ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്‍റെ കണ്ണൂർ സർവകലാശാലയിലെ നിയമനം രാഷ്ട്രീയ താത്പര്യത്തോടെയാണെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നടപടി സ്വജനപക്ഷപാതമെന്ന് ഗവര്‍ണര്‍ ആവർത്തിച്ചു. സര്‍വകലാശാലയെക്കുറിച്ച് ലഭിച്ച പരാതികളില്‍ പ്രഥമദൃഷ്ട്യാ ക്രമക്കേടുണ്ടെന്ന് വ്യക്തമായിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയായത് കൊണ്ടാണ് പ്രിയ വര്‍ഗീസിന് നിയമനം ലഭിച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു. നിയമനം റദ്ദാക്കിയത് നിയമപരമായാണെന്നും ചാന്‍സിലര്‍ എന്ന ഉത്തരവാദിത്തം നിറവേറ്റുകയാണ് ചെയ്തതെന്നും ഗവര്‍ണര്‍ പറഞ്ഞു.
ചാൻസലർ എന്ന നിലയിലെ തൻ്റെ തീരുമാനത്തിനെതിരെ കീഴുദ്യോഗസ്ഥനായ വിസി നിയമപരമായി നീങ്ങുന്നത് അച്ചടക്ക ലംഘനമാണോ എന്ന കാര്യം പരിശോധിക്കുമെന്നും ഗവർണർ വ്യക്തമാക്കി. റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക് നൽകിയതു വിവാദമായ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം ഗവർണർ നിയമന നടപടികൾ മരവിപ്പിച്ചിരുന്നു.
കണ്ണൂർ വൈസ് ചാൻസലർ, ഇന്റർവ്യൂ ബോർഡിലെയും സിൻഡിക്കറ്റിലെയും അംഗങ്ങൾ എന്നിവർ ഉൾപ്പെടെ ഈ നിയമന നടപടികളുമായി ബന്ധപ്പെട്ട എല്ലാര്‍ക്കും കാരണം കാണിക്കൽ നോട്ടീസ് അയയ്ക്കാൻ ഗവർണർ ഉത്തരവിട്ടിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.