കോട്ടയത്ത് ആരാകും ഡിസിസി പ്രസിഡന്റ്?; കരുക്കളുമായി ഉമ്മൻചാണ്ടിയും തിരുവഞ്ചൂരും നേർക്കുനേർ.
- Published by:Jayashankar AV
- news18-malayalam
Last Updated:
സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും നാട്ടകം സുരേഷിന് ആണ് പിന്തുണ നല്‍കുന്നതെന്നാണ് സൂചന.
കോട്ടയം:ഡിസിസി അധ്യക്ഷന്‍മാരുടെ പ്രഖ്യാപനം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ എ ഗ്രൂപ്പിലെ രണ്ടു പ്രമുഖരുടെ ഭിന്നതയാണ് കോട്ടയത്ത് ഉണ്ടായത്. ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വെവ്വേറെ ഡിസിസി പിടിക്കാന്‍ നീക്കം നടത്തിയ കാഴ്ചകളാണ് പുറത്തുവരുന്നത്.
സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രബലനായ ഉമ്മന്‍ചാണ്ടിയുടെ നോമിനി ആയിരുന്നു ഏറെക്കാലമായി കോട്ടയത്ത് ഡിസിസി ഭരിച്ചിരുന്നത്. ഇത്തവണയും വിശ്വസ്തനെ ഡിസിസി അധ്യക്ഷന്‍ ആക്കാന്‍ ഉമ്മന്‍ചാണ്ടി നീക്കങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഇതിനെ എതിര്‍ത്തുകൊണ്ട് മറുനീക്കം നടത്തുന്നത് ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനും എ ഗ്രൂപ്പിലെ പ്രബലമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആണെന്ന് മാത്രം.
ജില്ലാ ജനറല്‍ സെക്രട്ടറി യൂജിന്‍ തോമസിനെ ഡിസിസി അധ്യക്ഷ സ്ഥാനത്ത് എത്തിക്കാനുള്ള നീക്കത്തില്‍ ആയിരുന്നു ഉമ്മന്‍ചാണ്ടി. ഇക്കാര്യത്തിലുള്ള തന്റെ നിലപാട് ഇതിനകം ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. കെപിസിസി അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവരുമായി ഉമ്മന്‍ ചാണ്ടി തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെയാണ് എ ഗ്രൂപ്പില്‍ നിന്ന് തന്നെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഒപ്പമുള്ള കെപിസിസി സെക്രട്ടറി നാട്ടകം സുരേഷിനെ ഡിസിസി അധ്യക്ഷന്‍ ആക്കാന്‍ നീക്കം നടത്തിയത്. ഹൈക്കമാന്‍ഡില്‍ പുറത്തുവരുന്ന സൂചനകള്‍ പ്രകാരം നാട്ടകം സുരേഷ് ഡിസിസി അധ്യക്ഷന്‍ ആകും.
advertisement
കോട്ടയത്ത് ആരാകും ഡിസിസി അധ്യക്ഷന്‍ എന്നത് ജില്ലയിലെ രാഷ്ട്രീയത്തില്‍ നിര്‍ണായകമാണ്. കോട്ടയത്ത് മാത്രമല്ല കേരളത്തില്‍ തന്നെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രബലന്‍ ആണ് ഉമ്മന്‍ചാണ്ടി. അങ്ങനെയുള്ള ഒരു നേതാവിനെ തള്ളി ഹൈക്കമാന്‍ഡ് തീരുമാനം എടുത്താല്‍ അത് നിര്‍ണായകമാണ്. സമീപകാലത്ത് ഹൈക്കമാന്‍ഡിന് വന്നിട്ടുള്ള പല തീരുമാനങ്ങളും ഉമ്മന്‍ചാണ്ടി ക്യാമ്പിന് ആശ്വാസം പകരുന്നതല്ല. നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തന്നെ ഇത് വ്യക്തമായതാണ്. ഏറ്റവും അടുപ്പമുള്ള കെ സി ജോസഫിന് സീറ്റ് നേടി കൊടുക്കാന്‍ ഉമ്മന്‍ചാണ്ടി നന്നായി പണിപ്പെട്ടതാണ്. എന്നാല്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ കെ സി ജോസഫ് ഒഴിവാക്കപ്പെട്ടു. കെ സി ജോസഫ് ഒഴികെ മറ്റെല്ലാ സിറ്റിംഗ് എം എല്‍ എ മാര്‍ക്കും സീറ്റ് ലഭിച്ചു എന്നതും ശ്രദ്ധേയമായിരുന്നു. അതുകൊണ്ടുതന്നെ ഡിസിസി അധ്യക്ഷ സ്ഥാനത്ത് ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശങ്ങള്‍ തള്ളി പോയാല്‍ അത്ഭുതപ്പെടാനില്ല.
advertisement
തിരുവഞ്ചൂര്‍ ആക്ഷന്‍ മാത്രമല്ല സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും നാട്ടകം സുരേഷിന് ആണ് പിന്തുണ നല്‍കുന്നതെന്നാണ് സൂചന. ഫലത്തില്‍ എ ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ തന്നെ നിര്‍ണായകമാകും കോട്ടയത്തെ ഡിസിസി അധ്യക്ഷ തെരഞ്ഞെടുപ്പ്. കേരളത്തിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ ആകെ മാറിമറിയുന്ന നിലയിലാണ് സമീപകാല കോണ്‍ഗ്രസ് രാഷ്ട്രീയം. കെ സുധാകരനെ കെപിസിസി അധ്യക്ഷനായി പ്രഖ്യാപിച്ചപ്പോള്‍ ആദ്യം ഓടിയെത്തിയത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആയിരുന്നു. ഇതില്‍ പ്രത്യേകിച്ച് രാഷ്ട്രീയം ഒന്നുമില്ല എന്നാണ് തിരുവഞ്ചൂര്‍ പറയുന്നത്. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരില്‍ തന്റെ കൈവശമുണ്ടായിരുന്ന ആഭ്യന്തര വകുപ്പു വരെ നല്‍കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇപ്പോള്‍ നടത്തുന്ന നീക്കത്തില്‍ ഉമ്മന്‍ചാണ്ടി ക്യാമ്പ് അതൃപ്തരാണ്. കോട്ടയത്ത് ഐ ഗ്രൂപ്പില്‍ നിന്ന് ജോസഫ് വാഴക്കനും, ഫിലിപ്പ് ജോസഫും ഡിസിസി അധ്യക്ഷന്‍ സ്ഥാനത്തിനായി നീക്കം നടത്തിയിരുന്നു. ഗ്രൂപ്പില്‍ ഭിന്നത ഉണ്ടെങ്കിലും എ ഗ്രൂപ്പിന് തന്നെ
advertisement
ഡിസിസി അധ്യക്ഷസ്ഥാനം ലഭിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചനകള്‍ വ്യക്തമാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Aug 17, 2021 10:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോട്ടയത്ത് ആരാകും ഡിസിസി പ്രസിഡന്റ്?; കരുക്കളുമായി ഉമ്മൻചാണ്ടിയും തിരുവഞ്ചൂരും നേർക്കുനേർ.







