തിരുവനന്തപുരം: കെ എസ് ആർ ടി സിയിൽ നിന്ന് പിരിച്ചുവിടപ്പെട്ട 94 താൽക്കാലിക കണ്ടക്ടർമാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പിരിച്ചു വിട്ടതിനെതിരെയാണ് കണ്ടക്ടർമാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം, കെ എസ് ആർ ടി സിയിലെ എം പാനൽ ജീവനക്കാരെ പിരിച്ചുവിട്ട് പി എസ് സി ലിസ്റ്റിൽ നിന്നും ഉദ്യോഗാർത്ഥികളെ നിയമിക്കാൻ ഹൈക്കോടതി നൽകിയ കാലപരിധി ഇന്ന് അവസാനിക്കും.
രണ്ട് ദിവസത്തിനകം ഉത്തരവ് നടപ്പാക്കി വിശദാംശങ്ങൾ അറിയിക്കണം എന്നായിരുന്നു കോടതി കെ എസ് ആർ ടി സിക്ക് നൽകിയിരുന്ന നിർദ്ദേശം. ഇത് അനുസരിച്ച് 4051 പേർക്കാണ് പുതുതായി നിയമനം നൽകുക.
അതേസമയം, പി എസ് സി നിയമനോപദേശ ഉത്തരവ് ലഭിച്ച കെ എസ് ആർ ടി സി കണ്ടക്ടർമാർ ഇന്നുമുതൽ ജോലിയിൽ പ്രവേശിച്ച് തുടങ്ങും. ചീഫ് ഓഫീസിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് നാളെ മുതൽ ഡിപ്പോകളിൽ പരിശീലനം നൽകും. കണ്ടക്ടർ ക്ഷാമത്തിന് പരിഹാരം കാണാത്ത സാഹചര്യത്തിൽ ഇന്നും ട്രിപ്പുകൾ മുടങ്ങാനാണ് സാധ്യത.
രണ്ടുവർഷം മുൻപ് പിഎസ് സി നിയമനോപദേശം നൽകിയ 4051 പേരോടാണ് നേരിട്ട് ചീഫ് ഓഫീസിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുള്ളത്. തിരിച്ചറിയൽ രേഖയും പിഎസ് സി നിയമനോപദേശ ഉത്തരവുമായി എത്താനാണ് നിർദ്ദേശം. നാല് ബാച്ചുകളിലായ് എത്തുന്ന ഉദ്യോഗാർത്ഥികളുടെ രേഖകൾ പരിശോധിച്ച് നിയമന ഉത്തരവ് ലഭിച്ച ഡിപ്പോകളിൽ നാളെമുതൽ ഹാജരാകാൻ നിർദ്ദേശിക്കും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.