'വിഷപ്പുക ശ്വസിച്ച് ആളുകള്‍ തലചുറ്റി വീഴുന്നു'; കൊച്ചിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് വി.ഡി സതീശന്‍
- Published by:Arun krishna
- news18-malayalam
Last Updated:
വ്യാപകമായ അഴിമതിയാണ് ബ്രഹ്‌മപുരത്ത് നടന്നിരിക്കുന്നത്. അതില്‍ പങ്കാളികളായവരെയെല്ലാം പുറത്ത് കൊണ്ടുവരണമെന്നും സതീശന്‍ പറഞ്ഞു
ബ്രഹ്മപുരം മാലിന്യ സംസ്കരണ ശാലയിലെ തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം ഗുരുതര ആരോഗ്യപ്രശ്നമായി മാറുകയാണ്. ഒരു തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഇല്ലെന്ന വാസ്തവവിരുദ്ധമായ മറുപടിയാണ് വിഷയം നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ മന്ത്രി നല്‍കിയത്. വിഷപ്പുക ശ്വസിച്ച് ആളുകള്‍ വ്യാപകമായി തലചുറ്റി വീഴുന്ന സ്ഥിതിയാണുള്ളത്. കൊച്ചി നഗരത്തില്‍ മാത്രമല്ല സമീപ ജില്ലകളിലേക്കു പുക വ്യാപിക്കുകയാണ്. പ്രദേശത്ത് അടിയന്തിരമായി ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് വായു മലിനീകരണവുമായി പരിശോധനകള്‍ നടത്തി പ്രശ്നം പരിഹിക്കണമെന്ന് വിഡി സതീശന്‍ പറഞ്ഞു.
പ്രദേശത്ത് തീ ഇപ്പോഴും അണഞ്ഞിട്ടില്ല. പെട്രോള്‍ ഒഴിച്ചാണ് മാലിന്യം കത്തിച്ചത്. കരാറുകാര്‍ ഗുരുതര കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നത്. തീ അണഞ്ഞാലും അഴിമതിയുടെ തീ അണയില്ല. വ്യാപകമായ അഴിമതിയാണ് ബ്രഹ്‌മപുരത്ത് നടന്നിരിക്കുന്നത്. അതില്‍ പങ്കാളികളായവരെയെല്ലാം പുറത്ത് കൊണ്ടുവരണം. ആരോഗ്യ, തദ്ദേശ, ദുരന്ത നിവാരണം ഉള്‍പ്പെടെയുള്ള മുഴുവന്‍ വകുപ്പുകളും നിഷ്‌ക്രിയമായിരിക്കുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.
ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം തീ അണയ്ക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഇല്ലെങ്കില്‍ അതിനായി കേന്ദ്ര ഏജന്‍സികളുടെ സഹായം തേടണം. രണ്ടാം തീയതി വൈകിട്ട് തീ പിടിച്ചിട്ടും ഒരു ശ്രമവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകാത്തത് ദൗര്‍ഭാഗ്യകരമാണ്. പുക ശ്വസിച്ച് ജനം ശ്വാസം മുട്ടിയിട്ടും ലാഘവത്തോടെ വിഷയത്തെ കൈകാര്യം ചെയ്യുന്നത് പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സര്‍ക്കാര്‍ നിഷ്‌ക്രിയമായി ഇരുന്നാല്‍ സമരപരിപാടികളുമായി പ്രതിപക്ഷം മുന്നോട്ട് പോകുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.
advertisement
ബ്രഹ്മപുരത്തെ കരാറുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. അതിന്റെ പേരില്‍ മനപൂര്‍വമാണ് തീ കൊടുത്തത്. വേണ്ടപ്പെട്ടവരെ സംരക്ഷിക്കാനാണ് സര്‍ക്കാരിന്‍റെ ശ്രമം. അഴിമതി നടത്തുക, കരാര്‍ എടുത്തിട്ടും മാലിന്യം നീക്കം ചെയ്യാതിരിക്കുക, പരിശോധനയ്ക്ക് വരുമ്പോള്‍ അത് കത്തിച്ച് കളയുക, അതിന്റെ പേരില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുക, എന്തൊരു ഹീനമായ അതിക്രമമാണ്? കേരളത്തിന് അപമാനകരമായ കാര്യങ്ങളാണ് ബ്രഹ്‌മപുരത്ത് നടന്നത്. ജില്ലാ ഭരണകൂടവും ഒന്നും ചെയ്യാതെ നോക്കിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
March 08, 2023 3:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വിഷപ്പുക ശ്വസിച്ച് ആളുകള്‍ തലചുറ്റി വീഴുന്നു'; കൊച്ചിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് വി.ഡി സതീശന്‍