ഏഴു മാസത്തിനിടെ പേപ്പട്ടി കടിയേറ്റ് 21 മരണം; പഠനം നടത്താൻ വിദഗ്ധ സമിതി രൂപീകരിച്ചതായി മന്ത്രി വീണ
- Published by:Rajesh V
- news18-malayalam
Last Updated:
മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് സമിതി രൂപീകരിച്ചത്
തിരുവനന്തപുരം: സംസ്ഥാനത്തെ പേവിഷബാധ സംബന്ധിച്ച പഠനം നടത്തുന്നതിന് വിദഗ്ധ സമിതി രൂപീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് (Veena George). മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് സമിതി രൂപീകരിച്ചത്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ചെയര്‍മാനായ കമ്മിറ്റിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഡയറക്ടര്‍ ഡോ. ഇ. ശ്രീകുമാര്‍, ഡബ്ല്യുഎച്ച്ഒ കോളാബെറേറ്റ് സെന്റര്‍ ഫോര്‍ റഫറന്‍സ് ആന്റ് റിസര്‍ച്ച് ഫോര്‍ റാബീസ് നിംഹാന്‍സ് ബാംഗളൂര്‍ അഡീഷണല്‍ പ്രൊഫസര്‍ ഡോ. റീത്ത എസ്. മണി, ഡ്രഗ് കണ്‍ട്രോളര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഇന്‍ഫെക്ഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ. അരവിന്ദ്, പാലോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ അനിമല്‍ ഡിസീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സ്വപ്ന സൂസന്‍ എബ്രഹാം, ആരോഗ്യ വകുപ്പ്, പൊതുജനാരോഗ്യ വിഭാഗം അസി. ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളുമാണ്. ഇതോടൊപ്പം ടേംസ് ഓഫ് റഫറന്‍സും പുറത്തിറക്കിയിട്ടുണ്ട്.
Also Read- Dog Menace| ഏഴു മാസത്തിനിടെ കേരളത്തിൽ പട്ടി കടിച്ചത് രണ്ടുലക്ഷത്തോളം പേരെ; ജീവൻ നഷ്ടമായത് 21 പേർക്ക്
കഴിഞ്ഞ ഏഴു മാസത്തിനിടെ മാത്രം 21 പേരാണ് നായയുടെ കടിയേറ്റ് മരിച്ചത്. പത്തനംതിട്ട റാന്നി സ്വദേശിനിയായ 12 കാരി അഭിരാമിയാണ് ഏറ്റവും ഒടുവിലത്തെ ഇര. രണ്ട് ലക്ഷത്തോളം പേർക്ക് ഇക്കാലയളവിൽ കടിയേൽക്കുകയും ചെയ്തു. ആറു വര്‍ഷത്തിനിടെ നായകടിയേറ്റവരുടെ എണ്ണം 10 ലക്ഷത്തിലധികമാണ്. പ്രതിദിനം ആയിരം പേർക്ക് കടിയേൽക്കുകയും പത്ത് ദിവസത്തിൽ ഒരാൾ നായയുടെ കടിയേറ്റ് മരിക്കുന്ന തരത്തിലേക്കും കാര്യങ്ങൾ എത്തിയതോടെയാണ് സംസ്ഥാന സർക്കാർ വിദഗ്ധ സമിതി രൂപീകരിക്കുന്നത്.
advertisement
മരിച്ച 21 പേരിൽ 6 പേർ വാക്സിനെടുത്തവരാണെന്നതാണ് ഏറെ ഞെട്ടിപ്പിക്കുന്നത്. വാക്‌സിനെടുത്തിട്ടും മരണം സംഭവിച്ചത് വാക്സിന്റെ ഫലപ്രാപ്തിയെ പറ്റി ആശങ്കയുണ്ടാക്കി. ഇവർക്ക് കടിയേറ്റത് നെഞ്ച്, മുഖം, കഴുത്ത്, ചെവി, കൈവെള്ള എന്നിവിടങ്ങളിൽ ആയിരുന്നു. ഈ ഭാഗങ്ങളിലെ മുറിവുകളിൽ കൂടി വിഷം അതിവേഗം തലച്ചോറിലെത്തും. വാക്‌സിനെടുത്താലും ഫലമുണ്ടാകില്ലെന്ന് വിദഗ്ധർ പറയുന്നു.
advertisement
ഏഴ് മാസത്തിനിടെ 1,83,931 പേർക്ക് നായയുടെ കടിയേറ്റെന്നാണ് ആരോഗ്യവകുപ്പിന്റെ അനൗദ്യോഗിക കണക്കുകൾ. ജൂലൈയില്‍ മാത്രം 38,666 പേര്‍ക്കാണ് നായ കടിയേറ്റത്. തിരുവന്തപുരം, പാലക്കാട് ജില്ലകളിലാണ് ആക്രമണം കൂടുതല്‍. 2016 നെ അപേക്ഷിച്ച് 2022ല്‍ പേവിഷ പ്രതിരോധ വാക്സീന്‍ ഉപയോഗത്തില്‍ 57 ശതമാനവും പേവിഷ പ്രതിരോധ സീറം ഉപയോഗത്തില്‍ 109 ശതമാനവും വര്‍ധനയുണ്ട്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ കേരളത്തില്‍ പേപ്പട്ടിയുടെ കടിയേല്‍ക്കുന്നവരുടെ എണ്ണത്തില്‍ 200 ശതമാനം വർധനയുണ്ടായി എന്നാണ് കണക്കുകൾ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 06, 2022 7:26 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഏഴു മാസത്തിനിടെ പേപ്പട്ടി കടിയേറ്റ് 21 മരണം; പഠനം നടത്താൻ വിദഗ്ധ സമിതി രൂപീകരിച്ചതായി മന്ത്രി വീണ