്ടായിരുന്നു. സഭയിൽ പലപ്പോഴും സർക്കാരിനെ പ്രതിരോധത്തിലാക്കാൻ ഇവർക്ക് കഴിഞ്ഞിരുന്നു. കെ എം ഷാജി, വി ടി ബൽറാം, അനിൽ അക്കര, ഷാഫി പറമ്പിൽ, ശബരിനാഥൻ, ഹൈബി ഈഡൻ ഇങ്ങനെ പോകുന്നു ആ നിര. ഇതിൽ ഹൈബി പിന്നീട് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇപ്പോൾ നിയസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ യുഡിഎഫ് യുവതുർക്കികളിൽ ഭൂരിഭാഗം പേർക്കും അടിതെറ്റി. പാലക്കാട് മത്സരിച്ച ഷാഫി പറമ്പിൽ മാത്രമാണ് ഇവരിൽ പിടിച്ചുനിന്നത്.
വോട്ടെണ്ണൽ ആദ്യ ഘട്ടം മുതൽ അത്യന്തം മുൾമുനിയിൽനിന്ന ഫലങ്ങളായിരുന്നു വിവിധ മണ്ഡലങ്ങളിൽനിന്ന് വന്നത്. ശബരിയുടെ അരുവിക്കരയിലും ബൽറാമിന്‍റെ തൃത്താലയിലും കെ എം ഷാജിയുടെ അഴീക്കോടുമൊക്കെ ഫലങ്ങൾ മാറി മറിഞ്ഞു. എന്നാൽ അനിൽ അക്കര മത്സരിച്ച വടക്കാഞ്ചേരിയിൽ തുടക്കം മുതൽ സമ്പൂർണ ആധിപത്യമാണ് ഇടത് സ്ഥാനാർഥി സേവ്യർ ചിറ്റിലപ്പള്ളി നടത്തിയത്. പാലക്കാട് തുടക്കം മുതൽ ഷാഫിക്കെതിരെ ഇ ശ്രീധരൻ മുന്നിലെത്തിയിരുന്നു. എന്നാൽ അന്തിമഘട്ടത്തിലാണ് ഷാഫി ലീഡും വിജയവും പിടിച്ചെടുത്തത്.
ഇടത് സർക്കാരിനെതിരെ പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവന്ന ആരോപണങ്ങൾ നിയമ സഭയിൽ കൂരമ്പുകളായി പ്രയോഗിച്ചത് യുഡിഎഫിലെ യുവതുർക്കികളായിരുന്നു. സഭയിൽ മാത്രമായിരുന്നില്ല, സോഷ്യൽ മീഡിയയിലും ഇവർ പലപ്പോഴും സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. അതുകൊണ്ടുതന്നെ ഭരണപക്ഷം ഇവരെ തെരഞ്ഞെടുപിടിച്ച് നേരിടുകയും ചെയ്തിരുന്നു. പ്രതിപക്ഷ ആരോപണങ്ങൾ ജനങ്ങൾ തള്ളിക്കളയുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം. ജനവികാരം പോലെ തന്നെ സർക്കാരിനെ ഏറ്റവുമധികം ആക്രമിച്ച യുഡിഎഫ് എംഎൽഎമാരും തോൽവിയുടെ കയ്പുനീർ കുടിച്ചു.
പാലക്കാട്, തൃത്താല എന്നിവിടങ്ങളിലെ പോരാട്ടം സംസ്ഥാനതലത്തിൽ ഏറെ ശ്രദ്ധ ആകർഷിച്ചതായിരുന്നു. തുടക്കം മുതൽ അവസാനം വരെ ഇ ശ്രീധരൻ മുന്നിട്ടുനിന്ന പ്രകടനമാണ് പാലക്കാട്ട് നടത്തിയത്. ഒരു ഘട്ടത്തിൽ ബിജെപി ക്യാംപ് വിജയം ഉറപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ അവസാന റൌണ്ടുകളിൽ നടത്തിയ മുന്നേറ്റം ഷാഫിക്ക് വിജയം നേടി കൊടുക്കുകയായിരുന്നു. തൃത്താലയിൽ പക്ഷെ ആദ്യ മുതൽ അവസാനം വരെ മാറിമറിഞ്ഞ ലീഡ് നിലയാണ് കാണാനായത്. പലപ്പോഴും നേരിയ ലീഡുമായി എം ബി രാജേഷും വി ടി ബൽറാമും മുന്നേറി. എന്നാൽ അവസാന റൌണ്ടുകളിൽ ഇടതു ശക്തികേന്ദ്രങ്ങളിലൂടെ വിജയം എം ബി രാജേഷ് പിടിച്ചെടുക്കുകയായിരുന്നു.
അഴിക്കോട് തുടർച്ചയായി രണ്ടു തവണ വിജയിച്ച കെ എം ഷാജിയുടെ തോൽവിയും യുഡിഎഫ് ക്യാംപിനെ ഞെട്ടിച്ചു. ഡി വൈ എഫ് ഐ നേതാവ് കെ വി സുമേഷ് ആണ് ആഴിക്കോട്, കെഎം ഷാജിയെ അട്ടിമറിച്ച് മണ്ഡലം തിരിച്ചുപിടിച്ചത്. വടക്കാഞ്ചേരിയിൽ അനിൽ അക്കര ഒരു ഘട്ടത്തിൽ പോലും മുന്നിലെത്തിയിരുന്നില്ല. സേവ്യർ ചിറ്റിലപ്പള്ളിയുടെ വിജയം ആധികാരികമായിരുന്നു. ലൈഫ് മിഷ് ഫ്ലാറ്റ് വിവാദത്തിൽ വടക്കാഞ്ചേരിയിലെ പ്രതിഷേധ സമരങ്ങളെ നയിച്ചത് അനിൽ അക്കര ആയിരുന്നു.
അതേസമയം അരുവിക്കരയിൽ ശബരിനാഥിന്‍റെ തോൽവിയും യുഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചു. സിപിഎം അവതരിപ്പിച്ച അപ്രതീക്ഷിത സ്ഥാനാർഥിയും പാർട്ടി കാട്ടാക്കട ഏരിയാ സെക്രട്ടറിയുമായ ജി സ്റ്റീഫൻ ആണ് എൽഡിഎഫിനുവേണ്ടി അട്ടിമറി വിജയം നേടിയത്. സംസ്ഥാനത്തെ ഇടതു തേരോട്ടത്തിനിടയിലും യുഡിഎഫ് നേതൃത്വത്തിൽ വരുംകാലങ്ങളിൽ ഇഴകീറിയുള്ള പരിശോധന ആവശ്യപ്പെടുന്ന തോൽവികളായിരിക്കും യുവനേതാക്കളുടേത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.