തഹസീല്‍ദാരെ ഭീഷണിപ്പെടുത്തിയതിന് പള്ളിവികാരി അടക്കമുള്ളവര്‍ക്ക് എതിരെ പരാതി; അനധികൃത ചെങ്കല്‍ ഖനനം തടയാന്‍ എത്തിയപ്പോള്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഖനന മാഫിയ തഹസിൽദാറോട് മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
മലപ്പുറം: പെരിന്തൽമണ്ണ മാലാപ്പറമ്പിൽ സ്കൂളിനോട് ചേർന്നുള്ള അനധികൃത ചെങ്കൽ ക്വാറി പരിശോധിക്കാനെത്തിയ തഹസിൽദാറെയും സംഘത്തെയും ഭീഷണിപ്പെടുത്തിയതായി പരാതി. തുടർന്ന് പെരിന്തൽമണ്ണ സബ്കളക്ടർ ശ്രീധന്യ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ നിയമാനുസൃതമായ തുടർനടപടി സ്വീകരിക്കുമെന്ന് സബ് കലക്ടർ വ്യക്തമാക്കി
മാലാപറമ്പ് പാലച്ചോട്ടിൽ പെരിന്തൽമണ്ണ-വളാഞ്ചേരി പാതയോട് ചേർന്ന് സെൻറ് ജോസഫ് ചർച്ചിനും സ്കൂളിനും അരികിലാണ് രണ്ടേക്കറോളം പ്രദേശത്ത് അനധികൃത ചെങ്കൽ ഖനനം നടക്കുന്നത്. സ്കൂളിനോട് ചേർന്ന് നടക്കുന്ന ഖനനം മേഖലയുടെയും ഇവിടെ എത്താനിരിക്കുന്ന കുട്ടികളുടെയും സുരക്ഷയെ തന്നെ ഗുരുതരമായി ബാധിക്കുന്നത് ആണ്. മുൻപ് ജിയോളജി വകുപ്പ് സ്റ്റോപ്പ് മെമോ നൽകിയിട്ടുള്ളത് മറികടന്ന് ഉണ്ടായിരുന്നു ഖനനം.
ഈ അനധികൃത ചെങ്കൽ ക്വാറി പരിശോധിക്കാനെത്തിയ തഹസിൽദാറെയാണ് പള്ളിവികാരി അടക്കമുള്ളവർ ഭീഷണിപ്പെടുത്തിയത്. ഖനന മാഫിയ തഹസിൽദാറോട് മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തഹസിൽദാർ പള്ളി വികാരി അടക്കം ഉള്ളവർക്ക് എതിരെ സബ് കലക്ടർ ക്ക് പരാതി നൽകി.
advertisement
പരാതിയുടെ വിശദാംശങ്ങൾ ഇപ്രകാരം. മാലാപറമ്പ് സെന്റ് ജോസഫ് ദേവാലയത്തിലും പരിസരങ്ങളിലും അനധികൃത ചെങ്കല്ല് ഖനനവും മണ്ണ് കടത്തലും നടക്കുന്നുണ്ടെന്ന പരാതി ലഭിച്ചതിനെ തുടർന്ന് ആണ് ഡെപ്യൂട്ടി തഹസിൽദാർമാരായ മണികണ്ഠൻ, ജയ്സന്റ് മാത്യു, സ്ഥലം വില്ലേജ് ഓഫീസർ ഇൻ ചാർജ്ജായ ഫൈസൽ, വില്ലേജ് അസിസ്റ്റന്റ് ഉണ്ണികൃഷ്ണൻ, സർവ്വേയർ കുമാരൻ, ക്ലാർക്കായ അജിത്ത് കുമാർ ബി., ഓഫീസ് അറ്റൻഡന്റ് വിപിൻ ദാസ്, ഡ്രൈവർമാരായ അമൃത് രാജ്, സുനിൽ എന്നിവർക്ക് ഒപ്പം സ്ഥലത്ത് പോയത്. സംഭവ സ്ഥലത്തിന് പരിസരത്തുള്ള രണ്ട് ക്വാറികളിൽ നിന്ന് രണ്ട് ജെ. സി. ബി യും നാല് ടിപ്പർ ലോറികളും കസ്റ്റഡിയിൽ എടുത്തു. പിന്നീട് നടന്ന കാര്യങ്ങൾ പരാതിയിൽ ഇങ്ങനെ പറയുന്നു.
advertisement

"പള്ളി വക സ്ഥലത്ത് നിന്ന് ചെങ്കല്ല് കയറ്റുകയായിരുന്ന ഒരു ടിപ്പറും മണ്ണ് കയറ്റാനുപയോഗിച്ചിരുന്ന ഒരു ടിപ്പർ ലോറിയും ഒരു ജെ. സി. ബി യും കസ്റ്റഡിയിൽ എടുക്കവെ പള്ളി വികാരിയായ ശ്രീ. ജോസഫും, ട്രസ്റ്റിയായ ശ്രീ.ബെന്നി കാര്യംപള്ളി കൈക്കാരനായ മജേഷ് കുമ്പിളിവേലിൽ, ജോർജ്ജ് ചിറത്തലയാട്ട്, കോൺട്രാക്ടർ എന്ന് അവിടെ പറഞ്ഞ് കേട്ട ഷമീർ വള്ളിക്കാപ്പറ്റ, എന്നിവർ ഞാനുൾപ്പടെയുള്ള ഉദ്യോഗസ്ഥരുടെ കൈകാൽ വെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ വനിതയായ എന്നെ ഭീഷണിപ്പെടുത്തുകയും ഞങ്ങളുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുന്ന രീതിയിൽ പെരുമാറുകയും ചെയ്തു. ഇതിനെത്തുടർന്ന് കൊളത്തൂർ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും പോലീസ് സഹായത്തോടെ വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് താലൂക്ക് ഓഫീസ് പരിസരത്തേക്ക് എത്തിക്കുകയും ചെയ്തു.
advertisement

ഖനന സ്ഥലത്തിനോട് ചേർന്ന 135, 136 നം ബൂത്തുകൾ സ്ഥിതി ചെയ്യുന്ന സെന്റ് ജോസഫ് എൽ.പി സ്കൂളും അത്യന്തം അപകടഭീഷണിയിലാണ് സ്ഥിതി ചെയ്യുന്നത്. തൊട്ടടുത്തായി സെന്റ് ജോസഫ് ദേവാലയവും സ്ഥിതി ചെയ്യുന്നുണ്ട്. അധ്യയനം ആരംഭിക്കുന്ന സ്ഥിതിയിൽ വൻതോതിലുള്ള ഈ ഖനനം പിഞ്ചു കുട്ടികളുടെ ജീവന് തന്നെ ഭീഷണിയാണെന്ന് കൂടി അറിയിക്കുന്നു.

advertisement
പ്രസ്തുത ചെങ്കൽ ക്വാറിക്കെതിരെ കഴിഞ്ഞ വർഷം സ്റ്റോപ്പ് മെമോ കൊടുക്കുകയും പിഴ ചുമത്തുന്നതിന് ജില്ല ജിയോളജി അധികൃതർക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ളതുമാണ്." സംഭവത്തിൽ കുറ്റക്കാർക്കെതിരെ സെക്ഷൻ 107,133 എന്നീ വകുപ്പുകൾ ചേർത്ത് കേസെടുക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും തഹസിൽദാർ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സബ്കളക്ടർ ശ്രീധന്യ സംഭവസ്ഥലം സന്ദർശിച്ചു.ഇക്കാര്യത്തിൽ നിയമാനുസൃതമായ തുടർ നടപടി സ്വീകരിക്കുമെന്ന് സബ് കളക്ടർ പറഞ്ഞു. .പ്രദേശത്തുനിന്നും ജെസിബി കളും ഇനി ലോറികളും പോലീസ് സഹായത്തോടെ തഹസിൽദാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട് . പള്ളിയോടു ചേർന്നുള്ള ഈ അനധികൃത ഖനനത്തിനെതിരെ പ്രദേശത്ത് വൻ പ്രതിഷേധമാണ് ഉയരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 24, 2021 3:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Malappuram/
തഹസീല്‍ദാരെ ഭീഷണിപ്പെടുത്തിയതിന് പള്ളിവികാരി അടക്കമുള്ളവര്‍ക്ക് എതിരെ പരാതി; അനധികൃത ചെങ്കല്‍ ഖനനം തടയാന്‍ എത്തിയപ്പോള്‍


