അമൻ ശർമ
ബിജെപിയെ നേരിടാനായി ബദ്ധവൈരികളായ കോൺഗ്രസും ഇടതുപക്ഷവും തമ്മിലുള്ള സഖ്യം, ടിപ്ര മോത എന്ന പ്രാദേശിക പാർട്ടി ഉയർത്തിയ വെല്ലുവിളി, 2018 ൽ സംസ്ഥാനത്ത് ആദ്യമായി അധികാരത്തിലെത്തിയപ്പോൾ മുഖ്യമന്ത്രിയാക്കിയ ആളെ ആ സ്ഥാനത്തു നിന്നും മാറ്റേണ്ടി വന്ന അവസ്ഥ… ഈ സാഹചര്യങ്ങൾക്കെല്ലാമിടയിലും ത്രിപുരയിൽ ഭരണത്തുടർച്ച ഉറപ്പിച്ചിരിക്കുകയാണ് ബിജെപി.
60 നിയമസഭാ സീറ്റുകളും രണ്ട് ലോക്‌സഭാ സീറ്റുകളുമുള്ള ഒരു ചെറിയ സംസ്ഥാനമാണ് ത്രിപുര. എന്നാൽ കഴിഞ്ഞ വർഷം ഉത്തർപ്രദേശിൽ നേടിയ വലിയ വിജയത്തോളം തന്നെ ബിജെപി വിലമതിക്കുന്നതായിരിക്കും ത്രിപുരയിലെ ഈ വിജയം. ഇടത് കോട്ടയായിരുന്ന ത്രിപുരയിൽ 2018ൽ തങ്ങൾ നേടിയ വിജയം തുടരുമെന്ന് ബിജെപി തെളിയിച്ചിരിക്കുകയാണ്.
Also Read – ത്രിപുരയിലും നാഗാലാൻഡിലും ബിജെപിക്ക് ഭരണത്തുടർച്ച; മേഘാലയയിൽ എൻപിപി
14 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് 2017 ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലെ മിന്നും വിജയത്തോടെ യുപിയിൽ ബിജെപി അധികാരത്തിലെത്തിയത്. കഴിഞ്ഞ വർഷം, ഉത്തർപ്രദേശിൽ അധികാരം നിലനിർത്തുക എന്നത് പാർട്ടിയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവളി തന്നെയായിരുന്നു. ത്രിപുരയിലെ വിജയത്തോടെ, 2024-ലെ ലോക്സഭാ പോരാട്ടത്തിൽ ‘പ്രതിപക്ഷ ഐക്യ’ത്തിന് കാര്യമായ ചലനം ഉണ്ടാക്കാനാകുമോ എന്ന ചോദ്യം കൂടിയാണ് ത്രിപുര തിരഞ്ഞെടുപ്പ് ബാക്കിയാക്കുന്നത്.
എന്നാൽ മുൻ വർഷങ്ങളിലെ ചരിത്രം പരിശോധിച്ചാൽ ചില പ്രതിപക്ഷ ഐക്യങ്ങൾക്കു മുന്നിൽ ബിജെപിക്ക് മുട്ടുമടക്കേണ്ടി വന്നിട്ടുണ്ടെന്നും കാണാം. 2022-ൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസും (ടിഎംസി) കോൺഗ്രസും ചേർന്ന് സഖ്യമുണ്ടാക്കിയ പശ്ചിമ ബംഗാളിൽ ബിജെപിക്ക് അടിയറവ് പറയേണ്ടി വന്നു. ചിരവൈരികളായ ഇടതുപക്ഷവും കോൺഗ്രസും കൈകോർത്ത ത്രിപുരയിൽ, തിപ്ര മോതയുടെ സ്വാധീനം വർദ്ധിക്കുക കൂടി ചെയ്തതോടെ വെല്ലുവിളി ശക്തമായിരുന്നു. തിരഞ്ഞെടുപ്പു ഫലത്തിലും അത് പ്രതിഫലിച്ചിച്ചുണ്ട്.
Also Read – ചരിത്രം കുറിച്ച് നാഗാലാൻഡ്; നിയമസഭയിൽ ആദ്യ വനിതയായി ഹെക്കാനി ജെക്കാലു
2018ലെ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം ത്രിപുരയിൽ നേടിയത് 44 സീറ്റുകളാണ്. എന്നാൽ ഇത്തവണ നേടാനായത് 34 സീറ്റും. എന്നാൽ ഇതിനു കാരണം കോൺഗ്രസ്-ഇടതു സഖ്യമല്ല. തങ്ങൾക്കായി പ്രത്യേക സംസ്ഥാനം വേണമെന്ന് ആവശ്യം മുന്നോട്ടുവെച്ചു പോരാടുന്ന ഗോത്രവർഗ പാർട്ടിയായ തിപ്ര മോത ആദ്യമായി ഒരു ഡസനിനടുത്ത് സീറ്റുകൾ നേടി എന്നതാണ് ബിജെപിയുടെ സീറ്റുകൾ കുറയാൻ കാരണം.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി തനിച്ച് 36 സീറ്റുകളാണ് ത്രിപുരയിൽ നേടിയത്. ഇത്തവണയും വലിയ കുറവുണ്ടായില്ല. 33 സീറ്റുകളാണ് പാർട്ടി തനിച്ചു നേടിയത്. സഖ്യകക്ഷിയായ ഐപിഎഫ്ടിയുടെ (IPFT) യുടെ പ്രകടനമാണ് താഴോട്ടു പോയത്. അതേസമയം, കോൺഗ്രസ് പാർട്ടിക്ക് വെറും മൂന്നു സീറ്റുകൾ മാത്രമാണ് നേടാനായത്.
ത്രിപുര വിജയത്തെ തങ്ങളുടെ വികസന മാതൃകകൾക്ക് ഉദാഹരണമായി ബിജെപി ഉയർത്തിക്കാട്ടുമെന്നുറപ്പാണ്. ഇടതുപക്ഷവും കോൺഗ്രസും ചേർന്നുണ്ടാക്കിയ സഖ്യം തങ്ങൾക്ക് വെല്ലുവിളിയാകില്ലെന്ന് ജനങ്ങൾ തെളിയിച്ചെന്നും പാർട്ടി പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.