തിരുവനന്തപുരം: വീഡിയോയിലൂടെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയിൽ യൂട്യൂബർ വിജയ് പി നായര്‍ക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. സൈബര്‍ നിയമപ്രകാരമാണ് കേസ്. ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർ കമ്മീഷണര്‍ക്കും ഡിജിപിക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. യൂട്യൂബ് ചാനല്‍ വഴി സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയതിന് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവരിൽ നിന്നും ഇയാൾക്ക് മർദ്ദനമേറ്റിരുന്നു. ഇതു സംബന്ധിച്ച പരാതിയിൽ ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർ മര്‍ദ്ദിച്ചതില്‍ പരാതിയില്ലെന്നും തെറ്റു മനസിലായെന്നുമാണ് വിജയ് ഇന്നലെ മാധ്യമങ്ങളോടും പൊലീസിനോടും പറഞ്ഞത്. തുടർന്ന് രാത്രിയോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. അശ്ലീല പരാമർശം നടത്തിയതിനെ തുടർന്ന് ഇയാൾ താമസിക്കുന്ന ലോഡ്ജ് മുറിയിലെത്തിയാണ് ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർ കൈയേറ്റം ചെയ്തത്. .ഫേസ്ബുക്കിലൂടെ ലൈവായി വിഡിയോ കാണിച്ചു കൊണ്ടായിരുന്നു പ്രതിഷേധം. വിജയിനെക്കൊണ്ടു പരസ്യമായി മാപ്പു പറയിപ്പിച്ച ശേഷമാണു സംഘം മടങ്ങിയത്.
സംഭവത്തിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് മൂവർക്കുമെതിരെ തമ്പാനൂർ പൊലീസ് കേസെടുത്തത്. വീടു കയറി അക്രമിച്ചെന്നും മൊബൈൽ, ലാപ്ടോപ്പ് എന്നിവ അപഹരിച്ചെന്നുമാണു പരാതി. ഡോ. വിജയ് പി.നായർ എന്ന പേരിലാണ് ഇയാൾ യൂട്യൂബ് ചാനൽ നടത്തുന്നത്. സൈക്കോളജിയിൽ ഡോക്ടറേറ്റ് ഉണ്ടെന്നാണ് ഇയാളുടെ അവകാശവാദം.