ബന്ധുനിയമനം: ലോകായുക്ത റിപ്പോർട്ടിനെതിരെ കെ.ടി. ജലീൽ സുപ്രീം കോടതിയിൽ
- Published by:user_57
- news18-malayalam
Last Updated:
ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ലോകായുക്ത റിപ്പോർട്ട് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ജലീൽ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്
ബന്ധുനിയമന വിവാദത്തിലെ ലോകായുക്ത റിപ്പോർട്ടിനെതിരെ മുൻ മന്ത്രിയും എം.എൽ.എയുമായ കെ.ടി. ജലീൽ സുപ്രീകോടതിയെ സമീപിച്ചു. ജലീലിനെതിരായ ലോകായുക്ത ഉത്തരവ് ഹൈക്കോടതി നേരത്തെ ശരിവച്ചിരുന്നു. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ലോകായുക്ത റിപ്പോർട്ട് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ജലീൽ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ബന്ധുനിയമന വിഷയത്തിൽ ജലീൽ അധികാരദുർവിനിയോഗം നടത്തി എന്നും മന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നുമായിരുന്നു ലോകായുക്തയുടെ ഉത്തരവ്.
യോഗ്യതാ മാനദണ്ഡം തന്നെ തിരുത്തിയാണ് ബന്ധുവായ കെ.ടി. അദീബിനെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി ജലീല്‍ നിയമിച്ചതെന്നാണ് ലോകായുക്ത കണ്ടെത്തിയത്. എന്നാൽ ലോകായുക്തയുടെ നടപടികൾ ചട്ടവിരുദ്ധവും വഴിവിട്ടതുമാണെന്നാണ് ജലീലിന്റെ വാദം. തനിക്ക് സാമാന്യനീതി നിഷേധിക്കപ്പെട്ടതായും ജലീൽ ഹർജിയിൽ ആരോപിക്കുന്നു.
2016ല്‍ മന്ത്രിയായി ജലീല്‍ അധികാരമേറ്റ് രണ്ടുമാസത്തിനകം അദീബിനെ നിയമിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരുവന്നുവെന്നാണ് ലോകായുക്ത ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്. 2018 ഒക്ടോബറില്‍ അദീബിനെ നിയമിക്കുന്നതു വരെയുള്ള മുഴുവന്‍ നടപടിക്രമങ്ങളും ചട്ടലംഘനങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു ലോകായുക്ത വിധി.
advertisement
ന്യൂനപക്ഷ ധനകാര്യ വികസന കേര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അറിയാതെയാണ് അദീബിന്റെ നിയമനമെന്നും സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനെ ഡെപ്യൂട്ടേഷനില്‍ നിയമിക്കാനാകില്ലെന്ന വകുപ്പ് സെക്രട്ടറിയുടെ നിര്‍ദേശം ജലീല്‍ തള്ളിയെന്നും ലോകായുക്ത കണ്ടെത്തിയിരുന്നു. വിവാദത്തെ തുടർന്ന് അബീദ് മാനേജര്‍ സ്ഥാനം രാജിവെച്ചിരുന്നു. എന്നാല്‍ സ്ഥാനമൊഴിഞ്ഞതുകൊണ്ട് ചട്ടങ്ങള്‍ ലംഘിച്ച് നടത്തിയ നിയമനത്തിലെ സ്വജനപക്ഷപാതത്വം നിലനില്‍ക്കുമെന്നും ലോകായുക്ത വിധിച്ചു.
വിവാദത്തെത്തുടർന്നു കഴിഞ്ഞ മന്ത്രിസഭയിൽ നിന്നും ജലീൽ
മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. ഒന്നാം പിണറായി സര്‍ക്കാരില്‍ നിന്ന് ബന്ധുനിയമന വിവാദത്തില്‍ പെട്ട് രാജിവെക്കേണ്ടി വന്ന രണ്ടാമത്തെ മന്ത്രിയാണ് ജലീല്‍. സര്‍ക്കാരിന്റെ ആദ്യകാലത്ത് ഇ.പി. ജയരാജനും സമാനമായ വിവാദത്തെ തുടര്‍ന്ന് രാജിവെക്കുകയും പിന്നീട് ക്ലീന്‍ ചിറ്റ് ലഭിച്ചതോടെ തിരികെ മന്ത്രിസ്ഥാനത്തെത്തുകയും ചെയ്തിരുന്നു.
advertisement
സ്വര്‍ണക്കടത്ത് വിവാദത്തിലും ജലീലിനെ ചോദ്യം ചെയ്തപ്പോഴും അക്ഷോഭ്യനായി നിലകൊണ്ട മന്ത്രിക്കാണ് ബന്ധു നിയമനത്തില്‍ മന്ത്രിപദവി രാജിവെക്കേണ്ടി വന്നത്.
ലോകായുക്ത ഉത്തരവ് ഹൈക്കോടതിയും അംഗീകരിച്ചതോടെ ജലീൽ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരുന്നു.
സമുദായ വഞ്ചകർ മുടിപ്പിച്ച ഒരു അർധ സർക്കാർ സ്ഥാപനത്തെ നല്ല ശമ്പളത്തിന് രാജ്യത്തെ മികച്ച ഷെഡ്യൂൾഡ് ബാങ്കുകളിലൊന്നിൽ ജോലി ചെയ്യുന്ന ഒരാളുടെ സേവനം ഒരു വർഷത്തെ ഡെപ്യൂട്ടേഷൻ മുഖേന ഉപയോഗപ്പെടുത്തി നേരെയാക്കിയെടുക്കാൻ ശ്രമിച്ച ആത്മാർത്ഥതയെയാണ് ചിലർ തലവെട്ടു കുറ്റമായി അവതരിപ്പിച്ച് ആഘോഷിച്ചതെന്ന് ജലീൽ കുറിച്ചു. ബഹുമാനപ്പെട്ട ലോകായുക്തയുടെ വിധിയെ തുടർന്നാണ് താൻ രാജിവെച്ചതെന്നും അതോടെ ആ അദ്ധ്യായം അവിടെ അവസാനിച്ചെന്നും ജലീൽ കുറിച്ചു.
advertisement
Summary: Former minister K.T. Jaleel has moved Supreme Court with a petition challenging Lokayukta judgement on his involvement in nepotism row
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Aug 03, 2021 11:03 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബന്ധുനിയമനം: ലോകായുക്ത റിപ്പോർട്ടിനെതിരെ കെ.ടി. ജലീൽ സുപ്രീം കോടതിയിൽ










