കൊട്ടാരക്കരയ്ക്ക് പുത്തൻ മുഖം: 18 കോടിയുടെ അത്യാധുനിക ബസ് ടെർമിനലിന് ശിലയിട്ടു
Last Updated:
പ്രീ-ഫാബ് സാങ്കേതികവിദ്യ, എസി കാത്തിരിപ്പുകേന്ദ്രം, 22 ബസ് ബേകൾ തുടങ്ങി വിപുലമായ സൗകര്യങ്ങളോടെയാണ് പുതിയ ബസ് ടെർമിനൽ എത്തുന്നത്.
18 കോടി രൂപ ചെലവിൽ അത്യാധുനിക നിലവാരത്തിൽ നിർമ്മിക്കുന്ന കൊട്ടാരക്കര ബസ് സ്റ്റാൻഡ്–ടെർമിനലിൻ്റെ നിർമ്മാണോദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ നിർവഹിച്ചു. നഗരത്തിലെ ഗതാഗത സംവിധാനത്തെ കൂടുതൽ കാര്യക്ഷമമാക്കുകയും യാത്രക്കാരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ചടങ്ങുകൾക്ക് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പ്രീ-ഫാബ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ബസ് സ്റ്റേഷൻ്റെ നിർമ്മാണം പുരോഗമിക്കുന്നത്. കാൽസിപ്പ് റൂഫിംഗും ശക്തമായ സ്റ്റീൽ സ്ട്രക്ചറും ഉൾപ്പെടുത്തിയുള്ള നിർമാണം ദീർഘകാല ഉപയോഗക്ഷമതയും സുരക്ഷയും ഉറപ്പാക്കും. 26,370 ചതുരശ്ര അടിയാണ് ബസ് സ്റ്റേഷനിലെ കെട്ടിടങ്ങളുടെ ആകെ വിസ്തീർണ്ണം. എയർ കണ്ടീഷൻഡ് കാത്തിരിപ്പ് കേന്ദ്രം, റസ്റ്റോറൻ്റ്, കഫറ്റീരിയ, കടമുറികൾ, ഹെൽത്ത് കഫെ, എൻക്വയറി-കം-റിസർവേഷൻ സെൻ്റർ, ഡിപ്പോ ഓഫീസ്, പുരുഷ-വനിതാ ജീവനക്കാർക്ക് പ്രത്യേകം വിശ്രമമുറികൾ, പൊതുശൗചാലയങ്ങൾ എന്നിവ ഉൾപ്പെടുന്ന സമഗ്ര സൗകര്യങ്ങളോടെയാണ് ടെർമിനൽ നിർമ്മിക്കപ്പെടുന്നത്. ഒരേസമയം 22 ബസുകൾ നിർത്തിയിടാൻ കഴിയുന്ന സൗകര്യം പുതിയ സ്റ്റേഷനിൽ ഉണ്ടായിരിക്കും. ആറുമാസത്തിനകം നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. എം.എൽ.എയുടെ പ്രാദേശിക ആസ്തി വികസന ഫണ്ടിൽ നിന്നുള്ള തുക ഉൾപ്പെടുത്തി അത്യാധുനിക സാങ്കേതികവിദ്യയിൽ ബസ് ടെർമിനൽ നിർമിക്കുന്നതായും അധികൃതർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kerala
First Published :
Mar 04, 2026 12:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kollam/
കൊട്ടാരക്കരയ്ക്ക് പുത്തൻ മുഖം: 18 കോടിയുടെ അത്യാധുനിക ബസ് ടെർമിനലിന് ശിലയിട്ടു









