'ജാതീയ ചേരിതിരിവുണ്ടാക്കാൻ സര്‍ക്കാര്‍ ശ്രമിക്കുന്നു'
Last Updated:
ചങ്ങനാശേരി: ശബരിമലയുടെ പേരില്‍ ഈശ്വര വിശ്വാസികള്‍ക്കിടയില്‍ ജാതീയ ചേരിതിരിവുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന ആരോപണവുമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. കോടതി വിധി നടപ്പാക്കാന്‍ സാധിക്കാത്തതിനാല്‍ സവര്‍ണാധിപത്യമെന്നു വരുത്തിതീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സര്‍വകക്ഷിയോഗം വിളിച്ച് തീരുമാനം അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അതു പരാജയപ്പെട്ടപ്പോള്‍ നവോഥാനത്തിന്റെ പേരില്‍ യോഗം വിളിച്ചു. അതുവഴിയും പ്രതിരോധിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് ഒരു ജനാധിപത്യ സര്‍ക്കാരിന് ചേര്‍ന്നതല്ല. ഈശ്വരവിശ്വാസികള്‍ക്കിടയില്‍ സവര്‍ണ്ണ-അവര്‍ണ്ണ ചേരിതിരിവോ ജാതിസ്പര്‍ദ്ധയോ സൃഷ്ടിച്ച് ശബരിമലവിഷയത്തില്‍ രാഷ്ട്രീയനേട്ടം ഉണ്ടാക്കാമെന്നു കരുതുന്നുണ്ടെങ്കില്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നവോഥാന പ്രസ്ഥാനങ്ങളിലൂടെയാണ് അനാചാരങ്ങളും ദുരാചാരങ്ങളും ഉച്ചനീചത്വങ്ങളും ഇല്ലാതായത്. എന്നാല്‍ സ്ത്രീ പ്രവേശ വിഷയം ആചാരാനുഷ്ഠാനങ്ങളുടെയും ഈശ്വരവിശ്വാസത്തിന്റെയും പ്രശ്‌നമാണ്. ഈ വസ്തുത തിരിച്ചറിഞ്ഞ്, ആദ്യം തന്നെ കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തി വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകാതെ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെപോലും ബന്ദിയാക്കി.
advertisement
ചോദിച്ചുവാങ്ങിയ വിധിയിലൂടെ നിരീശ്വരവാദം നടപ്പാക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമാണ് നവോത്ഥാനത്തിന്റെ പേരില്‍ നടത്തിയ ഈ സംഗമമെന്നു പറഞ്ഞാല്‍ തെറ്റുണ്ടോയെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു.
വനിതാ മതില്‍ തീര്‍ക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. സി.പി.എം സംഘടിപ്പിക്കുന്ന വനിതാ മതില്‍ രാഷ്ട്രീയ പരിപാടി ആണെന്നും ഇതിന് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കരുതെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 02, 2018 3:47 PM IST