തിരുവനന്തപുരം: കാലാവസ്ഥയെ പഴിചാരി റോഡിലെ കുഴിയുടെ കാര്യത്തിൽ ഒഴിഞ്ഞുമാറുന്നില്ലെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. റോഡായാൽ തകരുമെന്ന ന്യായവും പറയുന്നില്ല. ന്യായങ്ങൾ പറയുന്നതല്ല സർക്കാരിന്റെ സമീപനം. നെടുമ്പാശേരിയിൽ കുഴിയിൽ വീണ് യാത്രക്കാരൻ മരിച്ചത് ദൗർഭാഗ്യകരമെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് മരണത്തെപ്പോലും രാഷ്ട്രീയ നേട്ടമാക്കാൻ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
പ്രതിപക്ഷ നേതാവ് വാസ്തവവിരുദ്ധമായ പ്രസ്താവനകൾ ഉയർത്തുകയാണ്. പ്രീ മൺസൂൺ പ്രവർത്തനങ്ങൾ ഒന്നും നടന്നിട്ടില്ല എന്നാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. ഇത്തവണ 322 കോടി 16 ലക്ഷം രൂപയാണ് പ്രീ മൺസൂൺ പ്രവൃത്തിക്കായി പൊതുമരാമത്ത് വകുപ്പ് ചെലവഴിച്ചത്. പ്രീ മൺസൂണിനു പുറമേ ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് റണ്ണിങ് കോൺട്രാക്ട് സംവിധാനം നടപ്പാക്കുകയാണ്.
ഇതു നമ്മൾ ചർച്ച ചെയ്യുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാകും. അതായത് റോഡ് നിർമിച്ചു കഴിഞ്ഞാൻ രണ്ടു വർഷത്തോളമുള്ള പരിപാലന കാലാവധിയിൽ റോഡിന് അറ്റകുറ്റപ്പണി വന്നാൽ ബന്ധപ്പെട്ട കരാറുകാർ അവരുടെ ചെലവിൽ റോഡ് ശരിയാക്കണം. ഈ പരിപാലന കാലാവധി കഴിഞ്ഞ റോഡുകളാണ് കേരളത്തിൽ പലയിടത്തും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ആ റോഡുകളിൽ കുഴിയോ മറ്റു പ്രശ്നങ്ങളോ വന്നാൽ അത് ടെൻഡറു വിളിച്ച് ആളുകൾക്ക് കൊടുക്കുമ്പോഴേക്കും കുറേ അപകടങ്ങളും പ്രശ്നങ്ങളുമൊക്കെയുണ്ടാകും. മന്ത്രി വിശദീകരിച്ചു.
read also: ചെല്ലാനത്തിന് ഇനി ആശ്വാസം; തീരത്തെ തിരകളെ തടഞ്ഞ് ടെട്രാപോഡുകൾ
ഫെബ്രുവരിയിൽ പരിപാലന കാലാവധി കഴിയുന്ന റോഡ് 2023 ഫെബ്രുവരി മുതൽ കുഴികളുണ്ടായാൽ എന്തുചെയ്യുമെന്നത് അപ്പോൾ ചർച്ച ചെയ്ത് എസ്റ്റിമേറ്റ് എടുത്ത് ടെൻഡർ വിളിച്ചിട്ടാണ് വർക്ക് ഓർഡർ കൊടുക്കുന്നത്. അത് എന്തുകൊണ്ട് നേരത്തെ ചെയ്തുകൂടാ എന്ന വളരെ പോസിറ്റീവായ, പ്രതിപക്ഷം ഉൾപ്പെടെ അംഗീകരിച്ച പുതിയ സംവിധാനമാണ് റണ്ണിങ് കോൺട്രാക്ട്.
അതിന്റെ ആദ്യഘട്ടത്തിൽ 117 കോടി 30 ലക്ഷം രൂപയും രണ്ടാം ഘട്ടത്തിൽ 184 കോടി 98,60,000 രൂപ മൺസൂൺ വർക്ക് എന്ന നിലയിൽ സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പ് ചെലവഴിച്ചിട്ടുണ്ട്. അങ്ങനെ നോക്കുമ്പോൾ പ്രതിപക്ഷ നേതാവ് പറഞ്ഞത് തെറ്റാണ്. വസ്തുതകൾ മനസ്സിലാക്കി മുന്നോട്ടു പോകാൻ അദ്ദേഹം തയാറാകണമെന്നും മന്ത്രി പറഞ്ഞു. ദേശീയപാതയുടെ പൂർണ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനാണെന്നും എൻഎച്ച്എഐ ഉദ്യോഗസ്ഥര്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥരെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala PWD, Minister Mohammad Riyas, Opposition leader VD Satheesan