മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ആരോപണ വിധേയനായ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉത്തരവിട്ടു.
ഡോ.സുരേഷ്കുമാറിനെതിരെയാണ് നടപടി. വലിയ പിഴവ് ആണ് ഡോക്ടർമാരുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും കർശന നടപടി എടുക്കുമെന്നും ആരോഗ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്.
മൂക്കിന്റെ ശസ്ത്രക്രിയയ്ക്ക് എത്തിയ കുട്ടിയുടെ വയറിലാണ് ശസ്ത്രക്രിയ നടത്തിയത്. മൂക്കിലെ ദശയുമായെത്തിയ ഏഴുവയസുകാരന് ഡോക്ടർ നടത്തിയത് ഹെർണിയ ശസ്ത്രക്രിയയായിരുന്നു.
മറ്റൊരു കുട്ടിക്ക് നടത്തേണ്ട ഹെര്‍ണിയക്കുള്ള ശസ്ത്രക്രിയ ആണ് ആളുമാറി നടത്തിയത്. ആ കുട്ടിയുടെ പേരുമായുള്ള സാമ്യവും ഇരുവര്‍ക്കും പ്രായം ഒന്നായതുമാണ് പിഴവിന് കാരണം. എന്നാല്‍ ഈ കുട്ടിക്കും ഹെര്‍ണിയ ഉണ്ടെന്ന് കണ്ട് ശസ്ത്രക്രിയ നടത്തുക ആയിരുന്നു എന്നു പറഞ്ഞ് പിഴവിനെ ന്യായീകരിക്കാനാണ് ഡോക്ടര്‍മാര്‍ ശ്രമിച്ചത്.
കരുവാരക്കുണ്ട് സ്വദേശിയുടെ മകനാണ് അനാസ്ഥയ്ക്ക് ഇരയായത്. ചികിത്സാപ്പിഴവിൽ ഏഴുവയസുകാരന്റെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി.
സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിനോട് മലപ്പുറം ഡിഎംഒ റിപ്പോർട്ട് തേടി. കുട്ടിക്ക് നഷ്ടപരിഹാരവും തുടർചികിത്സയും ഉറപ്പാക്കുമെന്നും മഞ്ചേരി എംഎൽഎ എം ഉമ്മർ ന്യൂസ് 18 നോട് പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.