'മാതാപിതാക്കൾക്ക് പേരുദോഷം ഉണ്ടാക്കുന്ന പുത്രൻ'; ശബരിനാഥനെതിരെ എം വി ജയരാജൻ
- Published by:Rajesh V
- news18-malayalam
Last Updated:
''മാതാപിതാക്കൾക്ക് പേര് ദോഷം ഉണ്ടാക്കുന്നതാണല്ലോ കോൺഗ്രസ്സിലെ മക്കൾ രാഷ്ട്രീയത്തിന്റെ ദുരന്തം! അത്തരമൊരു പുത്രനാണ് ശബരീനാഥ്. പിതാവിനെ പറയിപ്പിച്ച പുത്രൻ. ജാമ്യം കിട്ടി എന്നതുകൊണ്ട് വധശ്രമക്കേസ് ഇല്ലാതാവുന്നില്ല. "
കണ്ണൂർ: മാതാപിതാക്കൾക്ക് പേരുദോഷം ഉണ്ടാക്കുന്ന പുത്രനാണ് കെ എസ് ശബരിനാഥൻ എന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. പിതാവിനെ പറയിച്ച പുത്രനാണ് ശബരിനാഥൻ എന്നായിരുന്നു എം വി ജയരാജന്റെ പ്രതികരണം.
"യശഃശരീരനായ ജി കാർത്തികേയൻ എംഎൽഎയും മന്ത്രിയും സ്പീക്കറുമായിരുന്നു. എതിർ രാഷ്ട്രീയക്കാരായ മുഖ്യമന്ത്രിമാരെയോ എതിർഗ്രൂപ്പുകാരനായ മുഖ്യമന്ത്രിമാരെയോ ആക്രമിക്കാൻ അണികളെ അയച്ച പാരമ്പര്യം അദ്ദേഹത്തിനുണ്ടായിരുന്നില്ല. മാതാപിതാക്കൾക്ക് പേര് ദോഷം ഉണ്ടാക്കുന്നതാണല്ലോ കോൺഗ്രസ്സിലെ മക്കൾ രാഷ്ട്രീയത്തിന്റെ ദുരന്തം! അത്തരമൊരു പുത്രനാണ് ശബരീനാഥ്. പിതാവിനെ പറയിപ്പിച്ച പുത്രൻ. ജാമ്യം കിട്ടി എന്നതുകൊണ്ട് വധശ്രമക്കേസ് ഇല്ലാതാവുന്നില്ല. " - എം വി ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു.
"വിമാനയാത്രയിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാനും ആക്രമിക്കാനുമാണ് ശബരിനാഥ് നൽകിയ നിർദ്ദേശമെന്ന് തന്നോടൊപ്പം ഗൂഢാലോചനക്കുറ്റത്തിലെ പങ്കാളികളായ കുട്ടി ക്രിമിനലുകളുടെ പ്രതികരണങ്ങൾ തെളിയിക്കുന്നുണ്ട്. 'അടിപൊളി'യാക്കാനും 'കളർഫുള്ളാ'ക്കാനും വേണ്ടിയായിരുന്നു 19 കേസിലെ പ്രതിയായ ഒരു കൊടുംക്രിമിനലിനെ തന്നെ നിയോഗിച്ചത്. മറ്റ് നിരവധി പേർ കണ്ണൂരിൽ ഉണ്ടല്ലോ. അവർക്കൊന്നും നറുക്ക് വീണില്ല. യൂത്ത് കോൺഗ്രസ്സ് കണ്ണൂർ ജില്ലാ പ്രസിഡന്റിന്റെ പ്രതികരണം തെളിയിക്കുന്നത് മുഖ്യമന്ത്രിക്കെതിരെ എല്ലാ രൂപത്തിലുമുള്ള പ്രതിഷേധം സംഘടിപ്പിക്കാൻ നേരത്തെ തന്നെ തീരുമാനിച്ചുവെന്നാണ്. അതാണ് വാട്‌സ്ആപ്പ് നിർദ്ദേശമായി ശബരിനാഥ് നൽകിയത്. അതിനർത്ഥം വേണ്ടിവന്നാൽ മുഖ്യമന്ത്രിയെ കായികമായി ആക്രമിക്കും എന്ന് തന്നെയല്ലേ? ഇക്കാര്യം നേരത്തേ ഈ നേതാക്കന്മാർ പുറത്ത് പറഞ്ഞിരുന്നില്ല. വാട്‌സ്ആപ്പിലൂടെ രഹസ്യമായിട്ടായിരുന്നു ആസൂത്രണം. എന്നാൽ സ്വന്തം സംഘടനയിലെ ഒറ്റുകാർ തന്നെ രഹസ്യ തീരുമാനം പരസ്യമാക്കി.
advertisement
കണ്ണൂർക്കാരൻ അല്ലാത്ത ശബരിനാഥ്, നിയോഗിക്കപ്പെട്ട 'ചാവേർ കൊലയാളി'കളോട് ടിക്കറ്റെടുത്തോ എന്നും 'ഫൈ്‌ളറ്റിൽ കയറിയോ' എന്നും തുടർച്ചയായി ഫോണിലൂടെ വിളിച്ചതിന്റെ രേഖകളും പുറത്തുവന്നു. " എം വി ജയരാജൻ ആരോപിച്ചു.
കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെയും പ്രസ്താവനയിൽ എം വി ജയരാജൻ ആരോപണം ഉന്നയിക്കുന്നുണ്ട്. "മുഖ്യമന്ത്രിയുടെ യാത്ര ട്രെയിനിലായിരുന്നുവെങ്കിൽ 1995ൽ ക്വട്ടേഷൻകാർക്ക് തോക്ക് കൊടുത്തയച്ചതുപോലെ കുമ്പക്കുടി തറവാട്ടുകാരൻ തന്റെ സ്വന്തം കുട്ടികൾക്ക് തോക്കും കൊടുത്തയക്കുമായിരുന്നു! "പ്രസ്താവനയിൽ എം വി ജയരാജൻ പറയുന്നു.
advertisement
അതേ സമയം ഇൻഡിഗോ ബഹിഷ്കരിച്ച ജയരാജൻ തനിക്കെതിരെ കേസെടുക്കാൻ നിർദ്ദേശിച്ച കോടതിയെയും ബഹിഷ്കരിക്കുമോ എന്നായിരുന്നു യൂത്ത് കോൺഗ്രസിന്റെ പരിഹാസം.
"വിമാനത്തിനകത്ത് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി ആക്രമിച്ച ഇ പി ജയരാജനും മുഖ്യമന്ത്രിയുടെ ഗൺമാൻ മാർക്കുമെതിരെ കേസെടുക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും കേസെടുക്കില്ലെന്ന നിലപാടെടുത്ത മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടിയാണ് ഇന്നത്തെ കോടതി വിധി. നാട്ടിൽ നിയമവാഴ്ച ഉറപ്പാക്കേണ്ട ഭരണസംവിധാനം തന്നെ നീതി നിഷേധിക്കുന്ന കാഴ്ചയാണ് കണ്ടിരുന്നത്. കോടതിയിലൂടെ മാത്രമേ നീതി നടപ്പാകൂവെന്ന് വീണ്ടും വീണ്ടും തെളിഞ്ഞു കൊണ്ടിരിക്കുകയാണ്. " യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് പ്രസ്താവനയിൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 20, 2022 7:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മാതാപിതാക്കൾക്ക് പേരുദോഷം ഉണ്ടാക്കുന്ന പുത്രൻ'; ശബരിനാഥനെതിരെ എം വി ജയരാജൻ