രാമേശ്വരത്തേക്കുള്ള ഈ ട്രെയിൻ ഓടിക്കുന്നത് ആർക്കുവേണ്ടി?
- Published by:Rajesh V
- news18-malayalam
Last Updated:
മംഗലാപുരത്തിനും പാലക്കാടിനും ഇടയിൽ ഈ ട്രെയിനിന് ഒരു സ്റ്റോപ്പ് പോലുമില്ല എന്നതിനാൽ വടക്കൻ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് സന്തോഷിക്കാൻ വകയില്ല. കുറഞ്ഞത് 10 സ്റ്റേഷനുകൾ എങ്കിലും ഈ രണ്ടു സ്റ്റേഷനുകൾക്കും ഇടയിൽ ഉണ്ട്
പാമ്പന്‍പാലവും ധനുഷ്‌കോടിയെന്ന അദ്ഭുതവുമെല്ലാമുള്ള ക്ഷേത്ര നഗരമായ രാമേശ്വരത്തേക്ക് നേരിട്ട് യാത്ര ചെയ്യാന്‍ ഒരു ട്രെയിന്‍ പോലുമില്ലെന്നത് വടക്കന്‍ കേരളത്തിന്റെ പരാതിയായിരുന്നു. ഇതിന് പരിഹാരമാകും എന്ന് കരുതിയതാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മാര്‍ച്ച് ഒന്നിന് ഫ്‌ളാഗ് ഓഫ് ചെയ്ത മംഗളൂരു സെന്‍ട്രല്‍- രാമേശ്വരം ട്രെയിന്‍.
2024ല്‍ പ്രഖ്യാപിച്ച മംഗളുരു - രാമേശ്വരം ട്രെയിന്‍ സര്‍വീസിന് 16621/16622 എന്ന നമ്പര്‍ റെയില്‍വേ ബോര്‍ഡ് അനുവദിക്കുകയും ചെയ്തു. എന്നാല്‍ പല കടമ്പകളില്‍ തട്ടി ഈ പ്രഖ്യാപനം നീളുകയായിരുന്നു. ഇതിനിടയിൽ പഴയ പാമ്പന്‍ റെയില്‍വേ പാലം പഴക്കം കണക്കിലെടുത്ത് ഡീ കമ്മീഷന്‍ ചെയ്തതും കടമ്പയായി.
പുതിയ പാമ്പന്‍ പാലം പണികഴിച്ച് കഴിഞ്ഞ ഏപ്രില്‍ ആറിന് തുറന്നു കൊടുത്തു.
മംഗലാപുരം-രാമേശ്വരം
മംഗലാപുരം സെന്‍ട്രല്‍ - രാമേശ്വരം(16622) പ്രതിവാര ട്രെയിന്‍ പാലക്കാട്, ദിണ്ടിഗല്‍, മധുര, മാനാമധുര എന്നിങ്ങനെയുള്ള പ്രധാന സ്റ്റേഷനുകളിലൂടെ കടന്നു പോവും. മംഗലാപുരം സെന്‍ട്രലില്‍ നിന്നും ഞായറാഴ്ച വൈകുന്നേരം 7:30ന് എടുക്കുന്ന ട്രെയിന്‍ തിങ്കളാഴ്ച രാവിലെ 1.30 ന് പാലക്കാട് എത്തിച്ചേരും. ഇതാണ് ആദ്യ സ്റ്റോപ്പ്. കേരളത്തിലെ ഏക സ്റ്റോപ്പും ഇത് തന്നെ. 10:50നായിരിക്കും രാമേശ്വരത്തേക്ക് എത്തിച്ചേരുക.
advertisement
തിരികെ വരുന്ന രാമേശ്വരം- മംഗലാപുരം സെന്‍ട്രല്‍(16621) ട്രെയിന്‍ ഞായറാഴ്ച വൈകുന്നേരം 3:30ന് രാമേശ്വരത്തു നിന്നും പുറപ്പെടും. രാത്രി 10.50 ന് പാലക്കാട് എത്തിച്ചേരും. തിങ്കളാഴ്ച്ച രാവിലെ 6:55നായിരിക്കും ട്രെയിന്‍ മംഗലാപുരത്തേക്ക് എത്തിച്ചേരുക.
എന്നാൽ മംഗലാപുരത്തിനും പാലക്കാടിനും ഇടയിൽ ഈ ട്രെയിനിന് ഒരു സ്റ്റോപ്പ് പോലുമില്ല എന്നതിനാൽ വടക്കൻ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് സന്തോഷിക്കാൻ വകയില്ല. കുറഞ്ഞത് 10 സ്റ്റേഷനുകൾ എങ്കിലും ഈ രണ്ടു സ്റ്റേഷനുകൾക്കും ഇടയിൽ ഉണ്ട്.
തിരുവനന്തപുരം – മധുര 16343/16344 അമൃത എക്‌സ്പ്രസ് രാമേശ്വരം വരെ നീട്ടിയിട്ടുണ്ട്. രാമേശ്വരത്ത് പുതിയ പാമ്പന്‍ പാലം തുറന്നതോടെയാണ് അമൃത എക്‌സ്പ്രസ് രാമേശ്വരം വരെ നീട്ടാന്‍ റെയില്‍വേ തീരുമാനിച്ചത്.
advertisement
ഒക്ടോബർ 16 മുതല്‍ രാത്രി 8.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന 16343 തിരുവനന്തപുരം – മധുര അമൃത എക്‌സ്പ്രസ് പിറ്റേന്ന് ഉച്ചയ്‌ക്ക് 12.45ന് രാമേശ്വരത്ത് എത്തും. ഒക്ടോബർ 17 മുതല്‍ രാമേശ്വരത്ത് നിന്നും തിരികെ ഉച്ചയ്‌ക്ക് 1.30ന് പുറപ്പെടുന്ന 16344 ട്രെയിന്‍ പിറ്റേന്ന് രാവിലെ 4.55ന് തിരുവനന്തപുരത്ത് എത്തിച്ചേരും.
തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന 16343 അമൃത പിറ്റേന്ന് പുലർച്ചെ 3 30ന് പാലക്കാട് ജംഗ്ഷനിലും രാവിലെ 9.50 ന് മധുരയിലും എത്തിച്ചേരും. രാമേശ്വരത്ത് നിന്ന് പുറപ്പെടുന്ന 16344 അമൃത എക്സ്പ്രസ് വൈകിട്ട് 4.10 ന് മധുരയിലും രാത്രി 8 30ന് പാലക്കാടും എത്തിച്ചേരുന്നതാണ്.
advertisement
അവിടെ എത്തിയാൽ കാണുന്നതോ
1. രാമനാഥ സ്വാമി ക്ഷേത്രം
രാമേശ്വരം റെയിൽവേ സ്റ്റേഷനിൽനിന്ന് ഒരു കിലോമീറ്റർ അകലെയാണ് രാമനാഥ സ്വാമി ക്ഷേത്രം. ഹിന്ദുതീർത്ഥാടന കേന്ദ്രങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണിത്. വടക്ക് ബദരീനാഥ്, കിഴക്ക് പുരി ജഗന്നാഥ്, പടിഞ്ഞാറ് ദ്വാരക, തെക്ക് രാമേശ്വരം എന്നിങ്ങനെയാണ് പുണ്യക്ഷേത്രങ്ങളായി കണക്കാക്കുന്നത്.
മറ്റു മൂന്നു ക്ഷേത്രങ്ങളും വിഷ്ണുക്ഷേത്രങ്ങള്‍ ആണെങ്കിലും ഇവിടെ ശിവക്ഷേത്രമാണ്. ഇന്ത്യയിലെ ഏറ്റവും നീളമുള്ള ക്ഷേത്ര ഇടനാഴിയും രാമനാഥസ്വാമി ക്ഷേത്രത്തിലാണ്. ഇവിടത്തെ 22 പുണ്യ തീർത്ഥങ്ങളായ കിണറുകളിൽ ഓരോന്നിനും സവിശേഷമായ രോഗശാന്തി ഗുണങ്ങളുണ്ടെന്നാണ് വിശ്വാസം.
advertisement
2. അഗ്നിതീർത്ഥം
രാമനാഥസ്വാമി ക്ഷേത്രത്തിന് തൊട്ടുപുറത്തായാണ് അഗ്നിതീർത്ഥം.ക്ഷേത്രത്തിൽ കയറുന്നതിനു മുമ്പ് തീർത്ഥാടകർ പുണ്യസ്നാനം ചെയ്യുന്ന ഒരു കടൽത്തീരമാണിത്. ഇവിടെ മുങ്ങിക്കുളിക്കുന്നത് പാപങ്ങൾ കഴുകിക്കളയുകയും ആത്മാവിനെ ശുദ്ധീകരിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.
3. പാമ്പൻ പാലം
പാമ്പന്‍ ദ്വീപിനെയും രാമേശ്വരത്തെയും വന്‍കരയുമായി ബന്ധിപ്പിക്കുന്നതാണ് പാമ്പൻ പാലം. കപ്പലുകൾക്ക് വഴിയൊരുക്കാൻ 'വെർട്ടിക്കൽ ലിഫ്റ്റിങ്' സംവിധാനത്തോടെ നിർമിച്ച രാജ്യത്തെ ആദ്യപാലം. കടലിന് മുകളിലൂടെയുള്ള തീവണ്ടി യാത്ര ജീവിതത്തിലെ അവിസ്മരണീയ അനുഭവമാണ്. ബംഗാൾ ഉൾക്കടലിന്റെ ആഴത്തിലേക്കുള്ള കാഴ്ചകൾ പാലത്തിലൂടെയുള്ള സഞ്ചാരത്തിൽ കാണാം.
advertisement
4. ധനുഷ്‌കോടി
രാമേശ്വരത്തു നിന്ന് 22 കിലോമീറ്റര്‍ ദൂരമുണ്ട് ധനുഷ്‌കോടിയിലേക്ക്. ഇരുവശവും സമുദ്രതീരമുള്ള റോഡാണ് ഇവിടത്തെ പ്രത്യേകത. തെക്കുകിഴക്കെ വശത്ത് ശാന്തമായ ബംഗാള്‍ ഉള്‍ക്കടലും തെക്കുപടിഞ്ഞാറെ വശത്ത് ഇളകിമറിയുന്ന ഇന്ത്യന്‍ മഹാസമുദ്രവും കാണാം.
ഇതിനിടെ രാമേശ്വരം റെയില്‍വേ സ്റ്റേഷന്‍ നവീകരണത്തിനായി താല്‍ക്കാലികമായി അടച്ചിടുകയും ചെയ്തു. ഏതാണ്ട് പണികള്‍ പൂര്‍ത്തിയായ രാമേശ്വരം റെയില്‍വേ സ്റ്റേഷന്‍ മാര്‍ച്ചില്‍ തുറന്നു കൊടുക്കുമെന്നും പ്രതീക്ഷിക്കുന്നു. 112 കോടി രൂപ ചെലവില്‍ നടപ്പിലാക്കുന്ന രാമേശ്വരം റെയില്‍വേ സ്റ്റേഷന്‍ നവീകരണം പൂര്‍ത്തിയാവുന്നതോടെ ഇവിടെ നിന്നും വന്ദേ ഭാരത് എക്‌സ്പ്രസ് ഉള്‍പ്പടെ പുതിയ ട്രെയിനുകള്‍ സര്‍വീസ് നടത്തും.
advertisement
Summary: The long-awaited Mangaluru Central–Rameswaram Express (Train No. 16621/16622), flagged off by Prime Minister Narendra Modi on March 1, 2026, has stirred mixed emotions among commuters in North Kerala. While the service aims to fulfill a decades-old demand for direct connectivity to the temple town, several logistical hurdles remain. Residents of Malabar (North Kerala) have long complained about the lack of direct rail access to Rameswaram. Although the train is now operational, questions are being raised about its utility for the local population.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Mar 02, 2026 8:03 PM IST







