ലോക്സഭാ തെരഞ്ഞെടുപ്പ്: CPI സ്ഥാനാർത്ഥികളെ ഇന്നറിയാം
Last Updated:
സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സാധ്യതാ പട്ടികയിൽ
തിരുവനന്തപുരം: ലോക്സ്ഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാർത്ഥികളെ ഇന്നറിയാം. ജില്ലാ കൗണ്‍സിലുകളുടെ സാധ്യതാപട്ടിക സംസ്ഥാന നേതൃത്വം ചര്‍ച്ച ചെയ്യും. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സാധ്യതാ പട്ടികയിലുണ്ട്. നാലു സീറ്റുകളിലേക്കും മൂന്നു പേരുടെ വീതം പട്ടികയാണ് സംസ്ഥാന നേതൃത്വം ജില്ലാ കൗണ്‍സിലുകളോട് ആവശ്യപ്പെട്ടത്. മൂന്നു ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന മാവേലിക്കര, വയനാട് ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് മൂന്ന് ജില്ലാ കൗണ്‍സിലുകളും പട്ടിക നല്‍കി. മത്സരിക്കാനില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കിക്കഴിഞ്ഞെങ്കിലും അദ്ദേഹവും പട്ടികയിലുണ്ട്. കാനം മത്സരിച്ചാല്‍ തിരുവനന്തപുരം തിരിച്ചുപിടിക്കാമെന്നാണ് ജില്ലാനേതൃത്വത്തിന്റെ അഭിപ്രായം.
മത്സരിക്കാനില്ലെന്ന് കാനം എക്‌സിക്യൂട്ടീവ് യോഗത്തെ അറിയിക്കും. കാനം പിന്മാറിയാല്‍ അടുത്ത സാധ്യത നെടുമങ്ങാട് എംഎല്‍എ സി.ദിവാകരനാണ്. മത്സരിക്കാന്‍ ദിവാകരന്‍ തയാറുമാണ്. എന്നാല്‍ പേയ്‌മെന്റ് സീറ്റ് വിവാദത്തിന്റെ പേരില്‍ നടപടി നേരിട്ട ദിവാകരന് സീറ്റ് നല്‍കുന്നതില്‍ എതിര്‍പ്പുള്ളവരുണ്ട്. ആ നിലപാടുകളോട് നേതൃത്വം യോജിച്ചാല്‍ ദിവാകരന്‍ ഒഴിവാക്കപ്പെടും. പിന്നെ സാധ്യത, ജില്ലാ സെക്രട്ടറി ജി ആര്‍ അനിലിന്. ആനിരാജയോ ബിനോയ് വിശ്വമോ മത്സരിച്ചാല്‍ സീറ്റ് തിരിച്ചുപിടിക്കാമെന്ന അഭിപ്രായമുള്ളവരും നേതൃത്വത്തിലുണ്ട്. കൗണ്‍സിലിന്റെ അഭിപ്രായം മറികടന്ന് സ്ഥാനാർത്ഥിയെ കെട്ടിയിറക്കില്ലെന്ന പ്രതീക്ഷയിലാണ് ജില്ലാ നേതൃത്വം.
advertisement
മാവേലിക്കരയില്‍ സാധ്യത അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറിനാണ്. മൂന്നു ജില്ലാ കൗണ്‍സിലുകളുടെ പട്ടികയിലും ചിറ്റയമാണ് പ്രഥമ പേരുകാരന്‍. തൃശൂരില്‍ സിറ്റിങ് എംപി ജയദേവന്‍ തന്നെ സ്ഥാനാർത്ഥിയായേക്കും. കെ പി രാജേന്ദ്രന്‍, രാജാജി മാത്യു തോമസ് തുടങ്ങിയ പേരുകളും പരിഗണനയിലുണ്ട്. വയനാട്ടില്‍ സത്യന്‍ മൊകേരിയുടെ പേരിനാണ് മുന്‍തൂക്കം. പി പി സുനീര്‍, വസന്തം തുടങ്ങിയ പേരുകളും പരിഗണനയിലുണ്ട്. സംസ്ഥാന കൗണ്‍സില്‍ തയാറാക്കുന്ന സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ അംഗീകാരം നല്‍കേണ്ടത് പാര്‍ട്ടി കേന്ദ്ര നേതൃത്വമാണ്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 04, 2019 7:03 AM IST