ചിന്താ ജെറോം പറഞ്ഞത് നുണ; യുവജന കമ്മീഷൻ ചെയർപേഴ്സൺ ചോദിച്ച 8.50 ലക്ഷം രൂപ കുടിശ്ശിക അനുവദിച്ചെന്ന് സർക്കാർ
- Published by:Rajesh V
- news18-malayalam
Last Updated:
17 മാസത്തെ ശമ്പളമാണ് മുൻകാല പ്രാബല്യത്തോടെ ചിന്തയ്ക്ക് കിട്ടുന്നത്
തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന് സംസ്ഥാന സർക്കാർ ശമ്പള കുടിശ്ശിക അനുവദിച്ചു. 17 മാസത്തെ കുടിശ്ശികയായി 8.50 ലക്ഷം രൂപയാണ് അനുവദിച്ചത്. കുടിശ്ശിക അനുവദിക്കാൻ ആവശ്യപ്പെട്ടത് ചിന്ത തന്നെ എന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ താൻ കുടിശ്ശിക ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു ചിന്താ ജെറോം നേരത്തെ പറഞ്ഞിരുന്നത്. ചിന്തയുടെ ശമ്പളം ഒരു ലക്ഷം രൂപയായി നേരത്തെ വർധിപ്പിച്ചിരുന്നു.
സർക്കാർ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ ചിന്ത ശമ്പള കുടിശ്ശിക ആവശ്യപ്പെട്ടതായി വാർത്തകൾ വന്നിരുന്നു. എന്നാൽ താൻ അങ്ങനെ ആവശ്യപ്പെട്ടില്ലെന്നായിരുന്നു ചിന്തയുടെ വാദം. കായിക യുവജന കാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറാണ് കുടിശ്ശിക അനുവദിച്ച് ഉത്തരവിറക്കിയത്.
2017 ജനുവരി 1 മുതൽ 2018 മെയ് 26 വരെയുള്ള 17 മാസത്തെ ശമ്പളമാണ് മുൻകാല പ്രാബല്യത്തോടെ ചിന്തയ്ക്ക് കിട്ടുന്നത്. ഈ കാലയളവിൽ ചിന്തയ്ക്ക് 50,000 രൂപയായിരുന്നു പ്രതിമാസ ശമ്പളം. മുൻകാല പ്രാബല്യത്തോടെ ശമ്പളം 1 ലക്ഷം ആക്കി ശമ്പളം ഉയർത്തിയതിലൂടെ 8. 50 ലക്ഷം രൂപ ചിന്തയ്ക്ക് ലഭിക്കും.
advertisement
ചിന്തയുടെ ശമ്പളം 2018 മെയ് 26 മുതൽ 1 ലക്ഷം രൂപയായി സർക്കാർ ഉയർത്തിയിരുന്നു. ശമ്പള കുടിശ്ശിക മുൻകാല പ്രാബല്യത്തോടെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചിന്താ ജെറോം 2022 ഓഗസ്റ്റ് 20 ന് സർക്കാരിന് കത്തെഴുതിയിരുന്നു. ചെയർപേഴ്സണായി നിയമിതയായ 2016 ഒക്ടോബർ 14 മുതൽ ചട്ടങ്ങൾ രൂപവൽക്കരിക്കപ്പെട്ട കാലയളവ് വരെ കൈപ്പറ്റിയ ശമ്പളത്തെ സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുകയാണ്. ആയതിനാൽ 2016 ഒക്ടോബർ 14 മുതൽ2018 മെയ് 26 വരെയുള്ള കാലയളവിൽ അഡ്വാൻസായി കൈ പറ്റിയ തുകയും യുവജന കമ്മീഷൻ ചട്ടങ്ങൾ പ്രകാരം നിജപ്പെടുത്തിയ ശമ്പളവും തമ്മിലുള്ള കുടിശിക അനുവദിക്കണമെന്ന് 2022 ഓഗസ്റ്റ് 22 ന് ചിന്താ ജെറോം കത്ത് മുഖേന സർക്കാരിനോട് ആവശ്യപ്പെട്ടു.
advertisement
താൻ സർക്കാരിനോട് കുടിശിക വേണമെന്ന് ആവശ്യപ്പെട്ടില്ലെന്നായിരുന്നു ചിന്ത ജെറോം മാധ്യമങ്ങളോട് പറഞ്ഞത് . അങ്ങനൊരു കത്ത് ഉണ്ടെങ്കിൽ പുറത്ത് വിടാനും ചിന്ത ജനുവരി 5ന് മാധ്യമങ്ങളെ വെല്ലുവിളിച്ചു. ഇത്രയും തുക ഒരുമിച്ച് കിട്ടിയാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും എന്നാണ് ചിന്ത പറഞ്ഞത്.
എന്നാൽ ചിന്ത പറഞ്ഞത് തെറ്റായിരുന്നുവെന്ന് ഇന്ന് സർക്കാർ ഇറക്കിയ ഉത്തരവിൽ നിന്ന് വ്യക്തം. ചിന്ത ആവശ്യപ്പെട്ടു, സർക്കാർ അനുവദിച്ചു എന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.
advertisement
ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട് ചിന്ത നൽകിയ കത്ത് ധനവകുപ്പ് രണ്ട് പ്രാവശ്യം തള്ളിയിരുന്നു. മുൻകാല പ്രാബല്യത്തോടെ 1 ലക്ഷം രൂപ പ്രതിമാസം ശമ്പളം നൽകാനാവില്ല എന്നായിരുന്നു ധനവകുപ്പിന്റെ നിലപാട്. അതിന്റെ അടിസ്ഥാനത്തിൽ 2022 സെപ്റ്റംബർ 26 ന് 2016 ഒക്ടോബര് 4 മുതൽ 2018 മെയ് 25 വരെയുള്ള കാലയളവിലെ ശമ്പളം, അഡ്വാൻസ് ആയി നൽകിയ തുകയായ 50,000 രൂപയായി നിജപ്പെടുത്തി ക്രമികരിച്ച് കായിക യുവജന കാര്യ വകുപ്പ് ഉത്തരവിറക്കിയിരുന്നു.
advertisement
ഭരണ ഘടനാ വിവാദത്തിൽ സജി ചെറിയാൻ മാറിയപ്പോൾ കായിക യുവജന കാര്യ വകുപ്പ് മന്ത്രിയായ മുഹമ്മദ് റിയാസ് അവശ്യപെട്ടതനുസരിച്ച് ധനമന്ത്രി ബാലഗോപാൽ മുൻകാല പ്രാബല്യത്തോടെ 1 ലക്ഷം രൂപ ശമ്പളം നൽകാൻ തീരുമാനിച്ചു. 2018 മേയ് 26 ലാണ് യുവജനകമ്മീഷന് സ്പെഷ്യൽ റൂൾ നിലവിൽ വരുന്നത്. അന്ന് മുതലാണ് ശമ്പളം 1 ലക്ഷമായി തീരുമാനിച്ചത്.
സ്ത്രീ വിരുദ്ധരായ മാധ്യമങ്ങൾ ചിന്തയെ വേട്ടയാടുന്നു എന്നാണ് വിവാദം ഉണ്ടായ കാലത്ത് ചില പ്രമുഖ ഫേസ്ബുക്ക് നിരീക്ഷകർ അഭിപ്രായപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
January 24, 2023 3:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചിന്താ ജെറോം പറഞ്ഞത് നുണ; യുവജന കമ്മീഷൻ ചെയർപേഴ്സൺ ചോദിച്ച 8.50 ലക്ഷം രൂപ കുടിശ്ശിക അനുവദിച്ചെന്ന് സർക്കാർ