കേരളത്തിൽ രാജ്യസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 30ന്; മൂന്ന് സീറ്റുകളിൽ രണ്ട് എൽഡിഎഫിന്
- Published by:Asha Sulfiker
- news18-malayalam
Last Updated:
മെയ് രണ്ടിന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു ഇതിന്‍റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളത്തിൽ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ മാസം മുപ്പതിന് നടക്കും. മെയ് രണ്ടിന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു ഇതിന്‍റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വാഴ്ച മുതൽ നാമനിർദേശ പത്രികകൾ സമർപ്പിച്ചു തുടങ്ങാം.
നാമനിർദേശപത്രിക നൽകാനുള്ള അവസാനതീയതി ഏപ്രിൽ 20 ആണ്. 21 ന് സൂക്ഷ്മ പരിശോധന. ഏപ്രിൽ 23 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. ഏപ്രിൽ 30 ന് രാവിലെ 9 മണി മുതൽ വൈകിട്ട് നാല് മണിവരെ വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും അന്ന് തന്നെ നടക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി, സി പി എമ്മില്‍ നിന്നുള്ള കെ കെ രാഗേഷ്, മുസ്ലിം ലീഗിലെ പി വി അബ്ദുള്‍ വഹാബ് എന്നിവരുടെ കാലാവധി ഏപ്രില്‍ 21നാണ് അവസാനിക്കുന്നത്. നിലവിലെ അംഗസംഖ്യയില്‍ ഇടതുപക്ഷത്തിന് രണ്ടും യു ഡി എഫിന് ഒന്നും അംഗങ്ങളെ വിജയിപ്പിക്കാം.
advertisement
ഏപ്രില്‍ ആദ്യവാരം നടത്താനിരുന്ന തെരഞ്ഞെടുപ്പ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. എന്നാൽ ഇതിനെതിരെ നിയമസഭാ സെക്രട്ടറിയും സി പി എം നേതാവ് എസ് ശര്‍മ്മയും നല്‍കിയ ഹര്‍ജികള്‍ അംഗീകരിച്ചാണ് ഹൈക്കോടതി തെരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണമെന്ന് നിർദേശിക്കുകയായിരുന്നു. ഇതനുസരിച്ചാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഉണ്ടായത്.
സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും നിലവിലെ സാമാജികര്‍ക്കാണ് ഇപ്പോഴുള്ള ഒഴിവുകളിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ അവകാശമുള്ളത്. ഇത് നിഷേധിക്കുന്നത് സാമാജികരുടെ അവകാശങ്ങള്‍ക്കു മേലുള്ള കടന്നു കയറ്റമാണെന്ന ഹര്‍ജിക്കാരുടെ വാദം അംഗീകരിച്ചായിരുന്നു കോടതി ഉത്തരവ്.
advertisement
രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് പുതിയ സർക്കാർ വന്നതിനു ശേഷം നടത്തിയാൽ മതിയെന്നു നിയമോപദേശം ലഭിച്ചതായാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ കോടതിയെ അറിയിച്ചത്. പുതിയ സര്‍ക്കാര്‍ വന്നതിനുശേഷം തെരഞ്ഞെടുപ്പ് നടത്തുന്നതാണ് ധാര്‍മികതയെന്ന് നിയമമന്ത്രാലയം നിര്‍ദേശിച്ചെന്നും കമ്മിഷൻ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.
നിലവിലെ സാഹചര്യത്തില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ ഇടതുമുന്നണിക്ക് രണ്ട് അംഗങ്ങളെ രാജ്യസഭയിലേക്ക് അയക്കാന്‍ സാധിക്കും. എന്നാല്‍ പുതിയ നിയമസഭയ്ക്കാണ് യഥാര്‍ഥ ജനഹിതമെന്നാണ് നിയമ മന്ത്രാലയം തിരഞ്ഞെടുപ്പ് കമ്മീഷന് നിയമോപദേശം നല്‍കിയിരിക്കുന്നത്. എന്നാൽ ഈ വാദങ്ങളെല്ലാം തള്ളിയാണ് കോടതി ഉത്തരവ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Apr 13, 2021 10:13 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരളത്തിൽ രാജ്യസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 30ന്; മൂന്ന് സീറ്റുകളിൽ രണ്ട് എൽഡിഎഫിന്










