തിരുവനന്തപുരം: കെഎസ്ഇബിയുടെ വൈദ്യുതി നിരക്ക് വർദ്ധനവ് അടുത്ത മാസം മുതൽ ഉണ്ടാകുമെന്ന് സൂചന. നിരക്ക് വർധനവിനുള്ള നടപടിക്ക് തിങ്കളാഴ്ച സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ തുടക്കമിടും. നിരക്ക് കൂട്ടണമെന്ന് കെ.എസ്. ഇ.ബി.യും നിരക്ക് കൂട്ടാതെ തരമില്ലെന്ന് സർക്കാരും വ്യക്തമാക്കിയ സാഹചര്യത്തിൽ ഇനി കാത്തിരിക്കേണ്ടെന്ന നിലപാടിലാണ് റെഗുലേറ്ററി കമ്മിഷനും.
നഷ്ടത്തിൽ കൂപ്പുകുത്തുന്ന വൈദ്യുതി ബോർഡിനെ പ്രളയക്കെടുതി കൂടുതൽ പ്രതിസന്ധിയിലാക്കിയിരുന്നു. കരകയറാൻ നിരക്ക് വർദ്ധനയാണ് വൈദ്യുതി ബോർഡ് മുന്നോട്ട് വയ്ക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് അവസാനം കൂട്ടിയത്.
നിലവിലെ നിരക്കിൽ നിന്ന് ചുരുങ്ങിയത് 8.5 ശതമാനമെങ്കിലും കൂട്ടണമെന്നാണ് കെ.എസ്.ഇ.ബി നൽകിയ താരിഫ് പെറ്റീഷനിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കെ.എസ്.ഇ.ബിക്ക് നിലവിൽ 1100.70 കോടി രൂപ ഇൗ വർഷം നഷ്ടമുണ്ടാകുമെന്നാണ് കണക്ക്. ഇതേനിലയിൽ മുന്നോട്ട് പോയാൽ 2022 ആകുമ്പോഴേക്കും നഷ്ടം 2518.92 കോടിയായി ഉയരും. ഇതൊഴിവാക്കാൻ നിരക്ക് വർദ്ധനയാണ് പോംവഴിയെന്നാണ് വൈദ്യുതി ബോർഡ് പറയുന്നത്. ഫിക്സഡ് ചാർജ്ജിലും വർദ്ധനയുണ്ടാകും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.