കാട്ടാക്കട: വിവാഹത്തിൽ പങ്കെടുക്കാനെത്തിയ സംഘം സഞ്ചരിച്ച കാർ മറിഞ്ഞ് യുവാവ് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വാഹനം ഓടിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ഉച്ചയോടെ പുന്നാവൂർ മലവിള പാലത്തിന് സമീപത്തു വെച്ചാണ് അപകടം ഉണ്ടായത്. യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നെയ്യാറ്റിൻകര ചെങ്കൽ പറയ്ക്കോണം മേലെ പുത്തൻവീട്ടിൽ ടി രാജേഷ് ആണ് മരിച്ചത്. കാർ ഓടിച്ച പൊലീസുകാരനെ മാറനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. അനീഷ് കുമാർ എന്ന പൊലീസുകാരനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളും കാറിലുണ്ടായിരുന്ന മറ്റു ചിലരും മദ്യപിച്ചിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.
ചെങ്കൽ സ്വദേശി പൂവ്വാർ അഗ്നിരക്ഷാ നിലയത്തിലെ ഫയർമാൻ ഷിജു, ചെങ്കൽ സ്വദേശി സനൽ എന്നിവരാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. പോസ്റ്റിൽ ഇടിച്ച കാർ തലകീഴായി മറിഞ്ഞിരുന്നു. ഇടിയുടെ ആഘാതത്തിൽ വൈദ്യുതിതൂൺ മൂന്നായി മുറിഞ്ഞ് ലൈൻ പൊട്ടിയിരുന്നു.
വൈദ്യപരിശോധനയിൽ അനീഷ് മദ്യപിച്ചതായി തെളിഞ്ഞതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. അതേസമയം, വാഹനമോടിച്ച അനീഷ് കുമാറിനും കാറിലുണ്ടായിരുന്ന ഷൈനിനും കാര്യമായ പരിക്കില്ല. മാറനല്ലൂരിൽ സുഹൃത്തിന്‍റെ വിവാഹത്തിന് എത്തിയത് ആയിരുന്നു സംഘം. വിവാഹശേഷം അരുവിക്കര ആറ്റിൻ തീരത്തിരുന്ന് മദ്യപിച്ച ശേഷം മണ്ഡപത്തിലേക്ക് മടങ്ങവേയാണ് അപകടമെന്ന് പൊലീസ് പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.