തിരുവനന്തപുരം: കേരളത്തിലും ബിജെപി സർക്കാരുണ്ടാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ മലയാളികൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വർഗ്ഗീയതയ്ക്കും മതവിദ്വേഷ രാഷ്ട്രീയത്തിനും കേരളത്തിന്റെ മണ്ണിൽ സ്ഥാനമില്ലെന്ന് പലവട്ടം സംഘപരിവാറിനെ ഓർമിപ്പിച്ചവരാണ് മലയാളികൾ. മറിച്ചു സംഭവിക്കണമെങ്കില്‍ മതനിരപേക്ഷ കേരളം മരിക്കണമെന്നും മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം
ബഹുമാനപ്പെട്ട പ്രധാനമന്ത്രി,
അങ്ങ് പറഞ്ഞത് സംഭവിക്കണമെങ്കിൽ മതനിരപേക്ഷ കേരളം മരിക്കണം..!
കേരളത്തിലും ബിജെപി സർക്കാരുണ്ടാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ മലയാളികൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയും. ഈ നാട് രൂപപ്പെട്ടുവന്ന ചരിത്രത്തെപ്പറ്റിയും ഇവിടത്തെ സെക്കുലർ ഫാബ്രിക്കിനെപ്പറ്റിയും അറിയുന്നവരാരും ഈ പ്രസ്താവനയെ പിന്തുണക്കില്ല. വർഗ്ഗീയതയ്ക്കും മതവിദ്വേഷ രാഷ്ട്രീയത്തിനും കേരളത്തിന്റെ മണ്ണിൽ സ്ഥാനമില്ലെന്ന് പലവട്ടം സംഘപരിവാറിനെ ഓർമ്മിപ്പിച്ചവരാണ് മലയാളികൾ. ആർഎസ്എസ്സിന്റെ തീവ്ര വലതുപക്ഷ പ്രതിലോമ രാഷ്ട്രീയത്തിന് കേരളമൊരു ബാലികേറാമലയായി തുടരും.
മറിച്ചു സംഭവിക്കണമെങ്കിൽ
മതനിരപേക്ഷ കേരളം മരിക്കണം.
ഇടതുപക്ഷമുള്ളിടത്തോളം
മതനിരപേക്ഷ കേരളത്തിന് മരണമില്ല…
Also Read- ‘കേരളത്തിലും ബിജെപി സർക്കാരുണ്ടാക്കും’; പ്രധാനമന്ത്രി നരേന്ദ്ര മോദി
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു കേരളത്തിലും ബിജെപി സർക്കാരുണ്ടാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞത്. ന്യൂനപക്ഷങ്ങള്‍ക്കെതിരാണ് ബിജെപി എന്ന മിഥ്യാധാരണ കേരളത്തിലും തകര്‍ക്കപ്പെടും അവിടെയും സര്‍ക്കാരുണ്ടാക്കുമെന്ന് മോദി പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾ ബിജെപിയെ ഭയക്കുന്നില്ല. ക്രിസ്ത്യൻ സഹോദരങ്ങൾ ബിജെപിക്കൊപ്പം നിന്നു. ഡൽഹിയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായുള്ള അകലം കുറയുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
Also Read- കുഞ്ഞൻ ത്രിപുരയിലെ പ്രകടനം ബിജെപിയ്ക്ക് വമ്പൻ യുപിയിലെ വിജയത്തിനൊപ്പമാകുന്നതെന്തുകൊണ്ട്?
‘പുതിയ ചരിത്രം സൃഷ്ടിക്കേണ്ട സമയമാണിത്. ഇനി വടക്കുകിഴക്കൻ മേഖലയുടെ സമാധാനം, സമൃദ്ധി, വികസനം എന്നിവയുടെ കാലമാണ്. അടുത്തിടെ ഞാൻ വടക്കുകിഴക്കൻ പ്രദേശങ്ങൾ സന്ദർശിച്ചപ്പോൾ ഒരാൾ എന്നെ അർധ സെഞ്ചുറിക്ക് അഭിനന്ദിച്ചു. കാര്യമന്വേഷിച്ചപ്പോഴാണ് അറിഞ്ഞത്, ഞാൻ 50 തവണ ഈ പ്രദേശങ്ങൾ സന്ദർശിച്ചുവെന്ന്.’ മോദി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.