വാര്‍ത്താ സമ്മേളത്തില്‍ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ നിലപാട് പ്രതിഷേധാര്‍ഹമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യം ചോദിക്കുന്നത് ജോലിയുടെ ഭാഗമാണ്. ചോദ്യങ്ങള്‍ അനിഷ്ടമാകുമ്പോള്‍ അസംബന്ധം പറയരുതെന്നും വാര്‍ത്ത സമ്മേളനത്തില്‍ നിന്നും ഇറക്കി വിടുമെന്നെല്ലാം പറയുന്നത് പ്രതിപക്ഷ നേതാവെന്ന ഉന്നത പദവിയിലിക്കുന്ന ഒരാള്‍ക്ക് യോജിച്ചതല്ലെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍റെ പ്രസ്തവനയില്‍ പറയുന്നു.
മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിച്ച പ്രതിപക്ഷ നേതാവ് നിലപാട് തിരുത്തണമെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി റെജിയും ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വയനാട് ദേശാഭിമാനി ബ്യൂറോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെതിരേയും കെയുഡബ്ല്യുജെ പ്രതിഷേധിച്ചു .
രാഹുൽ ഗാന്ധിയുടെ ഓഫീസിൽ ആക്രമണം നടന്ന ശേഷം ഓൺലൈനിൽ വന്ന ദൃശ്യങ്ങളിലെല്ലാം ഗാന്ധിയുടെ ഫോട്ടോ ചുമരിൽ തന്നെയുണ്ടായിരുന്നല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടാണ് വി.ഡി. സതീശൻ പൊട്ടിത്തെറിച്ചത്.
‘ ഇതുപോലുള്ള സാധനങ്ങൾ കൈയ്യിൽ വെച്ചാൽമതി. ഇത്തരം ചോദ്യങ്ങൾ പിണറായി വിജയനോട് പോയി ചോദിച്ചാൽ മതി. എന്നോട് ചോദിക്കേണ്ട. അസംബന്ധം കാണിച്ചിട്ട് ചാനലുകളും പത്രങ്ങളും വഴി കലാപത്തിന് ആഹ്വാനം നൽകുന്നോ. അസംബന്ധം പറയാതെ മര്യാദയ്ക്ക് ഇരുന്നോണം, ഇല്ലെങ്കിൽ ഞാൻ പുറത്തിറക്കിവിടും’ എന്നായിരുന്നു സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഇതിനിടെ ഡിസിസി പ്രസിഡന്‍റ് ടി സിദ്ദിഖടക്കമുള്ള കോൺഗ്രസ് നേതാക്കളും മാധ്യമപ്രവർത്തകരും തമ്മിൽ വാക്കുതർക്കമുണ്ടായി. ശബ്ദം കേട്ട് അകത്തേക്ക് കയറിയ പൊലീസിന് നേരെ ടി. സിദ്ദിഖ് പാഞ്ഞടുത്തു. പോയി ക്രിമിനലുകൾക്ക് പ്രൊട്ടക്ഷൻ കൊടുക്ക്, ഞങ്ങൾക്ക് നിങ്ങളുടെ പ്രൊട്ടക്ഷനൊന്നും വേണ്ടെന്നായിരുന്നു സിദ്ദിഖിന്റെ പ്രതികരണം. രാഹുൽ ഗാന്ധിയുടെ ഓഫീസിന് സുരക്ഷയൊരുക്കാൻ കഴിയാതിരുന്ന പൊലീസ് തൽക്കാലം ഇവിടെ വന്ന് സുരക്ഷ തരണ്ട എന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ വാദം. നേതാക്കളുടെ പ്രതിഷേധത്തെത്തുടർന്ന് പൊലീസ് സംഘം ഡിസിസി ഓഫീസിന് പുറത്തേക്ക് മാറുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.