ന്യൂഡല്‍ഹി: കേരളത്തിലും ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂനപക്ഷങ്ങള്‍ക്കെതിരാണ് ബിജെപി എന്ന മിഥ്യാധാരണ കേരളത്തിലും തകര്‍ക്കപ്പെടും അവിടെയും സര്‍ക്കാരുണ്ടാക്കുമെന്ന് മോദി പറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോദന ചെയ്യുകയായിരുന്നു അദ്ദേഹം.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾ ബിജെപിയെ ഭയക്കുന്നില്ല. ക്രിസ്ത്യൻ സഹോദരങ്ങൾ ബിജെപിക്കൊപ്പം നിന്നു. ഡൽഹിയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായുള്ള അകലം കുറയുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
കുഞ്ഞൻ ത്രിപുരയിലെ പ്രകടനം ബിജെപിയ്ക്ക് വമ്പൻ യുപിയിലെ വിജയത്തിനൊപ്പമാകുന്നതെന്തുകൊണ്ട്?
‘പുതിയ ചരിത്രം സൃഷ്ടിക്കേണ്ട സമയമാണിത്. ഇനി വടക്കുകിഴക്കൻ മേഖലയുടെ സമാധാനം, സമൃദ്ധി, വികസനം എന്നിവയുടെ കാലമാണ്. അടുത്തിടെ ഞാൻ വടക്കുകിഴക്കൻ പ്രദേശങ്ങൾ സന്ദർശിച്ചപ്പോൾ ഒരാൾ എന്നെ അർധ സെഞ്ചറിക്ക് അഭിനന്ദിച്ചു. കാര്യമന്വേഷിച്ചപ്പോഴാണ് അറിഞ്ഞത്, ഞാൻ 50 തവണ ഈ പ്രദേശങ്ങൾ സന്ദർശിച്ചുവെന്ന്.’ മോദി പറഞ്ഞു.
ത്രിപുര, നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിലെ ജനങ്ങൾക്ക് നന്ദി അറിയിക്കുന്നു. ഒപ്പം മൂന്നു സംസ്ഥാനങ്ങളിലെയും ബിജെപി പ്രവർത്തകരെ അഭിനന്ദിക്കുന്നു. വടക്കുകിഴക്കൻ മേഖലയിൽ പ്രവർത്തനം അത്ര എളുപ്പമല്ല, അതിനാൽ അവർക്ക് പ്രത്യേക നന്ദിയും പറയുന്നു. പ്രധാനമന്ത്രി പറഞ്ഞു.
ത്രിപുരയിലും നാഗാലാൻഡിലും ബിജെപിക്ക് ഭരണത്തുടർച്ച; മേഘാലയയിൽ എൻപിപി
വര്‍ഷങ്ങളായി ബിജെപിയുടെ പേരില്‍ ന്യൂനപക്ഷങ്ങളെ ഭീഷണിയിലാഴ്ത്തുന്നുണ്ട്. ഗോവയ്ക്ക് ശേഷം ക്രിസ്ത്യന്‍ സമൂഹം താമസിക്കുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ഈ മിഥ്യ തകര്‍ന്ന് തുടങ്ങിയിരിക്കുന്നു. പ്രതിപക്ഷത്തെ തുറന്ന് കാട്ടപ്പെടുകയാണ്. നമുക്കെതിരെയുള്ള മിഥ്യാധാരണ കേരളത്തിലും തകര്‍ക്കപ്പെടുമെന്ന് ഞങ്ങള്‍ ഇപ്പോള്‍ ആത്മവിശ്വാസത്തിലാണെന്ന് മോദി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.