എറണാകുളം: വടക്കന്‍ പറവൂരില്‍ ഭക്ഷ്യവിഷബാധയ്ക്കിടയാക്കിയ ഹോട്ടല്‍ മജിലിസിന്റെ ഉടമകള്‍ക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തു. സംഭവത്തിൽ ഒരാൾ കസ്റ്റഡിയിലാണ്. മജിലിസ് ഹോട്ടലിലെ പാചകക്കാരൻ ഹസൈനാർ ആണ് പിടിയിലായത്. ഉടമ ഒളിവിലാണ്. ഹോട്ടലിന്റെ ലൈസന്‍സ് ആരോഗ്യവകുപ്പ് റദ്ദാക്കി. ആരോഗ്യ പ്രശ്‌നങ്ങളേത്തുടര്‍ന്ന് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച കൂടുതല്‍ പേര്‍ ചികിത്സ തേടുന്നുണ്ട്. കുഴിമന്തിയും, അൽഫാമും, ഷവായിയും മറ്റും കഴിച്ചവർക്കാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായത്. മയോണൈസും പലരും കഴിച്ചിരുന്നു.
രാവിലെ മൂന്ന് വിദ്യാർത്ഥികളെയാണ് ആദ്യം പറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം അതിവേഗം ഉയർന്നു. ചർദിയും,വയറിളക്കവും,കടുത്ത ക്ഷീണവുമാണ് എല്ലാവര്‍ക്കും അനുഭവപ്പെട്ടത്. മജ്‌ലിസ് ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഭക്ഷ്യ സാമ്പിളുകളുടെ പരിശോധനാഫലം പുറത്തുവന്നശേഷം കൂടുതല്‍ നടപടികളുണ്ടാവും.
Also read-പറവൂരിലെ ഭക്ഷ്യ വിഷബാധ; മജ്ലിസ് ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരമായി പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്ന് ആകെ 189 സ്ഥാപനങ്ങളിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്. വൃത്തിഹീനമായി പ്രവര്‍ത്തിച്ചതും ലൈസന്‍സ് ഇല്ലാതിരുന്നതുമായ 2 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു. 37 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.
Also read-എറണാകുളം പറവൂരിൽ കുഴിമന്തി കഴിച്ച് 68 പേർ ആശുപത്രിയിൽ; നഗരസഭ ഹോട്ടൽ പൂട്ടിച്ചു
മജിലിസില്‍ നിന്നും ഭക്ഷണം കഴിച്ച വടക്കന്‍ പറവൂര്‍ സ്വദേശികള്‍ക്ക് പുറമേയാണ് മറ്റിടങ്ങളിലും ഭക്ഷ്യവിഷബാധിതരായവര്‍ ചികിത്സ തേടിയത്. ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന ഹോട്ടലില്‍ യാത്രയ്ക്കിടെ ഭക്ഷണം കഴിച്ചവരാണ് ഇവരില്‍ ഏറിയ പങ്കും. കോഴിക്കോട്ടടക്കം ആളുകള്‍ ചികിത്സ തേടി. പരിശോധനകള്‍ കൂടുതല്‍ കര്‍ക്കശമാക്കുമെന്നും നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രഭാവതി പറഞ്ഞു. എന്നാൽ പരിശോധനകള്‍ പ്രഹസനമാണെന്നാണ് പ്രതിപക്ഷത്തിന്റെ പരാതി. നടപടികള്‍ ആലോചിയ്ക്കുമ്പോള്‍ തന്നെ ഹോട്ടലുകള്‍ക്ക് വിവരങ്ങള്‍ ചോരുമെന്ന് പറവൂര്‍ നഗരസഭ, പ്രതിപക്ഷ നേതാവ് നിതിന്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.