കൊച്ചി: പാലാരിവട്ടം പാലം പൊളിച്ചുപണിയുന്നതിനുള്ള നിര്‍മ്മാണച്ചുമതല ഡി.എം.ആര്.സി ഉപദേഷ്ടാവ് ഇ.ശ്രീധരന് ഏറ്റെടുത്തേക്കും. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രീധരനുമായി ആശയവിനിമയം നടത്തി. പാലം പൊളിയ്ക്കല്‍, പുനര്‍നിര്‍മ്മാണ കരാര്‍ നല്കല് തുടങ്ങി സങ്കീര്‍ണ്ണമായ നടപടിക്രമങ്ങളാണ് ഇനി അവശേഷിക്കുന്നത്. .
പാലം പൊളിച്ചുപണിയാമെന്ന സുപ്രീംകോടതി ഉത്തരവിന് തൊട്ടുപിന്നാലെ പൊതു മരാമത്ത് മന്ത്രി ജി.സുധാകരന് ഇ.ശ്രീധരനെ ഫോണില്‍ വിളിച്ചാണ് പുനര്‍ നിര്‍മ്മാണ ചുമതല ഏറ്റെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചത്. ചുമതല ഏറ്റെടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു ശ്രീധരന്റെ ആദ്യ നിലപാട്. എന്നാല്‍ സര്‍ക്കാര്‍ നിര്‍ബന്ധിച്ചതോടെ വിഷയം പരിഗണിക്കാമെന്ന് അറിയിച്ചു.
മെട്രോ നിര്‍മ്മാണത്തിലെ തങ്ങളുടെ ഭാഗം കഴിഞ്ഞതോടെ ഡി.എം.ആര്.സി കൊച്ചിയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതാണ് പ്രധാന പ്രതിസന്ധി. നേരത്തെ പാലം പണികൂടി പൂര്‍ത്തിയാക്കിയിട്ട് സേവനം അവസാനിപ്പിക്കാനായിരുന്നു പദ്ധതി. എന്നാല്‍ ഹൈക്കോടതി വിധിയെത്തുടര്‍ന്ന് 10 മാസത്തിലധികം പദ്ധതി വൈകി. ഡി.എം.ആര്.സി ജീവനക്കാര്‍ കൊച്ചി വിട്ടു. ഓഫീസും പൂട്ടുകയാണ്. നിലവിലെ സാഹചര്യം ഡി.എം.ആര്.സിയുമായി ചര്‍ച്ച ചെയ്തശേഷം തീരുമാനമെടുക്കാമെന്നാണ് ശ്രീധരന് മന്ത്രിയെ അറിയിച്ചിരിക്കുന്നത്. നേരത്തെ ശ്രീധരന് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പാലം പൊളിച്ചുപണിയാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്.
18 കോടിയിലധികം രൂപ ചിലവഴിച്ച് പാലത്തില്‍ അറ്റകുറ്റപ്പണി നടത്തിയാലും 20 വര്‍ഷത്തില്‍ താഴെയാണ് പാലത്തിന്റെ ആയുസെന്ന് ശ്രീധരന് ചൂണ്ടിക്കാട്ടിയിരുന്നു. ഹൈക്കോടതി തള്ളിയ ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സുപ്രീംകോടതി പാലം പൊളിക്കാമെന്ന് ഉത്തരവിട്ടിരിക്കുന്നത്.
നേരത്തെ മേല്‍പ്പാലം പുനര്‍നിര്‍മ്മിക്കുന്നതിന് ഡി.എം.ആര്.സി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെ തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ ഹൈക്കോടതി സ്റ്റേ നിലവില്‍ വന്നതിനാല്‍ കരാര്‍ ഒപ്പിടാനായില്ല. നിര്‍മ്മാണ ചുമതല ഡി.എം.ആര്.സി ഏറ്റെടുത്താല്‍ പൊളിക്കലും നിര്‍മ്മാണവും നടത്തുക ഊരാളുങ്കലാവും. ഡി.എം.ആര്.സി ഏറ്റെടുത്തില്ലെങ്കില്‍ സര്‍ക്കാരിന് വീണ്ടും ടെണ്ടര്‍ വിളിയ്ക്കേണ്ടിവരും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.