തിരുവനന്തപുരം: ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയിട്ടില്ലെന്ന് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം. 37 ലക്ഷം രൂപ ശമ്പള കുടിശിക ലഭിക്കുമെന്നാണ് മറ്റൊരു പ്രചാരണം. ഇത് അടിസ്ഥാനരഹിതമാണ്. ഇത്രയും വലിയ തുക കയ്യിൽ വന്നാൽ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാകും നൽകുകയെന്ന് ചിന്ത പറഞ്ഞു.
2018 മുതൽ ഒരു ലക്ഷം രൂപ ശമ്പളം വാങ്ങി വരുന്നു. അതിന് മുൻപുള്ള കാലഘട്ടത്തിൽ അഡ്വാൻസ് തുകയായി 50000 രൂപ ലഭിച്ചിരുന്നു. ഇത് ക്രമപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. യുവജന കമീഷന് അംഗീകരിച്ചുവന്ന തുകയല്ലാതെ നാളിതുവരെ ഒരു രൂപ കൈപ്പറ്റിയിട്ടില്ലെന്ന് ചിന്ത പറഞ്ഞു. കുടിശിക ആവശ്യപ്പെട്ട് കോടതിയില്‍ പോയെന്നത് തെറ്റായ വാര്‍ത്തയാണെന്നും ചിന്ത വ്യക്തമാക്കി.
കെപിസിസി ജനറല്‍ സെക്രട്ടറിയായ ആര്‍ വി രാജേഷാണ് ശമ്പള കുടിശിക ആവശ്യപ്പെട്ട് കോടതിയില്‍ കേസിന് പോയത്. ഇത് സംബന്ധിച്ച് ശമ്പള കുടിശിക നല്‍കാന്‍ കോടതിവിധി ഉണ്ടായിട്ടുണ്ട്. അത് നല്‍കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം സര്‍ക്കാരില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. അത് സര്‍ക്കാരിന്റെ പരിഗണനയിലോ മറ്റോ ആണ് എന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് ചിന്ത പറഞ്ഞു.
Also Read-‘കുട്ടികൾ യുവജനകമ്മീഷൻ പദവി ലക്ഷ്യം വെക്കൂ, ശോഭനമായ ഭാവി സ്വന്തമാക്കൂ’; ജോയ് മാത്യു
ഇത്രയും തുകയൊന്നും കൈവശം വയ്ക്കുന്ന ആളല്ലെന്ന് വ്യക്തിപരമായി അറിയാവുന്നവര്‍ക്കറിയാം. ഇതൊരു സോഷ്യല്‍ മീഡിയ വ്യാജ പ്രചരണമാണെന്ന് കണ്ട് ഗൗരവത്തില്‍ എടുത്തിരുന്നില്ല. ഈ പറയുന്ന കാര്യത്തില്‍ ഒരു സര്‍ക്കാര്‍ ഉത്തരവും ഇറങ്ങിയിട്ടില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് തന്നെ അറിയാമെന്നും ചിന്ത പറഞ്ഞു.
2016ൽ ചുമതല ഏറ്റെടുക്കുമ്പോൾ ശമ്പളം 50,000 രൂപയായിരുന്നു. ഇത് 2018 ൽ ഒരു ലക്ഷമാക്കി.2017 ലെ ശമ്പളത്തിനാണ് സര്‍ക്കാര്‍ മുൻകാല പ്രാബല്യം അനുവദിച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.