കൊച്ചി: ബ്രഹ്മപുരം തീപിടുത്തത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കൊച്ചിക്കാരുടെ അവസ്ഥ ഗ്യാസ് ചേബറിൽ അകപ്പെട്ട പോലെയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരാജയപ്പെട്ടെന്നും കോടതി വിമര്‍ശിച്ചു.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിൽ ഹൈക്കോടതി സ്വമേധയ കേസെടുത്തിരുന്നു. ബ്രഹ്മപുരം മാലിന്യപ്ലാന്റ് വിഷയത്തില്‍ ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കത്ത് നല്‍കിയിരുന്നു.
ബ്രഹ്‌മപുരത്തെ തീപിടിത്തത്തെ തുടര്‍ന്ന് കഴിഞ്ഞ ആറു ദിവസമായി കൊച്ചി നഗരം വിഷപ്പുകയില്‍ മുങ്ങിയിരിക്കുകയാണ്. ന്നലെ തീ കുറഞ്ഞെങ്കിലും മാലിന്യക്കൂമ്പാരത്തിന്റെ അടിയിൽനിന്നു വൻതോതിൽ പുക ഉയരുകയാണ്.
തീപ്പിടിത്തത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വിശദമായ വിവരങ്ങള്‍ നല്‍കാന്‍ ഒരു ദിവസത്തെ സാവകാശം സര്‍ക്കാര്‍ തേടി. കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ എന്നിവരോട് ഇന്നു തന്നെ കോടതിയിൽ ഹാജരാകാൻ നിർദേശം നല്‍കിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.