കൊച്ചി: മുനമ്പം മനുഷ്യക്കടത്തു സംഭവത്തിൽ പ്രതികരണവുമായി ന്യൂസിലാൻഡ് സർക്കാർ. ബോട്ടിലുള്ളവർ കടലിൽ മുങ്ങിപ്പോയേക്കാൻ സാധ്യതയുണ്ടെന്ന് ന്യൂസീലൻഡ് ഇമിഗ്രേഷൻ വകുപ്പ് മുന്നറിയിപ്പ് നൽകി. കടൽ വഴിയുള്ള അനധികൃത മനുഷ്യക്കടത്തിനെതിരെ തീരങ്ങളിൽ അതീവ ജാഗ്രത തുടരുമെന്ന് ഇമിഗ്രേഷൻ വകുപ്പ് മാനേജർ സ്റ്റീഫൻ വോഗൻ പറഞ്ഞു.
മനുഷ്യക്കടത്തു തടയാൻ തീരങ്ങളിൽ അതീവ ജാഗ്രത തുടരും. കടൽവഴിയുള്ള അനധികൃത കുടിയേറ്റം ജീവൻ നഷ്‌ടമാക്കുമെന്ന് എല്ലാവരും മനസ്സിലാക്കണം. ന്യൂസിലണ്ടിലേക്കുള്ള മനുഷ്യക്കടത്ത് ശ്രമങ്ങൾ ആശങ്കയുണ്ടാക്കുന്നതാണെന്നും സ്റ്റീഫൻ വോഗൻ പറഞ്ഞു.
പന്ത്രണ്ടാം തീയതി പുലർച്ചയോടെയാണ് മുനമ്പത്ത് നിന്ന് 230 പേർ ന്യൂസിലാൻറിലേക്ക് കടന്നതെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. ചെന്നൈയിലും ഡെൽഹിയിലുമായി ഒരാഴ്ച നടത്തിയ അന്വേഷണത്തിലാണ് ഇതു സംബന്ധിച്ച വിവരം ലഭിച്ചത്. ഇങ്ങനെ കടന്നവരിൽ മലയാളികളില്ലെന്നാണ് ഇപ്പോൾ സ്ഥിരീകരിക്കുന്നത്. ഡൽഹിയിൽ അറസ്റ്റിലായ പ്രഭു ഇത് സംബന്ധിച്ച് മൊഴി നൽകിയിട്ടുണ്ട്.
തമിഴ്നാട്ടിലെ തിരുവള്ളൂരിലും ഡൽഹി അംബേദ്കർ കോളനിയിലുമുള്ളവരാണ് സംഘത്തിൽ കൂടുതൽ. വർഷങ്ങൾക്ക് മുമ്പ് ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയവരുടെ തലമുറയിൽ പെട്ടവരാണ് ഇവർ. ഇവരെ കടത്തിയ ഇടനിലക്കാരായ ശ്രീകാന്തനും രവീന്ദ്രനും വർഷങ്ങളായി ശ്രീലങ്കൻ അഭയാർത്ഥികളെ വിദേശ രാജ്യങ്ങളിലേക്ക് കടത്തുന്നവരാണെന്നും പൊലീസ് അറിയിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.