പാലക്കാട്: വടക്കഞ്ചേരിയിൽ സിപിഎം പ്രാദേശിക നേതാവ് സുഹൃത്തിനയച്ച അശ്ശീല സന്ദേശം പാർട്ടി വാട്സ്ആപ്പ് ഗ്രൂപ്പിൽ മാറിയെത്തിയത് വിവാദത്തിൽ. വടക്കഞ്ചേരി ഏരിയാ കമ്മറ്റിയംഗം സുഹൃത്തിനയച്ച വാട്സ് ആപ്പ് സന്ദേശമാണ് പാർട്ടി ഗ്രൂപ്പിലെത്തിയത്. സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ട് കഴിഞ്ഞ ദിവസം പുറത്തായതോടെയാണ് സംഭവം വിവാദമായത്.
സിപിഎം ആലത്തൂർ അസംബ്ലി മണ്ഡലത്തിന്റെ ഗ്രൂപ്പിലാണ് പാർട്ടി അംഗങ്ങളെ ഞെട്ടിച്ച് വടക്കഞ്ചേരി ഏരിയാ കമ്മറ്റി അംഗത്തിന്റെ അശ്ളീല സന്ദേശം എത്തിയത്. നവംബർ 16ന് രാത്രി 10.55 നായിരുന്നു നേതാവിന്റെ കൈയ്യബദ്ധം. ഒരു സുഹൃത്തിനയച്ച സന്ദേശം മാറി ഗ്രൂപ്പിലെത്തിയതാണ്. സംഭവം പാർട്ടിക്കുള്ളിൽ അറിഞ്ഞെങ്കിലും പുറത്തറിഞ്ഞിരുന്നില്ല.
കഴിഞ്ഞ ദിവസമാണ് സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ട് പുറത്തു വന്നത്. നേതാവിനെതിരെ ഒരു നടപടിയും ഉണ്ടാകാത്തതിലുളള അമർഷമാണ് വിവരം പുറത്താകാൻ കാരണമെന്നാണ് സൂചന.
Also Read- പാര്‍ട്ടി ഗ്രൂപ്പില്‍ അശ്ലീല സന്ദേശമെന്ന് ആരോപണം; ഭാര്യയ്ക്ക് അയച്ചത് മാറിയതെന്ന് CPM ലോക്കൽ സെക്രട്ടറിയുടെ വിശദീകരണം
എന്നാൽ സംഭവ ദിവസം തന്റെ ഫോൺ ചില സ്ഥലങ്ങളിൽ മറന്നു വെച്ചിരുന്നുവെന്നും ഫോൺ കിട്ടിയവർ ആരോ അയച്ച സന്ദേശമാകാനാണ് സാധ്യതയെന്നുമാണ് നേതാവ് പറയുന്നത്. എന്തായാലും മാസങ്ങൾക്ക് മുൻപ് നടന്ന സംഭവം ഇപ്പോൾ പുറത്ത് വന്നതിന് പിന്നിൽ വിഭാഗീയതയാണെന്നും ആരോപണമുണ്ട്.
Also Read- അശ്ലീല സന്ദേശം അയച്ച സംഭവം; സിപിഎം പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയെ പുറത്താക്കി
ദിവസങ്ങൾക്ക് മുമ്പ് കാസർഗോഡ് സമാനരീതിയിൽ പാർട്ടി നേതാവ് ഗ്രൂപ്പ് മാറി അശ്ലീല സന്ദേശം അയച്ചതും വിവാദമായിരുന്നു. സംഭവത്തിൽ ഫെബ്രുവരി 4 ന് സിപിഎം കാസർഗോഡ് പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
പാര്‍ട്ടിയുടെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിലാണ് രാഘവൻ വെളുത്തോളിയുടെ ശബ്ദസന്ദേശം എത്തിയത്. ഒരു സ്ത്രീയുമായുളള സ്വകാര്യ കാര്യങ്ങളായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. മെസേജ് പുറത്തായതോടെ ഗ്രൂപ്പ് മാറി അയച്ചതെന്ന വിശദീകരണവുമായി രാഘവൻ രംഗത്തെത്തിയിരുന്നു.
ഇതിനു പിന്നാലെ രാഘവനെതിരെ നടപടിയാവശ്യപ്പെട്ട് ബ്രാഞ്ച് സെക്രട്ടറിമാരടക്കം രംഗത്തെത്തി. തുടർന്നാണ് ഉദുമ ഏരിയ കമ്മിറ്റി നേതാവിനെ പുറത്താക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.