എഫ്ഐആറിൽ രാജവെമ്പാല; തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ
- Published by:Naseeba TC
- news18-malayalam
Last Updated:
കാർത്തിക് എന്ന് പേരുള്ള രാജവെമ്പാലയുടെ കടിയേറ്റാണ് കാട്ടാക്കട സ്വദേശി ഹർഷാദ് മരിച്ചത്.
തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് തയ്യാറാക്കിയ എഫ്ഐആറിൽ രാജവെമ്പാലയുടെ പേരും. ഈ മാസം ഒന്നാം തീയതിയാണ് തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരനും കാട്ടാക്കട സ്വദേശിയുമായ ഹർഷാദ് രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചത്. അസ്വാഭാവിക മരണത്തിന് 124 ആം വകുപ്പ് പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നിരുന്നു. കാർത്തിക് എന്ന് പേരിട്ടിട്ടുള്ള രാജവെമ്പാലയാണ് എഫ്ഐആറിൽ സ്ഥാനം പിടിച്ചത്.
രാജവെമ്പാലയ്ക്ക് ഭക്ഷണം കൊടുത്ത് കൂട് വൃത്തിയാക്കുന്നതിനിടയിലായിരുന്നു ഹർഷാദിന് കടിയേറ്റത്. ഹർഷാദിനെ ജീവനക്കാർ ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു എങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. മൂന്ന് രാജവെമ്പാലയാണ് മൃഗശാലയിൽ ഉള്ളത്.
സംഭവത്തിന് പിന്നാലെ മൃഗശാല ഡയറക്ടറോട് സർക്കാർ റിപ്പോർട്ട് തേടിയിരുന്നു. മൃഗശാലയിൽ എന്താണ് സംഭവിച്ചത് എന്നത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് മൃഗശാല ഡയറക്ടർ അബു എസ് സർക്കാരിന് കൈമാറി. ഹർഷാദ് ആദ്യം രാജവെമ്പാലയുടെ വലിയ കൂട് വൃത്തിയാക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിനുശേഷമാണ് ചെറിയ കൂട് വൃത്തിയാക്കാൻ ശ്രമിച്ചത്.
advertisement
ചെറിയ കൂട്ടിൽ പാമ്പ് ഉള്ള സമയത്തായിരുന്നു ഹർഷാദ് വൃത്തിയാക്കാൻ ശ്രമിച്ചത്. പാമ്പിനെ മാറ്റാതെ കൂട് വൃത്തിയാക്കാൻ ജീവനക്കാരൻ ശ്രമിച്ചതാണ് ദാരുണ സംഭവത്തിലേക്ക് നയിച്ചതെന്ന് മൃഗശാല ഡയറക്ടർ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതോടൊപ്പമാണ് പൊലീസും കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്.
അതേസമയം, മൃഗശാല അധികൃതരുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിലും പോലീസ് അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർ മൃഗശാലയിൽ എത്തി ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പാമ്പിന്റെ കടിയേല്ക്കാതിരിക്കാൻ കൈയ്യുറ അടക്കമുള്ള സുരക്ഷാ ഉപകരണങ്ങൾ ധരിക്കണമെന്ന നിർദ്ദേശമാണ് ജീവനക്കാർക്ക് നൽകിയിരിക്കുന്നത്.
advertisement
You may also like:ഇമ്രാന്റെ ജീവൻ രക്ഷിക്കാൻ ഇനിയും വേണം 11 കോടിയോളം രൂപ; ക്രൗഡ് ഫണ്ടിംഗിൽ പ്രതീക്ഷയർപ്പിച്ച് കുടുംബം
എന്നാൽ ജീവനക്കാർ ഇത് പാലിക്കാറില്ലെന്നു പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. കോവിഡിന് മുൻപ് ഒരു കൂട് നോക്കാൻ രണ്ട് ജീവനക്കാർക്കാണ് ചുമതല ഏൽപ്പിച്ചിരുന്നത്. എന്നാൽ കോവിഡ് കാലത്ത് ഒരു ജീവനക്കാരനായി ചുരുക്കി. ഇതടക്കമുള്ള കാര്യങ്ങൾ പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.
advertisement
You may also like:മിക്സ്ചർ തൊണ്ടയിൽ കുടുങ്ങി ഒന്നാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു
നേരത്തെ സംഭവത്തിന് പിന്നാലെ മൃഗശാലയിലെത്തിയ പോലീസ് രാജവെമ്പാലയുടെ കൂടിന് സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ചിരുന്നു. സി സി ടി വി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണ് പോലീസ് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയത്. മൃഗശാല ഡയറക്ടർ അബു എസ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണിക്ക് റിപ്പോർട്ട് കൈമാറിയിരുന്നു.
advertisement
ഈ റിപ്പോർട്ട് മന്ത്രി ചിഞ്ചു റാണി മുഖ്യമന്ത്രിക്ക് കൈമാറുകയും ഇക്കാര്യത്തിൽ വിശദമായ ചർച്ച നടക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഹർഷാദിന്റെ കുടുംബത്തെ സംരക്ഷിക്കുമെന്ന് വ്യക്തമാക്കിയത്. ഇൻഷൂറൻസ് ഉള്ളതിനാൽ ഹർഷാദിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ ലഭിക്കും.
സ്ഥിരം ജീവനക്കാരനായിരുന്നതിനാൽ കുടുംബത്തിലെ ഒരാൾക്ക് ജോലി നല്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഹർഷാദിന്റെ നിർധന കുടുംബം ആയതിനാൽ തന്നെ വീട് വെച്ച് നൽകാനുള്ള നിയമവശങ്ങളും സർക്കാർ പരിശോധിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 12, 2021 12:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എഫ്ഐആറിൽ രാജവെമ്പാല; തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ