'പ്രവാചകന്‍റെ അനുയായി സംഘപരിവാറിനോട് പോരാടി രക്തസാക്ഷിത്വം വരിക്കണം'; പോപ്പുലർ ഫ്രണ്ട് നേതാവിന്‍റെ പ്രസംഗം വിവാദത്തിൽ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
സംഘപരിവാറിനോട് പോരാടി രക്തസാക്ഷിത്വം വരിച്ചാല്‍ സ്വര്‍ഗം ലഭിക്കുമെന്നടക്കമുള്ള പരാമര്‍ശങ്ങളാണ് അഫ്സല്‍ ഖാസിമി നടത്തിയത്.
കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് നേതാവിന്‍റെ പ്രസംഗത്തിനെതിരെ പ്രവാചക ചരിത്രം തെറ്റായി ഉദ്ധരിച്ചെന്ന ആരോപണവുമായി സമുദായ സംഘടനകള്‍. പോപ്പുലര്‍ ഫ്രണ്ട് ജനമഹാസമ്മേളനത്തില്‍ ഇമാം കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഫ്സല്‍ ഖാസിമി അഫ്സല്‍ ഖാസിമി നടത്തിയ പ്രസംഗത്തിനെതിരെയാണ് ഇരുവിഭാഗം സമസ്തനേതാക്കളും വിമര്‍ശനവുമായെത്തിയത്. വിദ്വേഷപ്രചാരണത്തിന് പ്രവാചകചരിത്രം വളച്ചൊടിച്ച ഖാസിമി മാപ്പുപറയണമെന്നും ആവശ്യമുണ്ട്.
സംഘപരിവാറിനോട് എന്തുകൊണ്ട് സംയമനം പാടില്ലെന്ന് സമര്‍ത്ഥിക്കാന്‍ പ്രവാചകചരിത്രം ഉദ്ധരിച്ചായിരുന്നു പോപ്പുലര്‍ ഫ്രണ്ട് നേതാവിന്‍റെ പ്രസംഗം. പ്രവാചകന്‍റെ അനുയായികള്‍ സംഘപരിവാറിനോട് പോരാടി രക്തസാക്ഷിത്വം വരിക്കാന്‍ തയ്യാറാവണമെന്നും പ്രസംഗത്തില്‍ പറയുന്നു. പ്രവാചകന്‍റെ അനുയായികളായി സംഘപരിവാറിനോട് പോരാടണമെന്നും നിശബ്ദത പാലിക്കില്ലെന്ന് പറയാന്‍ മുസ്ലിം ഉമ്മത്ത് ധീരത കാണിക്കണമെന്നും പ്രസംഗത്തില്‍ പറയുന്നുണ്ട്. അക്രമിക്കാന്‍ വരുന്നവന് നാരങ്ങാനീര് കൊടുക്കണമെന്നല്ല പ്രവാചകന്‍ പഠിപ്പിച്ചത്. സംഘപരിവാറിനോട് പോരാടി രക്തസാക്ഷിത്വം വരിച്ചാല്‍ സ്വര്‍ഗം ലഭിക്കുമെന്നടക്കമുള്ള ഗുരുതര പരാമര്‍ശങ്ങള്‍ അഫ്സല്‍ ഖാസിമിയുടെ പ്രസംഗത്തിലുണ്ട്.
advertisement
പോപ്പുലര്‍ ഫ്രണ്ട് നേതാവിന്‍റെ പ്രസംഗത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരണവുമായി മതസംഘടനകളും പണ്ഡിതന്‍മാരും രംഗത്തെത്തിയിട്ടുണ്ട്. ഖുര്‍ആന്‍ തെറ്റായി വ്യാഖ്യാനിച്ച് കൊല്ലാൻ വന്നവന് മാപ്പ് നല്‍കിയ നബിയെ പ്രതികാരം പഠിപ്പിച്ചയാളാക്കുകയാണ് പോപ്പുലര്‍ ഫ്രണ്ടെന്നാണ് ഉയരുന്ന വിമര്‍ശനം. പ്രവാചകചരിത്രം വളച്ചൊടിച്ച് വിശ്വാസികളെ വഴിതെറ്റിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് കാന്തപുരം വിഭാഗം നേതാവ് പേരോട് അബ്ദുറഹ്മാന്‍ സഖാഫി. സംഘടന വളര്‍ത്താന്‍ വിശ്വാസികളെ വഴിതെറ്റിക്കുകയാണ് പോപ്പുലര്‍ ഫ്രണ്ടെന്ന് അബ്ദുറഹ്മാന്‍ സഖാഫി കുറ്റപ്പെടുത്തി. ഇസ്ലാമിനെക്കുറിച്ച് വിവരമില്ലാത്തവര്‍ പ്രവാചകചരിത്രം വളച്ചൊടിക്കുകയാണ്. പ്രവാചകന്‍ ഭീകരനാണെന്ന് വരുത്താന്‍ ശ്രമം. പ്രവാചകന്‍റെ ക്ഷമയും കാരുണ്യവും പഠിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ഹദീസ് കൊല്ലാന്‍ പ്രേരിപ്പിക്കുന്നതാക്കി മാറ്റിയെന്നും വിമര്‍ശനമുണ്ട്.
advertisement
സമസ്ത നേതാക്കളും അഫ്സല്‍ ഖാസിമിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. പ്രവാചകന്‍ തിരിച്ചടിക്കാനാണ് പ്രേരിപ്പിക്കുന്നതെന്ന തെറ്റായ വ്യാഖ്യാനമുണ്ടാക്കുന്നത് മതവിരുദ്ധമാണെന്ന് മതപണ്ഡിതര്‍ കുറ്റപ്പെടുത്തുന്നു. പ്രവാചക ചരിത്രം വളച്ചൊടിച്ച് വൈകാരികതയും തീവ്രചിന്തയും ഇളക്കിവിടാനാണ് അഫ്സല്‍ ഖാസിമി ശ്രമിക്കുന്നതെന്ന് എസ് കെ എസ് എസ് എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ചോരച്ചാലുകൾ മാത്രം കിനാവുകാണുന്നവർ എന്നും ഇങ്ങനെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
advertisement
വൈകാരികതയും തീവ്രചിന്തയും ഇളക്കിവിടുന്ന പോപ്പുലർ ഫ്രണ്ടിന്റെ ഇമാമിന് ചരിത്രം മുഴുവൻ വേണ്ട. പ്രവാചകൻ തിരിച്ചടിക്കാൻ ശ്രമിച്ചുവെന്നു തോന്നിപ്പിക്കുന്നയിടം വരെ എത്തിച്ച് അണികളിൽ പൊട്ടിത്തെറിക്കാനുള്ള വീര്യം ഉണ്ടാക്കിയാൽ മാത്രം മതി. ചരിത്രത്തിൽ ബാക്കിയുള്ളത് സഹിഷ്ണുതയുടെ കഥയാണ്. അത് ഇവർക്ക് വേണ്ടെന്നും സത്താർ പറഞ്ഞു. ഹദീസ് തെറ്റായി ഉദ്ധരിച്ച അഫ്സല്‍ ഖാസിമി പ്രസ്താവന തിരുത്തി മുസ്ലിം സമൂഹത്തോട് മാപ്പ് പറയണമെന്ന് കോഴിക്കോട് ഗ്രാന്‍ഡ് ഖാസി ജമലുല്ലൈലി തങ്ങള്‍ ആവശ്യപ്പെട്ടു.
advertisement
പ്രസംഗം വിവാദമായതോടെ അഫ്സല്‍ ഖാസിമി വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ശത്രുവിന്‍റെ മുന്നില്‍ പ്രകടിപ്പിക്കേണ്ട ധീരതയും അന്തസും പറയാനാണ് പ്രശസ്തമായ ഹദീസ് ഉദ്ധരിച്ചതെന്ന് ഖാസിമി വിശദീകരണത്തില്‍ പറയുന്നു. ഹദീസ് വിശദീകരിക്കലായിരുന്നില്ല ലക്ഷ്യം. "ശത്രുവിൻ്റെ മുന്നിൽ പ്രകടിപ്പിക്കേണ്ട ധീരതയും അന്തസും പറയലായിരുന്നു ലക്ഷ്യം. ഒരു ഹദീസ് പറഞ്ഞ് അതിൻ്റെ പദാനുപദ അർത്ഥമല്ല അവിടെ ഉദ്ധരിച്ചത്. ഒരു ചരിത്ര സംഭവം മാത്രമാണ്. സന്ദർഭവും സാഹചര്യവും മനസ്സിലാക്കിയാൽ അതിലെ പ്രയോഗങ്ങളുടെ ഉദ്ദേശ്യവും കൃത്യമായി മനസ്സിലാകും' ഖാസിമി പറഞ്ഞു.
advertisement
എന്നാല്‍ പ്രവാചകചരിത്രം തെറ്റായി വ്യാഖ്യാനിച്ചതിന് മാപ്പ് പറയണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് മതസംഘടനകള്‍. സ്വാര്‍ഥലാഭത്തിനായി പോപ്പുലര്‍ ഫ്രണ്ട് ഹദീസുകള്‍ വളച്ചൊടിക്കുന്നുവെന്ന കാലങ്ങളായുള്ള വിമര്‍ശനത്തിന് തെളിവാണ് ഖാസിമിയുടെ പ്രസംഗമെന്നും അവര്‍ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 20, 2022 11:16 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പ്രവാചകന്‍റെ അനുയായി സംഘപരിവാറിനോട് പോരാടി രക്തസാക്ഷിത്വം വരിക്കണം'; പോപ്പുലർ ഫ്രണ്ട് നേതാവിന്‍റെ പ്രസംഗം വിവാദത്തിൽ