സ്ഥാനാർഥികളുടെ സാധ്യതാ പട്ടികയുമായി കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും ഞായറാഴ്ചയും ഉമ്മൻചാണ്ടി തിങ്കളാഴ്ചയുമാണ് ഡൽഹിയിലെത്തുന്നത്. സ്‌ക്രീനിങ് കമ്മിറ്റിയുടെ അടുത്തഘട്ട വിലയിരുത്തലും തുടർന്ന് തിരഞ്ഞെടുപ്പ് സമിതിയും ഡൽഹിയിലായിൽ ചേരും.
Also Read രണ്ട് ടേം നിബന്ധന; അര ഡസനോളം സിറ്റിംഗ് സീറ്റുകള്‍ നഷ്ടമാകുമോയെന്ന ആശങ്കയിൽ സി.പി.എം അണികൾ
രണ്ട് തവണ തുടർച്ചയായി ജയിച്ചവർക്ക് സി.പി.എമ്മിൽ സീറ്റില്ല, കോൺഗ്രസിലാകട്ടെ രണ്ട് തവണ തോറ്റതാണ് സീറ്റ് നിഷേധിക്കാനുള്ള മാനദണ്ഡം. സ്ക്രീനിങ് കമ്മിറ്റി അംഗം ഉൾപ്പടെ പങ്കെടുത്ത യോഗത്തിൽ പുറത്തുവരാത്ത മറ്റൊരു മാനദണ്ഡം കൂടി ചർച്ച ചെയ്യപ്പെട്ടിരുന്നു. തുടർച്ചയായി നാലു തവണ എം.എൽഎയായിരുന്നവർ മൽസരിക്കേണ്ടെന്നായിരുന്നു ഹൈക്കമാൻഡിന്റ നിർദേശം. ഇളവ് ഉമ്മൻചാണ്ടിക്ക് മാത്രം. ഇത് നടപ്പാക്കാനായിരുന്നു തെരഞ്ഞെടുപ്പ് സമിതിയോഗത്തിലെ തീരുമാനവും. കെ.സി ജോസഫ്, വി ഡി സതീശൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എ.പി അനിൽകുമാർ എന്നിവരെ ഈ നിബന്ധന ബാധിക്കും. ഇവരിൽ ചിലരെ ഉമ്മൻചാണ്ടി തന്നെ ഫോണിൽ വിളിച്ച് കാര്യം അറിയിച്ചു.
മാറി നിന്നാൽ സീറ്റ് നഷ്ടപ്പെടുമെന്നുള്ളർക്ക് ഇളവ് നൽകാമെന്നും ഉറപ്പ് നൽകി. എന്നാൽ ആ നിബന്ധന ഉൾപ്പെടുത്തരുതെന്നും അത് തെറ്റായ സന്ദേശമുണ്ടാക്കുമെന്നുമായിരുന്നു സീറ്റ് നഷ്ടപ്പെടുന്നവരുടെ പ്രതികരണം. വിഡി സതീശനും തിരുവഞ്ചൂരുമാണ് നീക്കത്തെ എതിർത്തത്. ഇതോടെ ഹൈക്കമാൻഡിന്റ നിർദേശം സമിതിക്ക് തള്ളേണ്ടിവന്നു.
20 വർഷം ജനപ്രതിനിധികളായിരുന്നവർ മാറണമെന്ന നിബന്ധന പ്രാവർത്തികമായിരുന്നെങ്കിൽ നഷ്ടം ഇരു ഗ്രൂപ്പുകൾക്കുമുണ്ട്. എ ഗ്രൂപ്പിൽ പ്രമുഖരായ കെസി ജോസഫും തിരുവഞ്ചൂരും മാറി നിൽക്കേണ്ടി വരും. ഐ ഗ്രൂപ്പിൽ നിന്ന് വിഡി സതീശനും എ പി അനിൽകുമാറും മാറേണ്ടി വരും.
സംവാദത്തിൽ തോമസ് ഐസകിനോട് ഏറ്റുമുട്ടി താരപരിവേഷത്തിലാണ് വി ഡി സതീശൻ 2011 ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. യുഡിഎഫ് ജയിച്ച് മന്ത്രിസഭ വന്നപ്പോൾ ഉറപ്പായും മന്ത്രി സ്ഥാനത്തേക്ക് സതീശനെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. സതീശനെ അന്ന് കടുംവെട്ട് വന്നത് ഡൽഹിയിൽ നിന്നാണെന്നായിരുന്നു പിന്നീടുളള അണിയറ സംസാരം. ഡൽഹിയിൽ അന്ന് കരുനീക്കിയവർ തന്നയാണോ ഇത്തവണയും സതീശനെ ലക്ഷ്യമിട്ട് നാല് ടേം നിബന്ധന കൊണ്ടുവന്നതെന്ന ചോദ്യവുമുണ്ട്. എന്തായാലും തന്ത്രശാലിയായ ഉമ്മൻചാണ്ടിയുടെ ആ ചെക്കിൽ നാല് വിജയം നേടിയവർ വീണ്ടും നിയമസഭ തെരഞ്ഞെടുപ്പ് ഗോദയിലേക്ക്.