തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. നാൽപതിന് എതിരെ 87 വോട്ടിനാണ് കോൺഗ്രസിലെ വി.ഡി സതീശൻ അവതരിപ്പിച്ച പ്രമേയം പരാജയപ്പെട്ടത്. കേരള കോൺഗ്രസ് ജോസ് വിഭാഗത്തിലെ രണ്ട് അംഗങ്ങൾ വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു. തിങ്കളാഴ്ച രാത്രി 9.30 വരെ നീണ്ട ചർച്ചയ്ക്കൊടുവിലാണ് അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടന്നത്.
അവിശ്വാസ പ്രമേയത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടി പ്രസംഗം മൂന്നരമണിക്കൂർ നീണ്ടു നിന്നു. എന്നാൽ സ്വർണക്കടത്ത് ഉൾപ്പെടെയുള്ള ആരോപണങ്ങൾക്ക് മറുപടി നൽകുന്നില്ലെന്ന് ആരോപിച്ച് പ്രതിഷേധവുമായി പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി. മുഖ്യമന്ത്രിക്ക് മറുപടി നൽകാൻ സ്പീക്കർ കൂടുതൽ സമയം അനുവദിച്ചെന്നും പ്രതിപക്ഷം ആരോപിച്ചു.എന്നാൽ സഭാ നേതാവായ മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും നിയന്ത്രിക്കാറില്ലെന്ന് സ്പീക്കർ അറിയിച്ചു.
അവിശ്വാസ പ്രമേയ ചർച്ച 11 മണിക്കൂറിലേറെ നീണ്ടു. ഇതിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ മറുപടി പ്രസംഗം 3.45 മണിക്കൂര്‍ നീണ്ടുനിന്നു. കേരള നിയമസഭാ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രസംഗമാണിതെന്നാണ് പ്രഥമിക വിവരം.
അതേസമയം മുഖ്യമന്ത്രിയുടെ മണിക്കൂറുകൾ നീണ്ട പ്രസംഗത്തിൽ ആരോപണങ്ങൾക്കൊന്നും വ്യക്തമായ മറുപടി നൽകിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.